നടിയെ ആക്രമിച്ച കേസ്: ദിലീപ് വീണ്ടും കോടതിയിൽ
Monday, April 15, 2024 6:24 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ദിലീപ്.
മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്ന് ദിപീല് ഹർജിയിൽ ചൂണ്ടിക്കാട്ടി. തീർപ്പാക്കിയ ഒരു ഹർജിയിലാണ് മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടത്. അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും വ്യക്തമാക്കി ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി.
ദിലീപിന്റെ ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച അന്വേഷണത്തിലെ സാക്ഷിമൊഴികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അതിജീവിതയ്ക്കു നല്കാന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കവെയൊണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
2018 ജനുവരി ഒമ്പതിന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദാണു മെമ്മറി കാർഡ് പരിശോധിച്ചത്. 2018 ഡിസംബര്‍ 13 ന് ജില്ലാ സെഷൻസ് കോടതിയിലെ സീനിയർ ക്ലർക്ക് മഹേഷ് മോഹനാണു പരിശോധിച്ചത്.
കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാല്‍ ഈ രണ്ടു പരിശോധനകളിലും തെറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2021 ജൂലൈ 19ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത് എറണാകുളം സിബിഐ പ്രത്യേക കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീനാണ്.
വിവോ ഫോൺ ഉപയോഗിച്ചു നടത്തിയ ഈ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, നിലവില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും കേസിന്റെ വിചാരണ പൂര്‍ത്തിയായശേഷം തുടര്‍നടപടികള്‍ മതിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നുമാണ് ഹര്‍ജിയിലെ ആരോപണം.