ദിവാകരന്റെ ഐഡിയ; കൊല്ലവും തിരുവനന്തപുരവും വച്ചുമാറിയാൽ രണ്ട് സീറ്റും എൽഡിഎഫ് ജയിക്കും
Tuesday, January 2, 2024 5:23 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സിപിഎമ്മിന്റെ കൊല്ലം സീറ്റും സിപിഐയുടെ തിരുവനന്തപുരം സീറ്റും ഇരു പാർട്ടികളും പരസ്പരം വച്ചുമാറണമെന്ന നിർദ്ദേശവുമായി മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ.
സീറ്റുകൾ പരസ്പരം മാറിയാൽ ഇരു സീറ്റുകളിലും ഇടതുപക്ഷത്തിന് ജയിക്കാൻ കഴിയുമെന്നാണ് ദിവാകരന്റെ കണ്ടെത്തൽ. മുതിര്‍ന്ന ഇടതുനേതാക്കള്‍ അതിനുള്ള രാഷ്ട്രീയ പക്വത കാട്ടണമെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
തിരുവനന്തപുരത്ത് സിപിഎം അനുകൂല തൊഴിലാളി-യുവജന, സര്‍വീസ് സംഘടനകളുടെ ശക്തമായ സാന്നിധ്യമുണ്ട്. എൻജിഒ യൂണിയനായാലും കേന്ദ്ര സർക്കാർ ജീവനക്കാരായാലും അവരെയെല്ലാം സ്വാധീനിക്കുന്ന രാഷ്ട്രീയം സിപിഎമ്മിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറയുന്നു.
ഇന്നത്തെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ കൂടുതല്‍ ഇടത് എംപിമാരുണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് മണ്ഡലം വച്ചുമാറല്‍ പോലെയുള്ള വിട്ടുവീഴ്ചകള്‍ക്ക് ഇരുപാർട്ടികളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ തിരുവനന്തപുരത്ത് സിപിഐയും കൊല്ലത്ത് സിപിഎമ്മുമാണ് മത്സരിക്കുന്നത്. സീറ്റുകള്‍ പരസ്പരം വച്ചുമാറിയാല്‍ രണ്ട് സ്ഥലത്തും വിജയസാധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകൾ ഇടതുമുന്നണിയിൽ നേരത്തെയുണ്ടായിരുന്നു.
2009 മുതല്‍ കോണ്‍ഗ്രസിന്റെ ശശി തരൂർ ആണ് തുടര്‍ച്ചയായി മൂന്ന് തവണ തിരുവനന്തപുരത്ത് ജയിച്ചത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായിരുന്നുവെന്നത് സിപിഐ പ്രാധാന്യത്തോടെ കാണുന്നുണ്ട്.
2005 ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച പന്ന്യന്‍ രവീന്ദ്രന് ആണ് തിരുവനന്തപുരത്ത് നിന്നുള്ള സിപിഐയുടെ അവസാന എംപി. പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ആണ് പന്ന്യന്‍ ജയിച്ചുകയറിയത്.
അതേസമയം 2009-ലെ തെരഞ്ഞെടുപ്പിൽ പി. രാമചന്ദ്രൻ നായർക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ശശി തരൂർ വീണ്ടും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ സിപിഎമ്മിലെ പ്രമുഖനായ ഏതെങ്കിലും നേതാവ് സ്ഥാനാര്‍ഥിയായാല്‍ ശക്തമായ മത്സരം തന്നെയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരത്ത് ബിനോയ് വിശ്വം സ്ഥാനാർഥിയാകാനുള്ള സാധ്യതകൾ ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാന സെക്രട്ടറിയായതോടെ മത്സരിക്കാനുള്ള സാധ്യത മങ്ങി. പാർട്ടി സെക്രട്ടറിമാർ മത്സരിക്കുന്ന പതിവ് സിപിഐയിൽ ഇല്ല. അതിനിടെ തിരുവനന്തപുരത്ത് മുതിർന്ന നേതാവ് ആനി രാജയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.