പടക്കം പൊട്ടിച്ചത് അപകടത്തിനു കാരണമായി; കൊയിലാണ്ടിയിൽ ആനയിടഞ്ഞ സംഭവത്തിൽ അന്തിമ റിപ്പോർട്ട്
Friday, February 21, 2025 1:35 PM IST
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. പടക്കം പൊട്ടിച്ചതും ആനയുടെ കാലിൽ ചങ്ങല ഇല്ലാത്തതും അപകടത്തിനു കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.
സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നാട്ടാന പരിപാലന ചട്ടത്തിൽ ലംഘനമുണ്ടായി, ഇടഞ്ഞ ആനകളായ ഗോകുലിന്റെയും പീതാംബരന്റെയും കാലിൽ ചങ്ങല ഉണ്ടായിരുന്നില്ല, സമീപത്തായി പടക്കം പൊട്ടിച്ചു, തുടങ്ങിയ കാര്യങ്ങൾ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലം അന്തിമ റിപ്പോർട്ടിലുമുണ്ട്.
രണ്ട് ആനകളുടേയും രക്തസാമ്പിളുകൾ തൃശൂരിൽ പരിശോധിച്ചിരുന്നു. പരിശോധനയിൽ പീതാംബരൻ എന്ന ആന മതപ്പാടിലായിരുന്നതായി തെളിഞ്ഞു. മതപ്പാടിലുള്ള ആനയെ ചട്ട വിരുദ്ധമായി എഴുന്നള്ളത്തിന് എത്തിച്ചതന്നും റിപ്പോർട്ടിലുണ്ട്.
ഇനി ഇത്തരം അപകടങ്ങളൊന്നും ആവർത്തിക്കാതിരിക്കാൻ ആറ് നിർദേശങ്ങളും സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ സമർപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 13നാണ് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനകളിടഞ്ഞ് മൂന്ന് പേർ മരിച്ചത്.