ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒളിച്ചുകണ്ടവനെപ്പോലെ 1948ൽ എസ്.കെ. പൊറ്റെക്കാട് എഴുതിയ നോവലാണ് "വിഷകന്യക'. വായനക്കാരിൽ പലരും സത്യമറിഞ്ഞു നിശബ്ദരായി. ചിലർ പൊട്ടിപ്പൊട്ടി കരഞ്ഞു. 75 സംവത്സരങ്ങൾ കുടിയിറങ്ങി. ഇന്നും കുടിയേറ്റ കർഷകരുടെ നഷ്ടസ്വപ്നങ്ങളുടെ ഫോസിലുകളടുക്കിയിരിക്കുന്നൊരു മ്യൂസിയമാണ് വിഷകന്യക.
""വണ്ടിയുടെ പിറകെ ഒരുകൂട്ടം ആളുകളും നീങ്ങിവരുന്നുണ്ട്. പൈതങ്ങളെ മാറത്തു കിടത്തിയ തള്ളമാരും പടുകിഴവന്മാരും പ്രാഞ്ചി പ്രാഞ്ചി പായുന്ന കിടാങ്ങളും പ്രായം തികഞ്ഞ പെൺകുട്ടികളും പടയാളികളെപ്പോലെ മാർച്ച് ചെയ്തു വരുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരും ഇടകലർന്ന ഒരു വിചിത്രസംഘം.'' (വിഷകന്യക- ഡിസി ബുക്സ്).
മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമത്തിലൂടെ നീങ്ങുന്ന ഒരു കാളവണ്ടിയുടെ വരവ് കാണിച്ചാണ് പൊറ്റെക്കാട് വിഷകന്യകയുടെ കഥ പറഞ്ഞുതുടങ്ങുന്നത്. ഇന്നിപ്പോൾ കുടിയേറ്റ കർഷകരുടെ കൊച്ചുമക്കൾക്കുപോലും വിശ്വസിക്കാനാവാത്തൊരു കാഴ്ച..!
വീട്ടുസാമാനങ്ങൾ നിറച്ച കാളവണ്ടിക്കു പിന്നാലെ നടന്നുവരുന്ന ഒരു പറ്റം മനുഷ്യർ. നാട്ടിലെ പട്ടിണിയും അധികാരികളുടെ മതവിവേചനവും സഹിക്കാനാവാതെ ഉള്ളതെല്ലാം വിറ്റുപെറുക്കി മദിരാശി സംസ്ഥാനത്തിന്റെ കീഴിലായിരുന്ന മലബാറിലെ തരിശുനിലങ്ങളിലേക്കു പോകുകയാണ് ആ സംഘം.
ഒടുവിൽ ആ കാളവണ്ടി കണ്ണിൽനിന്നു മറയുവോളം സംഘത്തിലെ മാർത്തയുടെ ബന്ധുവായ മറിയം അതു നോക്കിനിന്നു. ""അജ്ഞാതമായൊരു ഭൂമിയിലേക്കുള്ള മഹാപ്രസ്ഥാനം. അവരെ ഇനിയെന്നെങ്കിലും കാണാനൊക്കുമോ? അതല്ല അവർ മലബാറിലെ മലമൂലകളിൽത്തന്നെ മൂടിപ്പോകുമോ?.
മറിയത്തിന്റെ വിദൂരനോട്ടം ആശങ്കാകുലമായൊരിരുണ്ട പുകയായി പരിണമിച്ചു. അജ്ഞാതമായൊരു ഭയവും സഹതാപവും അവളുടെ ഹൃദയം കനപ്പിച്ചു. അവൾ കരഞ്ഞില്ലെന്നേയുള്ളു.'' മറിയത്തിന്റെ ചിന്തകളിൽ, വരാനിരിക്കുന്ന വ്യാകുലതകളുടെ ദുഃസൂചനകൾ പൊറ്റെക്കാട് ഒളിപ്പിച്ചുവച്ചു.
ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലും നാൽപ്പതുകളിലും വ്യാപകമായ ഇടുക്കി, മലബാർ കുടിയേറ്റത്തിന്റെ നേർക്കാഴ്ചയായിരുന്നു അത്. ഏറെ പ്രതീക്ഷകളോടെ തിരുവിതാംകൂറിൽനിന്നു പുറപ്പെട്ടവർ പിന്നീട് അനുഭവിച്ച ദുരിതങ്ങൾക്കു സമാനതകളില്ല.
കാളവണ്ടിയിൽ നിന്നിറങ്ങി കരിഗ്യാസ് വണ്ടിയിലും പിന്നെ ആലുവയിൽനിന്നു തീവണ്ടിയിലും കയറി അവരങ്ങനെ മലകയറി. യാത്രാവഴിയിലെല്ലാം ഏറ്റവാങ്ങിയ ആട്ടും തുപ്പും മലനാട്ടിലും അവരെ കാത്തിരിക്കുകയായിരുന്നു.
മലബാറിലേക്കു പോയ കുടിയേറ്റക്കാർക്ക്എന്തു പറ്റിയെന്ന് തിരുവിതാംകൂറിൽ മിക്കവർക്കും അറിയില്ലായിരുന്നു. ഒരാൾ അവിടേക്കു പോയി. സഞ്ചാരസാഹിത്യത്തിലെ അതികായൻ, ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട് എന്ന എസ്.കെ. പൊറ്റെക്കാട്.
കുറെ ദിവസങ്ങൾ കുടിയേറ്റക്കാർക്കിടയിൽ ജീവിച്ചാണ് അദ്ദേഹം അവരുടെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞത്. ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒളിച്ചുകണ്ടവനെപ്പോലെ 1948ൽ അദ്ദേഹം എഴുതിയ നോവലാണ് "വിഷകന്യക'.
വായനക്കാരിൽ പലരും സത്യമറിഞ്ഞു നിശബ്ദരായി. ചിലർ പൊട്ടിപ്പൊട്ടി കരഞ്ഞു. 75 സംവത്സരങ്ങൾ കുടിയിറങ്ങി. ഇന്നും കുടിയേറ്റ കർഷകരുടെ നഷ്ടസ്വപ്നങ്ങളുടെ ഫോസിലുകളടുക്കിയിരിക്കുന്നൊരു മ്യൂസിയമാണ് വിഷകന്യക.
വർക്കി, മറിയം, പാലങ്ങോട്ട് കുഞ്ഞിരാമക്കുറുപ്പ്, കാര്യസ്ഥൻ രാമക്കിടാവ്, ചാക്കോ, അന്തോണി, മാധവി, സാറ... ഈ കഥാപാത്രങ്ങളിലൂടെ, തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് കർഷകർ കുടിയേറാനുണ്ടായ കാരണവും അവിടെ അവർ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും എസ്.കെ. പൊറ്റെക്കാട് അവതരിപ്പിച്ചു. അതിന്റെ സത്തയെ ഉൾക്കൊള്ളുന്ന വാക്കായിരുന്നു വിഷകന്യക.
വിഷകന്യകയെന്നത് ഒരു ഇന്ത്യൻ മിത്താണ്. വിഷകന്യകയെ വിവാഹം കഴിച്ച് അവളോടൊപ്പം രാത്രി ചെലവഴിക്കുന്ന ഭർത്താവ് പിറ്റേന്നു രാവിലെ മണിയറയിൽ മരിച്ചുകിടക്കും. കുടിയേറ്റ കർഷകർക്കു സംഭവിച്ചത് ഇതുതന്നെയാണെന്നു പറഞ്ഞുവയ്ക്കുകയാണ് പൊറ്റെക്കാട്.
ഗഹനമായ പ്രപഞ്ചസത്യങ്ങളെപ്പോലും ലളിതമായ വാക്കുകളിലൂടെ അവതരിപ്പിച്ച ബഷീർ കഥാപാത്രങ്ങളെപ്പോലെയാണ് പൊറ്റെക്കാടിന്റെ പാവങ്ങളും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. ചിലപ്പോൾ വിശപ്പുകൊണ്ടായിരിക്കും അവർ എന്തെങ്കിലും പറയുന്നത്. ചിലപ്പോൾ തട്ടിപ്പിനിരയായി കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ടവരായിരിക്കും. മറ്റു ചിലപ്പോൾ അധിക്ഷേപങ്ങൾക്കിരയായി തലകുനിച്ചുനിൽക്കുകയോ അകാലത്തിൽ മരിച്ച പ്രിയപ്പെട്ടവരുടെ സംസ്കാരം നടത്തുകയോ ആയിരിക്കും. എന്നാലും അവർ മനുഷ്യരായിരുന്നു.
മലബാറിന്റെ മാത്രമല്ല തിരുവിതാംകൂറിന്റെയും കഥ
നാട്ടിലെ പട്ടിണിയും രാഷ്ട്രീയ-മത അടിച്ചമർത്തലുകളും ഒരു വിഭാഗം ജനങ്ങളെ കുടിയേറാൻ പ്രേരിപ്പിച്ചു. കുടിയേറ്റഭൂമിയായ മലബാറിനെക്കുറിച്ച് പൊറ്റെക്കാട് നോവലിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. ""അവിടെ മതപരമായ മർദനമില്ല. സാമൂദായിക സംഘടനകളില്ല. രാജകീയ ദുഷ്പ്രഭുത്വത്തിന്റെ ചെരിപ്പുനക്കി ശംഖുമുദ്രയുടെ മുന്പിൽ പഞ്ചപുച്ഛമടക്കി ആശങ്കാകുലമായ നാളുകൾ കഴിക്കേണ്ട. പ്രകൃതിയുമായി ഒത്തിണങ്ങി സ്വാതന്ത്ര്യത്തോടെ ജീവിക്കാം.''
പൊറ്റെക്കാട് പറയുന്നത് പ്രധാനമായും കഠിനാധ്വാനം നടത്തിയിട്ടും അതിജീവിക്കാനാകാതെപോയ ആദ്യകാല കുടിയേറ്റക്കാരുടെ ദാരുണാനുഭവത്തിന്റെ ഒരു മലബാർ പതിപ്പിനെക്കുറിച്ചാണെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിനു വഴിതെളിച്ച തിരുവിതാംകൂറിന്റെ അത്ര മങ്ങിയതല്ലാത്ത രാഷ്ട്രീയ പശ്ചാത്തലവും ദൃശ്യമാകും.
ഓടിപ്പോകുന്ന ദരിദ്രരായ കുടിയേറ്റക്കാർക്കു പിന്നിൽ, പട്ടിണിയും സമത്വസുന്ദരമല്ലാതിരുന്ന ഭരണകൂട വ്യവസ്ഥയും അഹന്തയിലും അടിച്ചമർത്തലിലും ആനന്ദിച്ചിരുന്ന അതിന്റെ നടത്തിപ്പുകാരും വില്ലന്മാരായി മറഞ്ഞും തെളിഞ്ഞും നിൽപ്പുണ്ട്.
""ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയിൽനിന്നും വറുതിയുടെ മരണപ്പിടുത്തത്തിൽനിന്നും പൊറുതി കിട്ടുവാൻ രണ്ടു വഴികൾ അവരുടെ മുന്നിൽ കാണപ്പെട്ടു; പട്ടാളത്തിലേക്ക് അല്ലെങ്കില് മലവാറിലോട്ട്.'' പക്ഷേ, പട്ടാളത്തിലേക്കു പോകാതെ മലവാർ എന്ന മലബാറിലേക്കു കുടിയേറിയവർ അറിഞ്ഞില്ല വിഷകന്യകയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന്. അവിടെ സംവത്സരങ്ങൾ നീളുന്ന യുദ്ധമായിരുന്നു. വന്യജീവികൾ, മലന്പനി, പട്ടിണി... മലകളിൽ മരണം പെയ്യുകയായിരുന്നു..!
കുടിയേറ്റക്കാരെ ആകർഷിച്ച തരിശുഭൂമി അവരിലേറെപ്പേരുടെയും ശവക്കോട്ടയുമായി. അവശേഷിച്ചവരിൽ ചിലർ വെറുംകൈയോടെ നാട്ടിലേക്കു മടങ്ങുംമുന്പ് കുഞ്ഞിരാമക്കുറുപ്പിന്റെ വീട്ടുപടിക്കൽ എത്തുന്നുണ്ട്.
വർഷങ്ങൾക്കു മുന്പ് വാങ്ങിയ പറന്പുകളുടെ പ്രമാണങ്ങൾ മടക്കിക്കൊടുത്ത് കിട്ടുന്നതെന്തെങ്കിലും വാങ്ങുകയാണ് ലക്ഷ്യം. ഒരു പക്ഷേ, നിസഹായരായ ആ മനുഷ്യർ കുഞ്ഞിരാമക്കുറുപ്പിനോടു പറയുന്ന വർത്തമാനങ്ങളിലൂടെ മലബാറിലെ മാത്രമല്ല അതിനു സമാനമായ ഹൈറേഞ്ച് കുടിയേറ്റത്തിലും കർഷകർ നേരിട്ട യാഥാർഥ്യങ്ങളെ ഇന്നും വായനക്കാർക്കു തിരിച്ചറിയാനാകും.
മരിച്ചെങ്കിൽ മരിക്കട്ടെ, ഇനിയൊരു മടക്കമില്ല എന്നു കരുതി പിന്നെയും അവിടെ തുടർന്നവരുണ്ട്. അകാലമരണങ്ങളെ അതിജീവിച്ച് കഠിനാധ്വാനത്താൽ തരിശുനിലങ്ങളെ അതിശയിപ്പിക്കുന്ന കൃഷിയിടങ്ങളാക്കി മാറ്റിയ ആ മനുഷ്യരുടെ കഥയും എസ്.കെ. പൊറ്റെക്കാടിന് എഴുതണമെന്നുണ്ടായിരുന്നു.
1967ൽ വിഷകന്യകയുടെ ഏഴാം പതിപ്പിന്റെ പ്രസ്താവനയിൽ പൊറ്റെക്കാട് അതു പറയുന്നുമുണ്ട്. 1962ൽ തലശേരി നിയോജകമണ്ഡലത്തിൽനിന്ന് എംപിയായി പാർലമെന്റിൽ എത്തിയ അദ്ദേഹം പുതിയ അനുഭവങ്ങളും അറിവും വച്ചുകൊണ്ട് വിഷകന്യകയ്ക്ക് ഒരു രണ്ടാം ഭാഗം "വീരകന്യക' എഴുതിക്കൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്. പക്ഷേ, ആ പുസ്തകം പൂർത്തിയാക്കാനായില്ല.
വിയോജിപ്പിന്റെ നൊന്പരം
വിയോജിപ്പുകൾ ഇല്ലാത്തതിനാലല്ല, "വിഷകന്യക' വായനക്കാരെയും ചരിത്ര കുതുകികളെയും ആകർഷിച്ചത്. കുടിയേറ്റ മേഖലയിൽ കർഷകരെപ്പോലെ കഷ്ടതകളനുഭവിച്ചു ജീവിക്കുകയും അവരുടെ രോഗാവസ്ഥകളിലും മരണത്തിലും ഓടിയെത്തുകയും ചെയ്തിരുന്ന വൈദികരെക്കുറിച്ചുള്ള ചില പരാമർശങ്ങളോട് കുടിയേറ്റക്കാർക്കുപോലും യോജിക്കാനായില്ല.
പിൻതലമുറകൾക്കിടയിൽ തെറ്റിദ്ധാരണയ്ക്കു വഴിതെളിച്ചേക്കാവുന്ന പരാമർശങ്ങൾ ഏതെങ്കിലും അനുഭവത്തെയോ കേട്ടറിവിനെയോ അടിസ്ഥാനമാക്കിയാവാം. എങ്കിലും ആ സാമാന്യവത്കരണം തങ്ങളോടൊപ്പം കുടിയേറ്റമേഖലകളിലുണ്ടായിരുന്ന വൈദികരെ അടുത്തറിയാവുന്നവരിൽ വേദനയുളവാക്കിയെന്നതും വസ്തുതയാണ്.
വയനാട്ടിൽനിന്നു പാർലമെന്റിലേക്കു മത്സരിക്കുന്നതിനിടെ വോട്ടഭ്യർഥിച്ചെത്തിയ പൊറ്റെക്കാടിനോട് തലശേരി രൂപതയുടെ ആദ്യബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. "ദൈവം നമ്മോടുകൂടെ' എന്ന മലബാർ കുടിയേറ്റ ഗ്രന്ഥത്തിന്റെ രചയിതാവായ അദ്ദേഹം കുടിയേറ്റക്കാരുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്.
അതേ, ഒരംശത്തിലും വിയോജിപ്പുകളില്ലാത്തതിനാലല്ല, പല അംശങ്ങളിലും ചരിത്രത്തെ ഒപ്പിയെടുക്കാൻ കഴിഞ്ഞതുകൊണ്ടാണ് "വിഷകന്യക' ഇന്നും പൊറ്റെക്കാടിന്റെ മാസ്റ്റർപീസായും മലയാളത്തിന്റെ അഭിമാനമായും വായനക്കാരെ വിടാതെ പിന്തുടരുന്നത്.
1948ൽ വിഷകന്യക ഇറങ്ങിയില്ലായിരുന്നെങ്കിൽ മഴ പെയ്യുന്പോഴും മണ്ണിടിയുന്പോഴും ഇന്നും നാം പ്രതിക്കൂട്ടിലേക്കു വലിച്ചുകയറ്റി നിർത്തുന്ന കുടിയേറ്റ കർഷകരെ കപടപരിസ്ഥിതിക്കാരും ചില മാധ്യമങ്ങളുമൊക്കെ ചേർന്നു പണ്ടേ, മരണശിക്ഷയ്ക്കു വിധിക്കുമായിരുന്നു.
ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ
പരിസ്ഥിതിനാശം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം തുടങ്ങിയവയെക്കുറിച്ച് നാം തർക്കിക്കേണ്ടതില്ല. കാരണം, അവ യാഥാർഥ്യവും നമുക്കാർക്കും ഭിന്നാഭിപ്രായമില്ലാത്ത കാര്യവുമാണ്. പക്ഷേ, അതിന്റെ പേരിൽ പ്രതികളാക്കപ്പെടുന്നവരിൽ ഒരു വിഭാഗത്തെക്കുറിച്ച് അഥവാ കുടിയേറ്റകർഷകരെക്കുറിച്ച് ആരൊക്കെയോ തർക്കിക്കുകയും നിർബന്ധബുദ്ധി കാണിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോഴും.
പരിസ്ഥിതി നാശത്തിൽ എല്ലാ മനുഷ്യർക്കുമുള്ള ഉത്തരവാദിത്വമേ അവർക്കുമുള്ളു എന്നറിയാനും അവർ കൂടുതൽ നിർഭാഗ്യ മനുഷ്യരായിരുന്നുവെന്നു തിരിച്ചറിയാനും ഇടയാക്കിയ പുസ്തകമായിരുന്നു അമേരിക്കൻ നോവലിസ്റ്റായ ജോൺ സ്റ്റെയ്ൻബക്ക് 1939ൽ എഴുതിയ "ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ' (ദി ഗ്രേപ്സ് ഓഫ് റാത്ത്) എന്ന നോവൽ.
മലബാറിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറ്റം നടന്നുകൊണ്ടിരുന്ന അതേ സമയത്താണ് അമേരിക്കയിലെ ഡസ്റ്റ് ബൗൾ പ്രദേശത്തുനിന്നു കടുത്ത വരൾച്ചയും പൊടിക്കാറ്റുംമൂലം കലിഫോർണിയയിലേക്കു കർഷകർ കുടിയേറിയത്.
മലബാറിലും ഹൈറേഞ്ചിലും വന്യജീവിശല്യവും പ്രകൃതിക്ഷോഭവും പട്ടിണിയും മലന്പനിയുമാണ് കുടിയേറ്റക്കാരെ കൊന്നൊടുക്കിയതെങ്കിൽ കലിഫോർണിയയിൽ പട്ടിണിയും ന്യുമോണിയയുമായിരുന്നു പ്രധാന കാരണങ്ങൾ. ഏതായാലും "ദി ഗ്രേപ്സ് ഓഫ് റാത്ത്' അമേരിക്കക്കാർക്കിടയിൽ കുടിയേറ്റക്കാരോടു സഹതാപവും ബഹുമാനവും ഉണർത്തി.
പുലിറ്റ്സർ ഉൾപ്പെടെയുള്ള നിരവധി അവർഡുകൾ ലഭിച്ചു. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ജോൺ സ്റ്റെയ്ൻബക്കിന് നൽകുന്നതിന്റെ മുഖ്യകാരണമായി ആ നോവൽ മാറുകയും ചെയ്തു. അതിന് ഒന്പതു വർഷത്തിനുശേഷം പുറത്തിറങ്ങിയ "വിഷകന്യക'കേരളത്തിലെ വായനക്കാരെ ആകർഷിക്കുകയും ആദ്യകാല കുടിയേറ്റക്കാരോടുണ്ടായിരുന്ന സമീപനത്തിൽ കുറെയൊക്കെ മാറ്റം ഉണ്ടാക്കുകയും ചെയ്തു.
ഒരു പക്ഷേ, ലോകത്ത് മറ്റൊരു ജനതയും നടത്താത്തവിധം പരിസ്ഥിതിയുടെ എതിർപക്ഷത്തു നിർത്തി കുടിയേറ്റ കർഷകകരെ നിന്ദിച്ച ചരിത്രം നമുക്കേയുള്ളു. അതിനുള്ള മറുപടികൂടിയാണ് "വിഷകന്യക'.
ഒന്നാം പതിപ്പിന്റെ പ്രസ്താവനയിൽ പൊറ്റെക്കാട് ഇങ്ങനെ കുറിക്കുന്നു: ""പുതിയൊരു മലങ്കോട്ട വെട്ടിപ്പിടിക്കാൻ പോകുന്ന സൈന്യത്തിന്റെ മുന്നണി വിഭാഗങ്ങൾക്കാണല്ലോ ഏറ്റവുമധികം ആപത്ത്. അതുപോലെ ഈ കുടിയേറിപ്പാർപ്പുകാരിൽ മുന്പേ വന്ന കൂട്ടരിൽ ഒട്ടുമുക്കാലും പേർ ഈ മലഞ്ചേരിവുകളിൽ വീണു മരിച്ചുകഴിഞ്ഞു.
പക്ഷേ, ആ ത്യാഗികളായ ധീരാത്മാക്കൾ തുറന്നുകൊടുത്ത മാർഗങ്ങൾ, പിൻഗാമികളുടെ രക്ഷാസങ്കേതങ്ങളായിത്തീർന്നിരിക്കുകയാണ്. കാടുകൾ തെളിഞ്ഞു; മലന്പനി ക്ഷയിച്ചു. കാലം മാറിവരികയാണ് ഈ പരിതസ്ഥിതികളുടെ പരിവർത്തനത്തിനുവേണ്ടി വിപ്ലവം നയിച്ചു ജീവാഹൂതി ചെയ്ത അജ്ഞാതരായ പരസഹസ്രം പാവങ്ങളുടെ സ്മരണയ്ക്ക് ഈ നോവൽ സമർപ്പണം ചെയ്തുകൊള്ളുന്നു.''
ചരിത്രമായി മാറിയ "വിഷകന്യക'യ്ക്ക് 75 വയസായി. പക്ഷേ, വയസല്ല കാര്യം; ഉള്ളടക്കമാണ്. ജീവിച്ചിരുന്നപ്പോൾ സന്തോഷവും സമാധാനവും അറിയാതെ മലബാറിന്റെ മലനിരകളിൽ നിത്യനിദ്രയിലായ ആദ്യകാല കുടിയേറ്റക്കാർക്ക് എസ്.കെ. പൊറ്റെക്കാട് ഒരുക്കിയ നിത്യസ്മാരകമാണ് വിഷകന്യകയെന്ന നോവൽ. എന്നെങ്കിലുമൊരിക്കൽ അതു സന്ദർശിക്കാതിരിക്കാൻ ആർക്കാണു കഴിയുക?
ജോസ് ആൻഡ്രൂസ്