പോട്ട ബാങ്ക് കൊള്ള; പ്രതി എറണാകുളത്തേക്ക് കടന്നതായി സൂചന, തെരച്ചിൽ വ്യാപിപ്പിച്ച് പോലീസ്
Friday, February 14, 2025 9:00 PM IST
തൃശൂർ: പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽനിന്ന് കത്തി കാട്ടി 15 ലക്ഷം കവർന്ന പ്രതി എറണാകുളം ഭാഗത്തേക്ക് കടന്നതായി സൂചന. അങ്കമാലിയിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസ് തെരച്ചിൽ നടത്തുന്നത്.
ആലുവ, ആങ്കമാലി, എറണാകുളം നഗരപരിധിയിലേക്കും പോലീസ് തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി റൂറൽ എസ്പി ബി. കൃഷ്ണകുമാർ അറിയിച്ചിരുന്നു. ഹിന്ദിയിലാണ് പ്രതി സംസാരിച്ചിരുന്നതെന്നും എസ്പി പറഞ്ഞു.
ബാങ്കിനെക്കുറിച്ച് അറിയാവുന്ന ആളാണ് മോഷ്ടാവ്. 45 ലക്ഷം രൂപ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം മാത്രമാണ് കവർന്നത്. പ്രതി പോയ വഴിയെക്കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതി ഹിന്ദി സംസാരിച്ചതിനാൽ മലയാളി അല്ലെന്ന് ഉറപ്പിക്കാനാവില്ലെന്ന നിഗമനത്തിലാണ് പോലീസ്. കറിക്കത്തിയാണ് പ്രതിയുടെ കൈയിൽ ഉണ്ടായിരുന്നത്. എന്ട്രോക്ക് എന്ന സ്കൂട്ടറിലാണ് പ്രതി വന്നതെന്നും പോലീസ് കണ്ടെത്തി.
തൃശൂർ പോട്ടയിൽ ആണ് പട്ടാപകൽ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നത്. പോട്ട ഫെഡറൽ ബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം.
15 ലക്ഷത്തോളം രൂപ നഷ്ടമായിട്ടുണ്ട്. സംഭവം നടന്ന സമയം എട്ട് ജീവനക്കാർ ബാങ്കിൽ ഉണ്ടായിരുന്നതായാണ് വിവരം. മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കാബിന്റെ ചില്ല് കസേര ഉപയോഗിച്ച് അടിച്ച് തകർത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു.
ശേഷം ഇയാൾ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.