ട്വന്റി-20 ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി; കിവീസിനെ 84 റൺസിന് വീഴ്ത്തി അഫ്ഗാൻ
Saturday, June 8, 2024 9:32 AM IST
ഗയാന: ട്വന്റി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി. കരുത്തരായ ന്യൂസിലൻഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാനാണ് ഇന്ന് ഞെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ന്യൂസിലൻഡ് 15.2 ഓവറില്‍ 75 റണ്‍സിന് പുറത്തായി. നാലുവിക്കറ്റ് വീതം വീഴ്ത്തിയ ഫസലുള്ള ഫാറൂഖിയും ക്യാപ്റ്റൻ റാഷിദ് ഖാനുമാണ് കിവീസിനെ കശക്കിയെറിഞ്ഞത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനുവേണ്ടി ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സര്‍ദ്രാനും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്തു.
41 പന്തില്‍ 44 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനെ പുറത്താക്കി മാറ്റ് ഹെന്റിയാണ് കിവീസിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ അസ്മത്തുള്ള ഒമർസായിയെ കൂട്ടുപിടിച്ച് ഗുർബാസ് തകർത്തടിച്ചു. സ്കോർ 127 റൺസിൽ നില്‍ക്കെ 22 റൺസുമായി ഒമർസായി പുറത്തായി.
പിന്നീട് എത്തിയ ആർക്കും പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് നബി(പൂജ്യം), റാഷിദ് ഖാന് (ആറ്), കരീം ജന്നത് (ഒന്ന്), ഗുല്‍ബാദിന്‍ നൈബ്(0) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ഒരറ്റത്ത് പിടിച്ചുനിന്ന ഗുര്‍ബാസ്(56 പന്തില്‍ 80) അഫ്ഗാനെ ആറിനു 159 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചു.
ന്യൂസിലൻഡിനുവേണ്ടി ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻറി എന്നിവർ രണ്ടുവിക്കറ്റ് വീതവും ലോക്കി ഫെർഗൂസൻ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഫിന് അലനെ നഷ്ടമായി. പിന്നാലെ ഡെവണ്‍ കോണ്‍വെ (എട്ട്), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (ഒമ്പത്), എന്നിവരും വീണതോടെ നാലിന് 33 എന്ന നിലയിലേക്ക് കിവീസ് വീണു.
പിന്നാലെ ഡാരില്‍ മിച്ചല്‍ (അഞ്ച്), മാര്‍ക്ക് ചാപ്മാന് (നാല്), മൈക്കല്‍ ബ്രേസ്വെല് (പൂജ്യം), മിച്ചല്‍ സാന്റ്നര്‍ (നാല്) എന്നിവരും പിടിച്ചുനില്ക്കാൻ പോലും മെനക്കെടാതെ മടങ്ങി. 18 പന്തില്‍ 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സും 17 പന്തില്‍ 12 റണ്‍സെടുത്ത മാറ്റ് ഹെന്റിയുമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്.
അഫ്ഗാനു വേണ്ടി ഫാറുഖി 3.2 ഓവര്‍ എറിഞ്ഞ് 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തപ്പോൾ റാഷിദ് ഖാൻ നാലോവറില്‍ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. തോല്‍വിയോടെ സി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ന്യൂസിലന്‍ഡ്.