ന്യൂഡല്‍ഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) യുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് ജെ.ബി. പര്‍ദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുടേയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തില്‍ മേയ് അഞ്ചിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും, പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുന്ന ഹർജികൾ സുപ്രീംകോടതിയിലുണ്ട്. വ്യാപക ചോർച്ച കണ്ടെത്തിയാൽ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്നാണ് കോടതിയുടെ നിലപാട്.
അതേസമയം, വ്യാപകക്രമക്കേട് നടന്നിട്ടില്ലെന്നും നീറ്റ് റദ്ദാക്കേണ്ടതില്ലെന്നുമാണ് കേന്ദ്രവും പരീക്ഷാനടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജൻസിയും (എൻടിഎ) വാദിക്കുന്നത്. നീറ്റിൽ വ്യാപകക്രമക്കേട് നടക്കുകയോ ഏതെങ്കിലും മേഖലയിലെ വിദ്യാർഥികൾക്ക് വലിയമാർക്ക് ലഭിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഐഐടി മദ്രാസിന്റെ റിപ്പോർട്ട്.
വ്യാപകമായ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും ബിഹാറിലെ ഒരു കേന്ദ്രത്തില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് സിബിഐ സമർപ്പിച്ചിരുന്നു.
ഇതിനിടെ, മെഡിക്കൽ പ്രവേശനത്തിനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ശനിയാഴ്ചയ്ക്കുള്ളിൽ സീറ്റ് വിശദാംശങ്ങൾ മെഡിക്കൽ കൗണ്‍സലിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക പോർട്ടലിൽ രേഖപ്പെടുത്താൻ മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകി.
ജൂലൈ മൂന്നാം വാരം മെഡിക്കൽ കൗണ്‍സലിംഗ് നടപടികൾക്ക് തുടക്കം കുറിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ നേരത്തേ അറിയിച്ചിരുന്നത്. നാലു ഘട്ടങ്ങളിലായി പ്രവേശനനടപടികൾ പൂർത്തിയാക്കാനാണു തീരുമാനം.
നീറ്റ് ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്പോൾ കൗണ്‍സലിംഗ് നടപടികൾക്കു തുടക്കം കുറിച്ച കാര്യം കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.