ഈശ്വർ മല്‍പെ ഇന്ന് അര്‍ജുന്റെ വീട്ടിലെത്തും
Monday, August 19, 2024 10:50 AM IST
കോഴിക്കോട്: മുങ്ങല്വിദഗ്ധൻ ഈശ്വർ മല്‍പെ ഇന്ന് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട് സന്ദര്‍ശിക്കും. തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് അറിയിക്കുമെന്നാണു വിവരം.
ഗംഗാവലി പുഴയിലെ അടിയൊഴുക്കും ഇതുമായി ബന്ധപ്പെട്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങളും ഈശ്വര്‍ മാല്‍പെ ബന്ധുക്കളെ അറിയിക്കും. സഹോദരീഭര്‍ത്താവ് ജിതിനും ഈശ്വര്‍ മാല്‍പെയോടൊപ്പം ഉണ്ടാകും.
ഗംഗാവലി പുഴയിലെ വെള്ളം കലങ്ങിയതിനാല്‍ മുങ്ങിയുള്ള തെരച്ചില്‍ ബുദ്ധിമുട്ടാണെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞിരുന്നു. അര്‍ജുനെ കാണാതായിട്ട് ഒരുമാസം പിന്നിട്ടു. ഈശ്വര്‍ മാല്‍പെയുടെ സംഘമാണ് അര്ജുന് ദൗത്യത്തില്‍ ഏറെ നിര്‍ണായകമായ ലോറി ഭാഗങ്ങള്‍ കണ്ടെത്തിയത്.
അതേസമയം, അര്‍ജുനെ കണ്ടെത്തുന്നതിന് തിരച്ചില്‍ നടത്താന്‍ ഡ്രഡ്ജര്‍ കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം നീളുകയാണ്. ചെലവു സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഉത്തരകന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ കര്‍ണാടക ചീഫ് സെക്രട്ടറിക്കു കത്തെഴുതിയിട്ടുണ്ട്. ഗോവയില്‍നിന്ന് ഡ്രഡ്ജര്‍ കൊണ്ടുവരാന്‍ ഒരുകോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഇത്രയും തുക മുടക്കി ഡ്രഡ്ജര്‍ കൊണ്ടുവരണമോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് ജില്ലാ ഭരണകൂടം നല്കിയ ഉറപ്പിലാണ് ഇന്നലെ താത്കാലികമായി തെരച്ചില്‍ നിര്‍ത്തിവച്ചത്.
22ന് ഡ്രഡ്ജര്‍ എത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. ഡ്രഡ്ജര്‍ എത്തിയാല്‍തന്നെ മണ്ണുനീക്കാന്‍ പത്തുദിവസമെടുക്കും. വഴിയില്‍ പാലങ്ങള്‍ ഉള്ളതിനാല്‍ ഡ്രഡ്ജറിന്റെ ഭാഗങ്ങള്‍ പുഴയിലൂടെ പാര്‍ട്സാക്കി എത്തിച്ച് ഷിരൂരില്‍ കൂട്ടിയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.