തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും വെള്ളംകയറി. മഴക്കെടുതിയിൽ ഒരാൾ കൂടി മരിച്ചു.
മലപ്പുറം മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിഷക് മണ്ഡിക (21)യാണ് മരിച്ചത്.
ശക്തമായ മഴയെത്തുടര്‍ന്ന് മലപ്പുറം തിരുരങ്ങാടിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. നൂറോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കണ്ണൂർ ചാവശേരിയിൽ വെള്ളം കയറിയ റോഡിൽ കാർ മുങ്ങി. പുലർച്ചെ ആറോടെ വെളിയമ്പ്ര കൊട്ടാരത്തിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു. ബംഗളൂരുവിൽ നിന്നും കൊട്ടാരത്തിലേക്ക് വരികയായിരുന്നു കാർ.
കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്നു കൊട്ടാരം-പെരിയത്തിൽ റോഡ് കഴിഞ്ഞ ദിവസം രാത്രിയിൽ അടച്ചിരുന്നു. തോട് നിറഞ്ഞു കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് റോഡ് വെള്ളത്തിലായത്.
കണ്ണൂർ ഉളിയിൽ കാച്ചിലാണം റോഡ് തോട്ടിലേക്ക് ഇടിഞ്ഞുവീണു. താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറി. ഉളിയിൽ - പാച്ചിലാളം റോഡ്, ഉളിയിൽ - മുല്ലേരിക്കണ്ടി - കല്ലേരിക്കൽ റോഡും വെള്ളത്തിലായി. കുന്നിൻ കീഴിൽ - അത്ത പുഞ്ച റോഡ് പാലം പൂർണമായും വെള്ളത്തിലായി.
അഞ്ചരക്കണ്ടിയില്‍ വിദ്യാർഥികളുടെ മുന്നിലേക്ക് മതിലിടിഞ്ഞു വീണു. കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. മട്ടന്നൂരിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് കുവൈറ്റ്- കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. തോട് കരകവിഞ്ഞതിനെ തുടർന്ന് ഉളിയിൽ ഗവ. യുപി സ്കൂളിൽ വെള്ളം കയറി.
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയില്‍ കല്ലാച്ചിയില്‍ വീട് തകര്‍ന്നു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ആയഞ്ചേരി ടൗണിൽ തീക്കുനി റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയിൽ മമ്പറം മൈലുള്ളി മെട്ടയിൽ കീഴത്തൂർ റോഡിൽ വീട് തകർന്നു.
കോഴിക്കോട് വിലങ്ങാട് പാലം വെള്ളത്തിൽ മുങ്ങി. ആനക്കാംപൊയിലിൽ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ ഇവിടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലര്‍ട്ട് നല്‍കിയത്. മേഖലയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറില്‍ കാട്ടാന ഒഴുകിപ്പോയി. പൂയംകുട്ടിയില്‍ നിന്നും ബ്ലാവന ഭാഗത്തേക്ക് ഒഴുകിപ്പോയ ആനയുടെ ജഡം പിന്നീട് കണ്ടെടുത്തു.
ഇടുക്കി ജില്ലയിലെ മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു. മഴ തുടര്‍ന്നാല്‍ രണ്ട് ദിവസത്തിനുള്ളിൽ ഷട്ടര്‍ തുറക്കേണ്ടി വരും.
കാലവർഷത്തിൽ ഇടുക്കിയിൽ തകർന്നത് 25 വീടുകളാണ്. 23 വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. മഴമൂലം അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പമ്പ, മണിമലയാറുകൾ കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിൽ മുങ്ങി.
കോട്ടയത്തും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. കുമരകം, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, ആമ്പക്കുഴി, അയ്മനം പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.
വിജയപുരം പഞ്ചായത്തിലെ ആനത്താനത്തു വീട്ടിലേക്കും പ്രാര്ഥനാലയത്തിലേക്കും ശക്തമായ മണ്ണിടിച്ചിലുണ്ടായി. മൂലേടം കുറ്റിക്കാട് ആശാന് റോഡില്‍ വലിയ കല്‍ക്കെട്ട് ഇടിഞ്ഞ് നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.