വേനൽച്ചൂടിൽ പൊള്ളി കോഴിക്കോട്: മൂന്നു മാസത്തെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റ്
Wednesday, May 8, 2024 5:42 AM IST
കോഴിക്കോട്: ജില്ലയിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ഉപഭോഗത്തിൽ വൻ വർധന. വേനൽ ചൂട് പൊള്ളിച്ച ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ജില്ലയിലെ ആകെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റാണ്. ഇതേ കാലയളവിൽ കഴിഞ്ഞ വർഷത്തെ ഉപഭോഗം 529.47 ദശലക്ഷം യൂണിറ്റാണ്.

എസി, ഫാൻ, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് എന്നിവയുടെ ഉപയോഗം കുത്തനെ വർധിച്ചതോടെയാണ് വൈദ്യുതി ഉപഭോഗം കൂടിയതെന്ന് കെഎസ്ഇബി പറയുന്നു. ഫെബ്രുവരി മാസം ജില്ലയിൽ 189.82 ദശലക്ഷം യൂണിറ്റ് ഉപയോഗം രേഖപ്പെടുത്തിയപ്പോൾ അടുത്ത മാസത്തെ ഉപയോഗം 192.78 ദശലക്ഷം യൂണിറ്റായി ഉയർന്നു.

ഏപ്രിലിലെ ഉപഭോഗം വീണ്ടും ഉയർന്ന് 219.74 ദശലക്ഷം യൂണിറ്റ് ആയി. ജില്ലയിലെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നത് കോഴിക്കോട്, വടകര കെഎസ്ഇബി സർക്കിളുകളിലെ ആകെ ഉപഭോഗം കണക്കാക്കിയാണ്. 2024 ഫെബ്രുവരി-ഏപ്രിൽ കാലയളവിൽ കോഴിക്കോട് സർക്കിളിൽ 434.88 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തിയപ്പോൾ ഇതേ മാസങ്ങളിൽ വടകര സർക്കിളിൽ ഇത് 167.46 ദശലക്ഷം യൂണിറ്റാണ്.

ഈ വർഷം ഉപഭോഗം കൂടിയ സമയം (പീക്ക് ടൈം) രാത്രി 10 മുതൽ പുലർച്ചെ രണ്ട് വരെയാണ്. കഴിഞ്ഞ വർഷം ഇത് വൈകീട്ട് ആറ് മുതൽ രാത്രി 10 വരെയായിരുന്നു.