33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 65 ലക്ഷത്തിന് വിറ്റു; അജിത് കുമാറിനെതിരെ ആരോപണം തുടർന്ന് അൻവർ
Saturday, September 21, 2024 10:47 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര ആരോപണം തുടർന്ന് പി.വി. അൻവർ എംഎൽഎ. അജിത് കുമാർ കള്ളപ്പണം സമ്പാദിച്ചതിനുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് അൻവർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.
സോളാർ കേസ് അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചിരുന്നു. ഇതിന് കൈക്കൂലിപ്പണം വാങ്ങിയത് ഫ്ലാറ്റ് ഇടപാടിലൂടെയാണ്. കവടിയാറിലെ വീട് കൂടാതെ വേറെ മൂന്ന് വീടുകൾ അജിത് കുമാറിനുണ്ടെന്നും അൻവർ ആരോപിച്ചു.
അജിത് കുമാർ 2016-ൽ പട്ടം എസ്ആർഒയിൽ 33.8 ലക്ഷം രൂപയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങി. സ്വന്തം പേരിൽ 2016 ഫെബ്രുവരി 19-നാണ് ഫ്ലാറ്റ് വാങ്ങിയത്. 10 ദിവസം കഴിഞ്ഞ് ഫെബ്രുവരി 29ന് 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ലാറ്റ് വിറ്റു.
33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റാണ് 10 ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റത്. ഈ ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണം. റിക്കാർഡ് പ്രകാരം 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് ഇത്രയും രൂപയ്ക്ക് മറിച്ച് വിൽക്കണമെങ്കിൽ പണം എവിടുന്ന് കിട്ടി. ഈ പണം സോളാർ കേസിന് കിട്ടിയ കൈകൂലിയാണ്. കള്ളപ്പണം വെളുപ്പിക്കലാണ് ഇടപാടിലൂടെ നടന്നത്. ഈ 10 ദിവസത്തിന് ഇടയിൽ ഇതെല്ലാം എങ്ങനെ നടന്നുവെന്ന് അന്വേഷിക്കണം. ഭീകരമായ ടാക്സ് വെട്ടിപ്പാണ് ഇതിലൂടെ നടന്നത്.
55 ലക്ഷം രൂപ വിലയുളള ഫ്ലാറ്റ് അജിത് കുമാറിന് എങ്ങനെ 33 ലക്ഷം രൂപയ്ക്ക് കിട്ടിയെന്ന് അന്വേഷിക്കണം. ഡോക്യുമെന്റ് പ്രകാരം 4,07,000 രൂപയുടെ അഴിമതി സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം നടത്തിയിട്ടുണ്ട്. ഇതും വിജിലൻസ് അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉടൻ പരാതി നൽകുമെന്നും അൻവർ വ്യക്തമാക്കി.
എങ്ങനെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് സ്വത്ത് സമ്പാദിക്കുന്നത്?. കള്ളപ്പണം വെളുപ്പിക്കുന്നത്?. എന്നതിന്റെ നേര്‍രേഖയാണ് എന്റെ കൈയില്‍ ഉള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചര്‍ച്ചാവിഷയം സോളാര്‍ കേസായിരുന്നു.
സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ തുടക്കം മുതല്‍ തന്നെ പരിശ്രമിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് എനിക്ക് പോലീസ് ഉദ്യോഗസ്ഥന് എന്ന് പറഞ്ഞ് വിളിച്ച കോളിന്റെ വോയിസ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു.
സോളാര്‍ കേസിലെ പരാതിക്കാരി തന്നെ ഇക്കാര്യം പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് വലിയ തുക പ്രതികളില്‍ നിന്ന് എഡിജിപി കൈപ്പറ്റിയാണ് അനീതിക്ക് കൂട്ടുനിന്നത്. ക്രിമിനല്‍ ആക്ടിവിറ്റിയിലൂടെ അദ്ദേഹം ഒരുപാട് സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ട്. കവടിയാറിലെ കൊട്ടാര സമാനമായ വീട് ഇതിന് ഉദാഹരണമാണ്.
ഇതിനോടനുബന്ധിച്ചുള്ള പത്തു സെന്റ് ഭൂമി അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലാണ്. ഒരേ ഭൂമിയിലാണ് ഇരുവര്‍ക്കും സ്ഥലം ഉള്ളത്. ആധാരം രണ്ടാളുടെ പേരിലാണ് എന്ന് മാത്രം. അതിന്റെ ഉറവിടം കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കുമെന്നും പി.വി. അൻവർ ആരോപിച്ചു.