മൂന്നാംഘട്ടത്തില്‍ ഉച്ചവരെ 39.92 ശതമാനം പോളിംഗ്; ഏറ്റവും കുറവ് മഹാരാഷ്ട്രയില്‍
Tuesday, May 7, 2024 3:14 PM IST
മുംബൈ: രാജ്യത്തെ 93 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് ഒന്ന് വരെ 39.92 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 31.55 ആണ് മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം.
അസം (45.88) ബിഹാര്‍(36.69) ഛത്തീസ്ഗഡ്(46.14) ദാദര്‍ ഹവേലി&ദാമന്‍ ദിയു(39.94) ഗോവ(49.04 ) ഗുജറാത്ത്(37.83) കര്‍ണാടക(41.59) മധ്യപ്രദേശ് (44.67) ഉത്തര്‍പ്രദേശ് (38.12) പശ്ചിമ ബംഗാള്‍ (49.27) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിംഗ് ശതമാനം.
വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ നേരിയ സംഘര്‍ഷമുണ്ടായി. മുര്‍ഷിദാബാദിലെ ബൂത്തില്‍ ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇടപ്പെട്ട് സ്ഥിതി ശാന്തമാക്കി.
യുപിയില്‍ പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ ബൂത്തുകള്‍ കൈയടക്കിയെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.സമാജ്വാദി പാര്‍ട്ടിയുടെ വോട്ടര്‍മാരെ ബൂത്തുകളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ പരാതിക്ക് അടിസ്ഥാനമില്ലെന്ന് ബിജെപി പ്രതികരിച്ചു.
അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാന്, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ളാദ് ജോഷി, ദിഗ്വിജയ് സിംഗ്, ഡിംപിള്‍ യാദവ്, സുപ്രിയാ സുലെ തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.