റഷ്യൻ പ്രതിപക്ഷ നേതാവിനെ ജയിലിൽ നിന്ന് കാണാതായി;എവിടെയെന്ന് അറിയില്ലെന്ന് സഹതടവുകാർ
Tuesday, December 12, 2023 1:03 AM IST
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്റെ മുഖ്യ എതിരാളിയുമായ അലക്സി നവാൽനിയെ ജയിലിൽ നിന്ന് കാണാതായതായി റിപ്പോർട്ട്.
മോസ്കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുകയായിരുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകർ പറയുന്നു.
ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായും ആറ് ദിവസമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
"അവർ അവനെ എവിടേക്കാണ് കൊണ്ടുപോയതെന്ന് പറയാൻ വിസമ്മതിക്കുന്നു'. നവാൽനിയുടെ സഹപ്രവർത്തകൻ എക്സിൽ കുറിച്ചു. റഷ്യയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെയാണ് നവൽനിയുടെ ഈ അപ്രതീക്ഷിത തിരോധാനം.
ഈ 'തെരഞ്ഞെടുപ്പില്‍' തന്റെ പ്രധാന എതിരാളി ആരാണെന്നത് പുടിന് രഹസ്യമല്ല. നവല്‍നിയുടെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു,' സഹപ്രവര്ത്തകന് പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനാണ് നവാല്‍നി.
നിലവിൽ 47 വയസുള്ള നവാൽനി തീവ്രവാദം ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 30 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിക്കുന്നു.
ഒരു തീവ്രവാദ സംഘടന സ്ഥാപിക്കുകയും അതിന് ധനസഹായം നല്‍കുകയും ചെയ്തെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ഏപ്രിലില്‍ നവാല്‍നിക്ക് കോടതി 19 വര്‍ഷം കൂടി തടവ് വിധിച്ചിരുന്നു. വഞ്ചനാക്കുറ്റത്തിനടക്കം നിലവില്‍ പതിനൊന്നര വര്‍ഷത്തെ തടവ് ശിക്ഷ അനുവഭിച്ചുവരികയായിരുന്നു നവാല്‍നി. മുന്‍പ് നവാൽനിയെ വിഷം നൽകി കൊലപ്പെടുത്താൻ പുടിൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നിരുന്നു.