അര്‍ഹതയുള്ള കുടിശികകള്‍ തിരികെപ്പിടിക്കണമെന്നു ജെയ്റ്റ്ലി
അര്‍ഹതയുള്ള കുടിശികകള്‍ തിരികെപ്പിടിക്കണമെന്നു ജെയ്റ്റ്ലി
Monday, December 22, 2014 1:08 AM IST
ന്യൂഡല്‍ഹി: നിയമത്തിന്റെ സാധുതയുള്ള, ലഭിക്കാന്‍ അര്‍ഹതയുള്ള നികുതി കുടിശികകളെല്ലാം തന്നെ തിരിച്ചുപിടിക്കണമെന്നു റവന്യൂ വകുപ്പിനോട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. എന്നാല്‍ നേരായ മാര്‍ഗത്തിലല്ലാതെ ചുമത്തിയ നികുതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതില്ലെന്നും അവ മോശം പേരു മാത്രമേ കൊണ്ടുവരൂവെന്നും അദ്ദേഹം പറഞ്ഞു.

ഫിക്കിയുടെ എജിഎം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതികളെന്നാല്‍ ഒടുക്കേണ്ടവയാണ്. കുടിശികയിനത്തിലുള്ളവ തീര്‍ച്ചയായും തിരിച്ചുപിടിക്കുകയും വേണം. എന്നാല്‍ നമ്മള്‍ നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹംകൂടിയായതുകൊണ്ട് അടക്കേണ്ടതില്ലാത്ത നികുതിയോ, നേരായ മാര്‍ഗത്തിലല്ലാതെ ചുമത്തിയ നികുതിയോ നമുക്ക് ഒരു വരുമാനവും നേടിത്തരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കള്ളപ്പണമാണോ അല്ലയോ എന്നറിയുന്നതിനുകൂടി കഴിയാത്ത വിധത്തിലുള്ള ചില നികുതികള്‍ തനിക്ക് ഒരുപാട് ആശങ്കകള്‍ നല്‍കിയിരുന്നു. കാരണം ചില കോടതികള്‍ ചിലപ്പോള്‍ ഇവ നിര്‍ത്തിവയ്പ്പിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവയെല്ലാം തന്നെ ചീത്തപ്പേരു മാത്രമാണ് നല്‍കിയതെന്നും യുപിഎ സര്‍ക്കാരിന്റെ നികുതി ഭേദഗതികളെപ്പറ്റി അദ്ദേഹം അഭിപ്രായപ്പെട്ടു.


അടയ്ക്കാത്ത ചില ബില്ലുകള്‍ മാത്രമാണു പുതിയ സര്‍ക്കാരിനു മുന്‍ഗാമികളില്‍ നിന്നു ലഭിച്ചത്. ഇവയെല്ലാം വച്ചുകൊണ്ട് ധന കമ്മിയെ ജിഡിപിയുടെ 4.1 ശതമാനമായി നിജപ്പെടുത്തുകയെന്നതായിരുന്നു സര്‍ക്കാരിന്റെ അദ്യ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

മുന്‍വര്‍ഷത്തെ നികുതി റീഫണ്ടുകള്‍ നല്‍കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തിലെ സബ്സിഡികളോടൊപ്പം തന്നെ 2010 മുതല്‍ 2013 വര്‍ഷം വരെയുള്ള സിഎസ്ടി കോമ്പന്‍സേഷനും അടയ്ക്കണം. ഇവയ്ക്കു പുറമേ ധന കമ്മി ലക്ഷ്യം 4.1 ശതമാനമായി നിലനില്‍നിര്‍ത്തുകയും വേണം. ഇവയെല്ലാം ശ്രമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.