എപിപി അനീഷ്യയുടെ ആത്മഹത്യ; എതിർ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി
Thursday, April 4, 2024 5:22 PM IST
കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയുടെ ആത്മഹത്യയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന്റെ ഉൾപ്പെടെയുള്ള എതിർ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഹർജിയിലെ ആരോപണം. സാമൂഹിക പ്രവർത്തകയും അനീഷ്യ ഐക്യദാർഢ്യ സമിതിയുടെ കൺവീനറുമായ പി.ഇ. ഉഷയുടെ ഹർജിയിലാണ് നടപടി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യയുടെ മാതാവ് പ്രസന്ന നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കാൻ കോടതിയെ സഹായിക്കാൻ അഡ്വ. വി. ജോൺ സെബാസ്റ്റ്യൻ റാൽഫിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹർജി 12 ന് പരിഗണിക്കാൻ മാറ്റി.