സെക്രട്ടറിയേറ്റ് നടയിൽ മഹാസംഗമം നടത്തി ആശാ വർക്കർമാർ; സമരം ശക്തമാക്കും
Thursday, February 20, 2025 1:00 PM IST
തിരുവനന്തപുരം: ആശാവർക്കർമാരുടെ മഹാസംഗമം സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആശാപ്രവർത്തകരാണ് സെക്രട്ടറിയേറ്റ് നടയിൽ സമരത്തിനെത്തിയിരിക്കുന്നത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാപ്രവർത്തകർ കഴിഞ്ഞ പതിനൊന്ന് ദിവസമായി നടന്ന് വരുന്ന സമരം കുടുതൽ കടുപ്പിക്കുന്നതിന് മുന്നോടിയായാണ് മഹാസംഗമം ഇന്ന് നടത്തുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്.
പിഎസ്സി അംഗങ്ങളുടെ ശന്പളം വർധിപ്പിക്കാൻ സർക്കാരിന് പണമുണ്ടെന്നും എന്നാൽ തങ്ങൾക്ക് നൽകാനുള്ള തുക കുടിശിക വരുത്തിയത് നീതികരിക്കാനാകില്ലെന്നുമാണ് ആശാപ്രവർത്തകർ പറയുന്നത്. ഇന്ന് രാവിലെയോടെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് ആശാപ്രവർത്തകർ സെക്രട്ടറിയേറ്റ് നടയിലെത്തിച്ചേർന്നിരുന്നു.
സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്നാണ് പൊരിവെയിലത്ത് ആശാപ്രവർത്തകർ സമരം ചെയ്യുന്നത്. വിവിധ പ്രതിപക്ഷ സംഘടനകൾ ആശാപ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് നടയിലെത്തും.
ഇന്ന് പതിനൊന്നാം ദിവസമാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുന്നത്.ഓണറേറിയം തുക കൂട്ടുക, കുടിശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതായി ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. മൂന്നുമാസത്തെ ഓണറേറിയം അനുവദിച്ചു. എന്നാല്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാ വർക്കർമാര്‍ വ്യക്തമാക്കുകയായിരുന്നു.
സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരും സമരത്തിന് എത്തണം എന്നാണ് സമര സമിതിയുടെ ആഹ്വാനം. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു.