ഡോ.ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍
Saturday, May 11, 2024 4:03 PM IST
കൊച്ചി: വരാപ്പുഴ അതിരുപത സഹായമെത്രാനായി ഡോ. ആന്റണി വാലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മെത്രാഭിഷേകം ജൂണ്‍ 30ന് വല്ലാര്‍പാടം ബസിലിക്കയില്‍ വച്ച് നടക്കും.
വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഉച്ചകഴിഞ്ഞ് 3.30ന് ആർച്ച്ബിഷപ്സ് ഹൗസിൽ വച്ചായിരുന്നു പ്രഖ്യാപനം.
തൽസമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മുൻ ആർച്ച്ബിഷപ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ് ജോസഫ് കരിയിൽ, ബിഷപ് അലക്സ് വടക്കുംതല, ബിഷപ് ജോസഫ് കാരിക്കശേരി, മോൺസിഞ്ഞോർമാർ, വൈദികർ, സിസ്റ്റേഴ്സ്, അല്മായ സഹോദരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡോ. ആന്റണി വാലുങ്കൽ പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലെെ 26ന് എരൂർ സെന്റ് ജോർജ് ഇടവകയിൽ ജനിച്ചു. 1984 ജൂൺ 17ന് സെമിനാരിയിൽ ചേർന്നു. ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രപഠനവും മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും നടത്തി.
1994 ഏപ്രിൽ 11ന് അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. പൊറ്റക്കുഴി, വാടേൽ എന്നീ ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്തു. തുടർന്ന് ഏഴുവർഷക്കാലം മൈനർ സെമിനാരി വൈസ് റെക്ടർ, വിയാനി ഹോം സെമിനാരി ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തു.