കർണാടകയിൽ ഹുക്ക ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും നിരോധിച്ചു
Thursday, February 8, 2024 10:37 AM IST
ബംഗുളൂരു: പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഹുക്ക ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും കർണാടക നിരോധിച്ചു. എല്ലാ ഹുക്ക ഉത്പന്നങ്ങളുടെയും ഷീഷയുടെയും വിൽപന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപയോഗം എന്നിവ അടിയന്തര പ്രാബല്യത്തോടെ നിരോധിച്ചതായി സർക്കാർ ഉത്തരവിൽ പറയുന്നു.
നിരോധനം ലംഘിക്കുന്നവർക്കെതിരെ സിഒടിപിഎ (സിഗരറ്റ് ആൻഡ് പുകയില ഉൽപന്നങ്ങൾ നിയമം) 2003, ചൈൽഡ് കെയർ ആന്റ് പ്രൊട്ടക്ഷൻ ആക്റ്റ് 2015, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി ആക്റ്റ് 2006, കർണാടക വിഷം (കൈവശം വയ്ക്കുകയും വിൽപനയും) ചട്ടങ്ങൾ 2015, അഗ്നി നിയന്ത്രണ നിയമം, അഗ്നിശമന നിയമം എന്നിവ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്തപ്പെടും.
കഴിഞ്ഞ വർഷം ബംഗുളൂരുവിലെ ഹുക്ക ബാറിലുണ്ടായ തീപിടിത്തം കണക്കിലെടുത്താണ് സർക്കാർ ഈ നടപടിയിൽ അഗ്നി സുരക്ഷാ നിയമങ്ങൾ ഉൾപ്പെടുത്തുന്നത്. ഹുക്ക ബാർ അഗ്നി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.
45 മിനിറ്റ് ഹുക്ക വലിക്കുന്നത്100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് സൂചിപ്പിക്കുന്ന പഠനങ്ങളും സർക്കാർ ഉത്തരവിൽ ചണ്ടികാണിക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ഹുക്ക നിരോധിച്ചിട്ടുണ്ട്.