ശിവജിപ്രതിമ തകര്‍ന്നുവീണ സംഭവം: വൻ പ്രതിഷേധവുമായി മഹാ വികാസ് അഗാഡി
Monday, September 2, 2024 3:23 AM IST
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ. എൻസിപി (ശരദ് പവാർ) അധ്യക്ഷൻ ശരദ് പവാർ, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ എന്നിവരുടെ നേതൃത്വത്തിൽ മഹാവികാസ് അഗാഡി സഖ്യം മാർച്ച് നടത്തി.
പ്രതിമ തകർന്നതിൽ പ്രതിപക്ഷ നേതാക്കൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷമാപണം അഹന്തയ്ക്കേറ്റ അടിയാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
“പ്രധാനമന്ത്രിയുടെ ക്ഷമാപണത്തിലെ ധിക്കാരം നിങ്ങൾ ശ്രദ്ധിച്ചോ? പ്രതിമ തകർന്നത് പൊറുക്കാനാവില്ല. ശിവാജിയോടു കാട്ടിയ അവഹേളനം മഹാരാഷ്ട്രയിലെ ജനങ്ങൾ ഒരിക്കലും പൊറുക്കില്ല. പ്രതിമ തകർന്നതും രാമക്ഷേത്രത്തിലെയും പുതിയ പാർലമെന്റിലെയും ചോർച്ചയും മോദി ഗാരന്റിയിൽ ഉൾപ്പെടുമെന്നും ഉദ്ധവ് പരിഹസിച്ചു.
“എന്തിനായിരുന്നു പ്രധാനമന്ത്രി ക്ഷമചോദിച്ചത്? എട്ടുമാസം മുന്‍പ് പ്രതിമ ഉദ്ഘാടനം ചെയ്തതിനോ? അതിലെ അഴിമതിയുടെ പേരിലോ? ശിവാജിപ്രതിമ തകര്‍ന്ന സംഭവം മഹാരാഷ്ട്രയുടെ ആത്മാവിനോടുള്ള അവഹേളനമാണ്. ശിവാജിയെ അവഹേളിച്ചവരെ പരാജയപ്പെടുത്താന്‍ മഹാവികാസ് അഗാഡി സഖ്യം ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.
പ്രതിമ തകർന്നത് അഴിമതിയുടെ ഉദാഹരണമാണെന്നും ഇത് എല്ലാ ശിവാജി ആരാധകർക്കും അപമാനമാണെന്നും പ്രതിഷേധ മാർച്ചിൽ പവാർ പറഞ്ഞു. ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ ജനങ്ങളോടു മാപ്പു പറഞ്ഞ് പ്രധാനമന്ത്രി മോദി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാല്‍, ഒരു വര്‍ഷം തികയും മുമ്പേ പ്രതിമ തകര്‍ന്നുവീഴുകയായിരുന്നു.