ജിൻസണ് നിരാശ
ജിൻസണ് നിരാശ
Wednesday, June 29, 2016 11:37 AM IST
ഹൈദരാബാദ്: ഗച്ചിബോളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്നലെ കേരളത്തിന്റെ പ്രിയപ്പെട്ട യുവതാരം ജിൻസൺ ജോൺസണ് കണ്ണീർ. അന്തർസംസ്‌ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 800 മീറ്ററിൽ സ്വർണം നേടിയെങ്കിലും ഒളിമ്പിക് യോഗ്യത കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടമായി. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു മിനിറ്റ് 46.43 സെക്കൻഡിലാണ് ജിൻസൺ 800 മീറ്റർ ഫിനിഷ് ചെയ്തത്. 1:46.00 ആണ് ഒളിമ്പിക് യോഗ്യത മാർക്ക്. കോഴിക്കോട് സ്വദേശിയായ ജിൻസൺ ഇന്ത്യൻ ക്യാമ്പിൽ മുഹമ്മദ് കുഞ്ഞിക്കൊപ്പമാണ് പരിശീലിക്കുന്നത്. തണുത്തുറഞ്ഞ അന്തരീക്ഷമായതിനാലാണ് ജിൻസണ് യോഗ്യത നഷ്‌ടമായതെന്ന് മുഹമ്മദ് കുഞ്ഞി പറഞ്ഞു. ആദ്യത്തെ 200 മീറ്റർ വളരെ നന്നായി ഓടി. പിന്നീട് വേഗം കുറച്ചതാണ് വിനയായതെന്നും അദ്ദേഹം പറഞ്ഞു. 1:47.56 ആണ് ജിൻസന്റെ മികച്ച സമയം. ഇന്ത്യൻ അത്ലറ്റുകളുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളെടുത്താൽ ഇതു മൂന്നാം സ്‌ഥാനത്താണ്. പഴയതാരം ശ്രീരാംസിംഗ്, പങ്കജ് സിംഗ് എന്നിവരാണ് ആദ്യ രണ്ടു സ്‌ഥാനങ്ങളിൽ. മലയാളി താരം സജീഷ് ജോസഫിനാണ് ഈയിനത്തിൽ വെള്ളി. വനിതാ വിഭാഗത്തിൽ തമിഴ്നാടിന്റെ ഗോമതി സ്വർണം നേടി.


മറ്റൊരു മലയാളി താരം രഞ്ജിത് മഹേശ്വരിക്കും ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനായില്ല. ട്രിപ്പിൾ ജംപിൽ 16.56 മീറ്റർ കണ്ടെത്താനായ അദ്ദേഹത്തിന് ഒളിമ്പിക് മാർക്കായ 16.85 മീറ്ററിൽ തൊടാനായില്ല. കേരളത്തിന്റെ തന്നെ എ.വി. രാജേഷ് ബാബു (16.20 മീറ്റർ) വെള്ളിയും മണിപ്പൂരിന്റെ ഭീഷ്മ് സിംഗ് വെങ്കലവും നേടി.

നേരത്തെ തന്നെ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയ ഇന്ദർജിത് സിംഗ് ഷോട്ട്പുട്ടിൽ ഇവിടെ സ്വർണം നേടി. 19.28 മീറ്റർ മാത്രമാണ് അദ്ദേഹത്തിനു കണ്ടെത്താനായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.