കോഴിക്കോട്ട് പാർട്ടിക്കാർ വോട്ട് ചെയ്തില്ല; അന്വേഷണത്തിന് സിപിഎം
സ്വന്തം ലേഖകന്‍
Wednesday, May 8, 2024 8:27 PM IST
കോഴിക്കോട്: കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം മല്‍സരിച്ച കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളം വോട്ടുചെയ്യാന്‍ എത്താതിരുന്നത് സിപിഎം അന്വേഷിക്കുന്നു. എളമരം കരീം ജയിച്ചുകയറുമെന്ന പ്രതീക്ഷയിലിരുന്ന പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് താഴെതലത്തിലുള്ള കമ്മിറ്റികളില്‍നിന്നു വരുന്ന റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാതിരുന്നതു സംബന്ധിച്ച് അന്വേഷണത്തിനു ഒരുങ്ങുകയാണ് സിപിഎം.
പ്രാഥമിക പരിശോധനയില്‍ പത്തു ശതമാനം വരെ വോട്ടുകള്‍ രേഖപ്പെടുത്താത്ത ബൂത്തുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് വിശദമായ അന്വേഷണത്തിനു ബൂത്ത് കണ്‍വീനര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കുന്നതില്‍ വേണ്ടത്ര ജാഗ്രത പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമായിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് സ്ഥിരമായി വോട്ടുചെയ്ത അനുഭാവികള്‍ പലരും ഇത്തവണ ബൂത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല.
വയസായവരും രോഗികളുമായ സ്ത്രീകളെ കൊണ്ടുപോകാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്താത്ത ബൂത്തുകളുമുണ്ട്. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതില്‍ പലയിടത്തും കോ-ഓര്‍ഡിനേഷന്‍ ഉണ്ടായില്ല. തെരഞ്ഞെടുത്ത ചിലരെ മാത്രം വാഹനങ്ങളില്‍ കൊണ്ടുപോയി വോട്ടുചെയ്യിച്ചപ്പോള് മറ്റുള്ളവരെ തിരിഞ്ഞുനോക്കിയില്ല. അതുകണ്ട് എന്നാല്‍ വോട്ടുചെയ്യാന്‍ പോകുന്നില്ലെന്ന നിലപാട് സ്വീകരിച്ചവരുമുണ്ട്.
സമ്മതിദാനാവകാശം വ്യക്തിയുടേതാണെന്നും അതു വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതിയെന്നുമുള്ള തണുപ്പന്‍ നിലപാടാണ് പല ബൂത്തുകളിലും കണ്ടത്. ഉറച്ച വോട്ടര്‍മാരെ നിര്‍ബന്ധപൂര്‍വം ബൂത്തിലെത്തിക്കാന്‍ നേതൃത്വത്തിന്റെ ഭാഗത്തു ഗുരുതര വീഴചയുണ്ടായി.
ഇടതുപക്ഷ എംഎല്‍എമാര്‍ ഉള്ള മണ്ഡലങ്ങളിലാണ് ഇത്തരം വീഴ്ച ഉണ്ടായിട്ടുള്ളത്. സിപിഎമ്മിനു പാരമ്പര്യമായി വോട്ടുചെയ്തിരുന്ന പല ആളുകളും ഇത്തവണ യുഡിഎഫിനു വോട്ടുചെയ്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം എളമരം കരീമിന്റെ വിജയസാധ്യത്ക്കു മങ്ങലേല്പിക്കുന്നതാണ്.
ജനകീയ നേതാവായ സിറ്റിംഗ് എം.പി എം.കെ. രാഘവേനാടാണ് കരീം ഏറ്റുമുട്ടിയത്. മൂന്നുതവണ എംപിയായ രാഘവന്റെ മണ്ഡലത്തിലെ അംഗീകാരം കണക്കാക്കിയെങ്കിലും ഉറച്ചവോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍ താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ ഉറങ്ങേണ്ടിയിരുന്നുവെന്നാണ് പൊതുവികാരം.
തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മൂന്നു മുന്നണികള്‍ക്കും ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ സംബന്ധിച്ച് ബൂത്ത് തലത്തില്‍ നിന്ന് സിപിഎം റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇവ പരിശോധിച്ചപ്പോഴാണ് പല ബൂത്തുകളിലും ഉറച്ച വോട്ടര്‍മാര്‍ ബൂത്തിലെത്തിയില്ലെന്ന് മനസിലായത്.