രാഹുൽ ഗാന്ധിക്ക് 20 കോടി സ്വത്ത്; 18 ക്രിമിനൽ കേസ്
Thursday, April 4, 2024 9:35 PM IST
വയനാട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.38 കോടി രൂപയുടെ സ്വത്തുക്കൾ. ബുധനാഴ്ച സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 1,02,78,680 രൂപ വരുമാനമുണ്ടായി.
ഓഹരി വിപണിയിൽ ആകെ 4.33 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. മ്യൂച്വൽ ഫണ്ടുകളിൽ 3.81 കോടി രൂപയുടെ നിക്ഷേപമുണ്ട്. സോവറിൻ ഗോൾഡ് ബോണ്ടിലെ നിക്ഷേപം 15.2 ലക്ഷം രൂപയാണ്. എൻഎസ്എസ്, തപാൽ സേവിംഗ്, ഇൻഷ്വറൻസ് പോളിസികളിലായി ഏകദേശം 61.52 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇവയ്ക്ക് പുറമെ 4.2 ലക്ഷം രൂപയുടെ ആഭരണങ്ങളുമുണ്ട്. ഏകദേശം 49,79,184 രൂപയാണു ബാധ്യത.
അയോഗ്യത കേസടക്കം രാഹുലിനെതിരേ 18 ക്രിമിനൽ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 2004ലാണ് രാഹുൽ ഗാന്ധി ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ ആകെ ആസ്തി 55 ലക്ഷം രൂപയായിരുന്നു.
വയനാട്ടിൽ രണ്ടാം തവണയാണു മത്സരിക്കുന്നത്. മൂന്നു സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി ഇന്നലെ സമര്‍പ്പിച്ചത്. തുടർന്നു വയനാട്ടിൽനിന്നു മടങ്ങിയ രാഹുൽ 15നു മണ്ഡലത്തിൽ തിരിച്ചെത്തും. തുടർന്ന് ഏഴ് ദിവസം പ്രചാരണത്തിൽ സജീവമാകും.