ചാലക്കുടിയിലെ ബാങ്ക് കൊള്ള; പ്രതി പിടിയിൽ, കട ബാധ്യത വീട്ടാനെന്ന് പ്രതി
Sunday, February 16, 2025 7:39 PM IST
തൃശൂർ: ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്കിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ. പോട്ട ആശേരിപ്പാറ സ്വദേശി റിജോ ആന്റണി ആണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ചാലക്കുടിയിലെ വീട്ടിൽനിന്നാണ് ഇയാൾ പിടിയിലായത്.
10 ലക്ഷം രൂപ ഇയാളുടെപക്കൽനിന്ന് കണ്ടെത്തി. സാമ്പത്തിക ബാധ്യതയുള്ളതിനാലാണ് മോഷണം നടത്തിയത് എന്ന് പ്രതി പോലീസിനോട് പറഞ്ഞതായാണ് വിവരം.
പ്രതിയുടെ ആഡംബര ജീവിതം കാരണമാണ് കടബാധ്യത വന്നത്. വിദേശത്തുനിന്ന് ഭാര്യ അയച്ച പണം ഇയാൾ ദൂർത്തടിച്ച് കളഞ്ഞതായാണ് വിവരം. തുടർന്ന് ഭാര്യ നാട്ടിലെത്താൻ സമയമായപ്പോൾ കൊള്ള നടത്തി കടം വീട്ടാനായിരുന്നു ശ്രമം.
സ്വന്തം വാഹനത്തിൽ വ്യാജ നമ്പർ വച്ചാണ് ഇയാൾ മോഷണത്തിന് എത്തിയത്. സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പ്രതിയെ പിടികൂടുന്നതിൽ നിർണായകമായെന്ന് പോലീസ് പറഞ്ഞു.
തൃശൂർ പോട്ടയിൽ ആണ് പട്ടാപകൽ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നത്. 15 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്.
മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കാബിന്റെ ചില്ല് കസേര ഉപയോഗിച്ച് അടിച്ച് തകർത്ത് അകത്ത് കടന്ന് പണം കവർന്ന് കടന്നുകളഞ്ഞു.