ചരിത്രപരമായ ഉത്തരവിറക്കി പടിയിറക്കം; കെ.രാധാകൃഷ്ണന് മന്ത്രിസ്ഥാനം രാജിവെച്ചു
Tuesday, June 18, 2024 3:54 PM IST
തിരുവനന്തപുരം: നിയുക്ത എംപി കെ. രാധാകൃഷ്ണന് മന്ത്രിസ്ഥാനം രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്നാണ് രാധാകൃഷ്ണന്റെ രാജി.
നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനും രാധാകൃഷ്ണന് ഇന്ന് നല്‍കും. നിലവില്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ്, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.
രാജിയ്ക്ക് മുൻപ് ചരിത്രപരമായ ഉത്തരവ് അദ്ദേഹം ഇറക്കി. പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നത് ഒഴിവാക്കാനാണ് തീരുമാനം. പുതിയ ഉത്തരവനുസരിച്ച് കോളനികള്‍ ഇനി നഗര്‍ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി.
ഓരോ പ്രദേശത്തും താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാന്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
സിറ്റിംഗ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാധാകൃഷ്ണന് തോല്‍പ്പിച്ചത്. രാധാകൃഷ്ണന് നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍.