ഹാനോയ്: സഞ്ചാരികളെ ആകര്‍ഷിച്ചു കൊണ്ട് ടൂറിസം വരുമാനത്തില്‍ വര്‍ധനയുണ്ടാക്കാനുള്ള ശ്രീലങ്കയുടേയും തായ്‌ലാന്‍ഡിന്‍റെയും പാത പിന്തുടര്‍ന്ന് വിയറ്റ്‌നാമും. ഇന്ത്യക്കാര്‍ക്ക് വീസരഹിത പ്രവേശനം നല്‍കാന്‍ വിയറ്റ്‌നാമും തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് വന്നു.

വിയറ്റ്‌നാം ടൂറിസം വകുപ്പ് മന്ത്രിയായ ങുന്‍ വാന്‍ ജങ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. വിയറ്റ്‌നാമിന്‍റെ പ്രധാന ടൂറിസം മാര്‍ക്കറ്റുകളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വീസരഹിത പ്രവേശനം സാധ്യമാക്കുന്നതോടെ രാജ്യത്തെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

കോവിഡ് വ്യാപനം മൂലം ഏറ്റവുമധികം സാമ്പത്തിക പ്രതിന്ധി ബാധിച്ച രാജ്യങ്ങളിലൊന്നാണ് വിയറ്റ്‌നാം. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഏകദേശം ഒരു കോടി സഞ്ചാരികളാണ് വിയറ്റ്‌നാമിലെത്തിയതെന്നും 2022നെ അപേക്ഷിച്ച് ഇതിൽ അഞ്ചിരട്ടി വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ ഇല്ലാതെ തന്നെ വിയറ്റ്‌നാമില്‍ പ്രവേശിക്കാം.