രഞ്ജി ട്രോഫി; ഛത്തീസ്ഗഡിനെതിരേ കേരളം ഭേദപ്പെട്ട നിലയിൽ
Friday, February 2, 2024 8:16 PM IST
റായ്പുർ: രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരായ മത്സരത്തിൽ കേരളം ഭേദപ്പെട്ട നിലയിൽ. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. അർധസെഞ്ചുറി സ്വന്തമാക്കിയ സഞ്ജു സാംസണും, വിഷ്ണു വിനോദുമാണ് ക്രീസിൽ.
ടോസ് നേടിയ ഛത്തീസ്ഗഡ് ക്യാപ്റ്റന് അമന്ദീപ് ഖാരെ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. അത്ര നല്ല തുടക്കമായിരുന്നില്ല കേരളത്തിന്റേത്. സ്കോർ ബോർഡിൽ റണ്ണെടുക്കുന്നതിന് മുൻപേ ഓപ്പണർ രോഹൻ കുന്നുമ്മേലിനെ നഷ്ടമായിരുന്നു.
നാല് റൺസ് കൂട്ടിചേർക്കുന്നതിനിടെ ജലജ് സക്സേനയേയും കൂടാരം കയറ്റിയ ഛത്തീസ്ഗഡ് ബൗളർമാർ കേരളത്തെ വിറപ്പിച്ചു. മൂന്നാം വിക്കറ്റിൽ ഒന്നിച്ച സച്ചിൻ ബേബി-രോഹൻ പ്രേം സഖ്യമാണ് കേരളത്തിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
അർധസെഞ്ചുറി സ്വന്തമാക്കി രോഹൻ പ്രേം (54) റൺഔട്ടായാണ് മടങ്ങിയത്. പിന്നാലെ ക്യാപ്റ്റൻ സഞ്ജു സാംസണിനെ കൂട്ടിപിടിച്ച് സച്ചിൻ കളി തുടർന്നു. 111 പന്തിൽ 91 റൺസ് സ്വന്തമാക്കിയ സച്ചിൻ ബേബിയെ പുറത്താക്കി ആഷിഷ് ചൗഹാൻ ഛത്തീസ്ഗഡിന് ബ്രേക്ക് ത്രൂ നൽകി.
കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യക്തിപരമായ കാരണങ്ങൾ മൂലം വിട്ട് നിന്ന സഞ്ജു സാംസൺ സ്കോറിംഗ് ഉയർത്തി കൊണ്ടിരുന്നു. താരം 71 പന്തിൽ നിന്ന് 57 റൺസുമായി ക്രീസിലുണ്ട്. ഛത്തീസ്ഗഡിനായി ആഷിഷ് ചൗഹാൻ രണ്ട് വിക്കറ്റും രവി കിരൺ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, കളിച്ച നാല് രഞ്ജി മത്സരങ്ങളിൽ മൂന്ന് തോൽവിയും ഒരു സമനിലയുമായി ഗ്രൂപ്പ് ബിയില് ഏഴാം സ്ഥാനത്താണ് കേരളം. ആസാം മാത്രമാണ് പിന്നിലുള്ളത്.