ഉത്തരാഖണ്ഡിൽ അണയാതെ കാട്ടുതീ
Tuesday, May 7, 2024 3:53 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ കാട്ടുതീ അണയാതെ തുടരുന്നു. പൗരി മേഖലയിലെ തപ്ലിയില് കൃഷിയിടത്തിലേക്കു പടര്‍ന്ന കാട്ടുതീ നിയന്ത്രിക്കുന്നതിനിടെ പൊള്ളലേറ്റ് ഋഷികേശ് എയിംസില്‍ ചികിത്സയിലായിരുന്ന 65 കാരി മരിച്ചു.
ഗംഗോലിഹാത്ത് വനമേഖലയില്‍ ആളുകൾ തീയിട്ടതാണ് അപകടത്തിനു കാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നാലുപേര്‍ക്കെതിരേ വനം വകുപ്പ് കേസെടുത്തു.
ഉത്തരാഖണ്ഡിലെ വനമേഖലയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ വ്യാപകമാകുന്നതിനിടെ ഇന്നോ ബുധനാഴ്ചയോ മഴ ലഭിച്ചുതുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കുമയൂൺ മേഖലയിൽ ഇന്നും ഗർവാളിൽ ബുധനാഴ്ച മുതലും മഴ ലഭിച്ചുതുടങ്ങുമെന്ന പ്രവചനത്തെ പ്രതീക്ഷയോടെയാണു ജനങ്ങൾ നോക്കിക്കാണുന്നത്.
അതിനിടെ കാട്ടുതീ പടരുന്നതു തടയുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി നിർദേശം നൽകി. വനത്തിനു സമീപം തീയിടുന്നത് അവസാനിപ്പിക്കാനും നിർദേശമുണ്ട്.
കഴിഞ്ഞവര്‍ഷം നവംബര്‍ മുതൽ ഇതുവരെ വനമേഖലയിൽ 910 ഇടങ്ങളിൽ കാട്ടുതീ ഉണ്ടായി. 1145 ഹെക്ടര്‍ വനമേഖലയെ ഇതു ബാധിച്ചുവെന്നുമാണ് കണക്കുകൾ. കുമയൂൺ മേഖലയിൽ 44 ശതമാനത്തോളം കാട് കത്തിനശിച്ചു. ഇതിൽ 90 ശതമാനം കാട്ടുതീയും മനുഷ്യനിർമിതിയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്നത്.