കോഴിക്കോട് : ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്കു, കന്നഡ, ബംഗാളി, ഉര്‍ദു എന്നീ എട്ട് ഭാഷകളില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് മാര്‍ഗ രേഖ 'വോട്ടര്‍മാര്‍ അറിയാന്‍' പ്രകാശനം ചെയ്തു.
ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ പി.മോഹനകൃഷ്ണന് മാര്‍ഗരേഖ കൈമാറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് കെ. ബൈജുനാഥ് പ്രകാശനം നിര്‍വഹിച്ചു. ജില്ലാ ജഡ്ജ് (എംഎസിടി) കെ. രാജേഷ് അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം, വോട്ടര്‍ കരുതേണ്ട രേഖകള്‍, വോട്ടേഴ്സ് സ്ലിപ്പ്, വോട്ടിംഗ് നടപടി ക്രമങ്ങള്‍, വോട്ടു ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ എന്ത് ചെയ്യും, ആരെങ്കിലും വോട്ട് ചലഞ്ച് ചെയ്താലുള്ള നടപടിക്രമങ്ങള്‍, മറ്റാരെങ്കിലും നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയാല്‍ എന്തു ചെയ്യും, പരാതിയുണ്ടെങ്കില്‍ ആരെ സമീപിക്കണം, ആര്‍ക്കൊക്കെ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കാം,
ഒരു വോട്ടര്‍ തീര്‍ച്ചയായും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ തുടങ്ങി സാധാരണ വോട്ടര്‍മാര്‍ അറിഞ്ഞിരിക്കേണ്ട 25 വസ്തുതകള്‍ കൃത്യമായി പ്രതിപാദിക്കുന്നതാണ് പ്രഫ. വര്‍ഗീസ് മാത്യു തയാറാക്കിയ ഈ കൈപ്പുസ്തകം. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എം.പി. ഷൈജല്‍, കാലിക്കറ്റ് ബാര്‍ അസോസിയേഷന് ജോ. സെക്രട്ടറി അഡ്വ. മിഥിലി മോഹനന്, കെ.വി. വിനോദ്കുമാര്‍ എന്നിവര്‍ ആശംസ കള്‍ നേര്‍ന്നു.
രാജ്യത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തുകയാണ് യുഡിഎഫ് ലക്ഷ്യം: ഉമാ തോമസ് എംഎൽഎ
ചക്കിട്ടപാറ: രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്നതിനാണു തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രാധാന്യം നൽകുന്നതെന്നു ഉമാ തോമസ് എംഎൽഎ. ചക്കിട്ടപാറ പഞ്ചായത്ത് 35, 36 ബൂത്ത് യുഡിഎഫ് കുടുംബ സംഗമം അണ്ണക്കുട്ടൻ ചാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും പേരിൽ ജനത്തെ തമ്മിലടിപ്പിക്കാൻ ബിജെപിയും കേന്ദ്ര സർക്കാരും ശ്രമിക്കുകയാണ്.
ജനങ്ങൾ എന്ത് ചെയ്യണം, എന്ത് ഭക്ഷിക്കണം എന്നിങ്ങനെയുള്ള ജീവിത അടിസ്ഥാന കാര്യങ്ങളിൽ പോലും ലക്ഷ്മണ രേഖ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു. കേൾക്കുന്നതിനേക്കാൾ ഭീകരമാണ് മണിപ്പൂരിൽ നേരിട്ട് കണ്ടത്. ക്രൈസ്തവർക്കു നേരെ അതി ക്രൂരമായ അതിക്രമമാണ് നടത്തിയത്. ഇതെല്ലാം ഗവൺമെന്റിന്റെ ഒത്താശയോടെയാണ് നടന്നത്.
ഓടിയെത്തി സമാധാനം പുനസ്ഥാപിക്കാൻ ബാധ്യതയുള്ള ഭരണാധികാരി എന്ന നിലയിൽ പ്രധാനമന്ത്രി അവിടെ സന്ദർശനം നടത്താൻ തയാറാകാത്തത് ഇതിനുദാഹരണമാണ്. ഇന്ത്യക്കാരനാണെന്ന ഏക മനോഭാവത്തെ ചിതറിച്ച് ഓരോ മതത്തിന്റെയും പേരിൽ ജനങ്ങളെ അകറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. ചോദ്യം ചെയ്യുന്നവരെയും പ്രതികരിക്കുന്നവരെയും അടിച്ചമർത്തുന്ന നിലപാടും ഗുണകരമല്ല.
പ്രതിപക്ഷത്തെ പോലും നിഷ്ക്രിയമാക്കാനാണ് കേന്ദ്ര ശ്രമം. ഇതിനെതിരേയുള്ള വിധിയെഴുത്തായി ഈ തെരഞ്ഞെടുപ്പിനെ വോട്ടർമാർ കാണണമെന്നും ഉമ തോമസ് പറഞ്ഞു.
ബിജു പ്ലാത്തറ അധ്യക്ഷത വഹിച്ചു. രാജീവ് തോമസ്, അഷറഫ് മിട്ടിലേരി, പി. വാസു, ഉമ്മർ തണ്ടോറ, റെജി കോച്ചേരി, ജോസ് കാരിവേലി, എബിൻ കുംബ്ലാനി, ബിന്ദു ബാലകൃഷ്ണൻ, ഗിരിജ ശശി, ഗിരീഷ് കോമച്ചങ്കണ്ടി, ഷൈല ജെയിംസ്, പി.വി. നാരായണി, പാപ്പച്ചൻ കൂനന്തടം എന്നിവർ പ്രസംഗിച്ചു.