ശശിക്കും അജിത് കുമാറിനും എത്രവരേ ആകും; ഒരു പ്രതി മുഖ്യമന്ത്രിയെന്ന് കെ.എം. ഷാജി
Monday, September 2, 2024 3:54 PM IST
കോഴിക്കോട്: പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ മുഖവിലയ്ക്കെടുക്കണമെന്ന് ലീഗ് നേതാവ് കെ.എം. ഷാജി. അൻവറിന്റെ ആരോപണങ്ങൾ എല്ലാം മുഖ്യമന്ത്രിയിലേക്കാണ് എത്തിച്ചേരുന്നതെന്ന് ഷാജി പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ സമയത്ത് പ്രധാന ചുമതല പോലും മുഖ്യമന്ത്രി എം.ആർ. അജിത് കുമാറിനാണ് നൽകിയത്. ഈ അജിത് കുമാറിനെതിരേയാണ് അൻവറിന്റെ ഒരു പരാതി. മറ്റൊരാൾ പി. ശശിയാണ്.
ശശിക്കും അജിത് കുമാറിനും എത്രവരേ ആകുമെന്ന് എല്ലാവർക്കും അറിയാം. എംഎൽഎ ആയിരുന്നപ്പോൾ പറഞ്ഞ ഒരു വാക്കിന്റെ പേരിലാണ് താൻ വേട്ടയാടപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പറയരുത് മുഖ്യമന്ത്രിയാണ് പ്രതി എന്നാണ് താൻ പറഞ്ഞത്.
ഇവിടെയും അത് തന്നെയാണ് പറയാനുള്ളത്. മുഖ്യമന്ത്രിയാണ് ഇതിൽ ഒരു പ്രതി. അദ്ദേഹം മുഖ്യമന്ത്രി ആയത് മുതൽ കേരളത്തിൽ കക്കാനും കൊള്ളയടിക്കാനും എതിരാളികളെ ഇല്ലാതാക്കാനും ഒരു മാഫിയ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഈ സംഘത്തിലെ തലവനാണ് അജിത് കുമാർ എന്ന് ഷാജി പറഞ്ഞു.
ശശി എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. കണ്ണൂർ ജില്ലയിലെ ഒരു തല മുതിർന്ന നേതാവിന്റെ ബന്ധുവിനെ പീഡിപ്പിച്ചതിന്റെ പേരിൽ പാർട്ടി മാറ്റി നിർത്തിയ ആളാണ് ശശി. ഈ ശശിയെയാണ് ആഭ്യന്തരവകുപ്പിന്റെ ഓഫീസിൽ എത്തിച്ചിരിക്കുന്നത്. 29 വകുപ്പ് മുഖ്യമന്ത്രി കൈകാര്യംചെയ്യുന്നതാണ്. ഈ വകുപ്പുകളിലെല്ലാം കൈയിടുന്നവനായി ശശിയെ മാറ്റിയത് ആരാണ് എന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ കേരളത്തിൽ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നുണ്ട്. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് തൃശൂർ പൂരം കലക്കിയതെന്ന് അൻവർ പറഞ്ഞു. തൃശൂരിലെ തെരഞ്ഞെടുപ്പിൽ പിണറായിക്ക് തൃശൂർ വിട്ടുകൊടുക്കേണ്ടിവരുമെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും ഷാജി വ്യക്തമാക്കി.