കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിനു വയനാട്ടിൽ ഒരുക്കം പൂർത്തിയായതായി വരണാധികാരിയുമായ ജില്ലാ കളക്ടർ ഡോ.രേണുരാജ്, എഡിഎം കെ. ദേവകി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹ്റലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മണ്ഡലത്തിൽ 14,64,472 പേർക്കാണ് സമ്മതിദാനാവകാശം. വയനാട്ടിൽ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 3,11,274 പുരുഷ വോട്ടർമാരും 3,24,651 സ്ത്രീ വോട്ടർമാരും അഞ്ച് ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 6,35,930 പേരാണ് അന്തിമ വോട്ടർ പട്ടികയിൽ.
വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂരിൽ 2,32,839 ഉം നിലന്പൂരിൽ 2,26,008 ഉം ഏറനാട് 1,84,363 ഉം കോഴിക്കോട് ജില്ലയിലെ തിരുവന്പാടിയിൽ 1,83,283 ഉം വോട്ടർമാരുണ്ട്. ജില്ലയിൽ 32,644 പുതിയ വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്.
വയനാട് ലോക്സഭ മണ്ഡലത്തിൽ 15,224 ഭിന്നശേഷി വോട്ടർമാരാണുള്ളത്. ഇതിൽ 8,496 പുരുഷമാരും 6,728 സ്ത്രീകളുമാണുള്ളത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 6,102 ഭിന്നശേഷി വോട്ടർമാരുണ്ട്. 9,970 പേരാണ് വയനാട് ലോക്സഭ മണ്ഡലത്തിൽ 85 വയസിനുമുകളിൽ പ്രായമുള്ള വോട്ടർമാർ. ജില്ലയിൽ 100 വയസിന് മുകളിലുള്ള 49 പേർ സമ്മതിദാനാവകാശം വിനിയോഗിക്കും. ജില്ലയിൽ 18നും 19നും വയസിനിടയിൽ 8,878 വോട്ടർമാരുണ്ട്. 4,518 പുരുഷൻമാരും 4,360 സ്ത്രീകളും ഇതിൽ ഉൾപ്പെടും. 2049 സർവീസ് വോട്ടർമാരും മണ്ഡലത്തിലുണ്ട്.
നിയോജക മണ്ഡലം അടിസ്ഥാനത്തിൽ വോട്ടർമാർ(നിയോജകമണ്ഡലം,പുരുഷൻ, വനിത, ആകെ എന്ന ക്രമത്തിൽ):മാനന്തവാടി 99,446 1സ01,937 2,01,383. സുൽത്താൻബത്തേരി1,10,039 1,15,596 2,25,635.
കൽപ്പറ്റ 1,01,789, 1,07,118 2,08,912. നിലന്പൂർ1,10,578, 1,15,424 2,26,008. വണ്ടൂർ1,14,822, 1,18,017, 2,32,839.
ഏറനാട്93,590, 90,773, 1,84,363. തിരുവന്പാടി90,790, 92,489 1,83,283. സർവീസ് വോട്ടർമാർ2,049.
1,327 പോളിംഗ് സ്റ്റേഷൻ
തെരഞ്ഞെടുപ്പിന് ഏഴ് നിയോജകമണ്ഡലങ്ങളിലായി 1,327 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയത്. കൽപ്പറ്റ 187, മാനന്തവാടി173, സുൽത്താൻ ബത്തേരി216, വണ്ടൂർ205, നിലന്പൂർ202, ഏറനാട്163, തിരുവന്പാടി178 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം. ഏറനാട് രണ്ടും വണ്ടൂരിൽ ഒന്നും ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിൽ വില്ലേജിൽ ഒന്ന് എന്ന കണക്കിൽ 49 മാതൃകാ പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കും.
മണ്ഡലത്തിൽ 189 പ്രത്യേക സുരക്ഷാ ബൂത്തും മൂന്ന് പ്രശ്നബാധിത ബൂത്തും രണ്ട് വൾനറബിൾ ബൂത്തുമാണ് ഉള്ളത്. മാനന്തവാടി നിയോജകമണ്ഡലത്തിൽ 50, കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 28, സുൽത്താൻ ബത്തേരിയിൽ ആറ്, തിരുവന്പാടിയിൽ 23, ഏറനാടിൽ മൂന്ന്, നിലന്പൂരിൽ 56, വണ്ടൂരിൽ 23 എന്നിങ്ങനെയാണ് പ്രത്യേക സുരക്ഷാ ബൂത്തുകൾ. മാനന്തവാടിയിൽ രണ്ടും തിരുവന്പാടിയിൽ ഒന്നും പ്രശ്നബാധിത ബൂത്തുകളുണ്ട്. തിരുവന്പാടിയിൽ രണ്ട് വൾനറബിൾ ബൂത്തുണ്ട്.
പോളിംഗ് സാമഗ്രി വിതരണം
പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും വോട്ടെണ്ണലിനും മാനന്തവാടിയിൽ സെന്റ് പാട്രിക്സ് ഹയർ സെക്കൻഡറി സ്കൂൾ, ബത്തേരിയിൽ സെന്റ് മേരീസ് കോളജ്, കൽപ്പറ്റയിൽ മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവ വിതരണസ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കും.
തിരുവന്പാടിയിൽ അൽഫോൻസ സീനിയർ ഹയർസെക്കൻഡറി സ്കൂൾ, ഏറനാടിൽ ജിയുപിഎസ് ചുള്ളക്കാട് മഞ്ചേരി, നിലന്പൂരിൽ മാർത്തോമാ കോളജ് ചുങ്കത്തറ, വണ്ടൂരിൽ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് പോളിഗ് സാമഗ്രികളുടെ വിതരണസ്വീകരണ കേന്ദ്രങ്ങൾ.
വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമും വോട്ടെണ്ണൽ കേന്ദ്രവും മുട്ടിൽ ഡബ്ല്യുഎംഒ കോളജിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലന്പൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ചുങ്കത്തറ മാർത്തോമ്മ കോളജിലും തിരുവന്പാടി മണ്ഡലത്തിലേത് അൽഫോണ്സ സീനിയർ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.
പഴുതടച്ച് സുരക്ഷ
തെരഞ്ഞെടുപ്പിൽ സുരക്ഷ ഒരുക്കുന്നതിനു ജില്ലയിൽ പോലീസിനു പുറമേ അധിക സേനകളെയും ലഭ്യമാക്കിയിട്ടുണ്ട്. സിആർപിഎഫിന്റെ ഒരു കന്പനിയും എസ്എസ്ബിയുടെ നാലു കന്പനിയും ജില്ലയിലുണ്ട്.
തമിഴ്നാട് പോലീസിൽനിന്നുള്ള 144 ഉം കെഎൽഎസ്എപിയിലെ 20ഉം ടിഎൻഎസ്എപിയിലെ 24ഉം ആളുകൾ സുരക്ഷാരംഗത്ത് പ്രവർത്തിക്കും.