ഏഡന്‍ ഹോട്ടലില്‍ മിസൈല്‍ ആക്രമണം: യെമന്‍ പ്രധാനമന്ത്രി രക്ഷപ്പെട്ടു
ഏഡന്‍ ഹോട്ടലില്‍ മിസൈല്‍ ആക്രമണം: യെമന്‍ പ്രധാനമന്ത്രി രക്ഷപ്പെട്ടു
Wednesday, October 7, 2015 11:15 PM IST
ഏഡന്‍ :യെമന്‍ പ്രധാനമന്ത്രിയും കാബിനറ്റ് അംഗങ്ങളും താമസിച്ചിരുന്ന ഏഡനിലെ അല്‍ ക്വാസര്‍ ഹോട്ടലിനു നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞതു 15 പേര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഖാലിദ് ബഹായും മന്ത്രിമാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രസിഡന്റ് അബ്ദു റഹ്്മാന്‍ ഹാദി സൌദി അറേബ്യയിലാണ്.

മൂന്നു മിസൈലുകളാണു പതിച്ചത്. ഹോട്ടലിനു തീപിടിച്ചു. ഹോട്ടലിനു കാവല്‍നിന്നിരുന്ന യുഎഇ സൈനികരും ഒരു സൌദി സൈനികനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ഏഡനിലെ അല്‍-ഖാദ് പത്രം പറഞ്ഞു. ഹൌതി ഷിയാ വിമതരാണ് ആക്രമണത്തിനു പിന്നിലെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഓണ്‍ലൈനില്‍ പ്രസ്താവന നല്‍കിയിട്ടുണ്ട്. ഹൌതികളെ തുരത്തി യെമനിലെ നിയമാനുസൃത ഹാദി സര്‍ക്കാരിനെ പുനഃസ്ഥാപിക്കുന്നതിനു വ്യോമാക്രമണം നടത്തുന്ന സൌദി സഖ്യത്തില്‍പ്പെട്ട രാജ്യമാണു യുഎഇ. തങ്ങള്‍ വിജയത്തിലേക്ക് അടുക്കുകയാണെന്നും ഹൌതികള്‍ പരാജയപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു.


മൈനുകളും റോക്കറ്റുകളും ഉപയോഗിച്ച് കുറെ നഷ്ടം വരുത്തുക എന്ന ലക്ഷ്യത്തോടെയാണു ഹൌതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനമായ സനായുടെ നിയന്ത്രണം ഇറാന്‍ പിന്തുണയുള്ള ഹൌതികളുടെ പിടിയിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഏഡനിലും അവര്‍ പിടിമുറുക്കിയതോടെ ഹാദി സര്‍ക്കാരിലെ അംഗങ്ങള്‍ സൌദിയിലേക്കു പലായനം ചെയ്തിരുന്നു. സൌദി സഖ്യം ഹൌതി കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ബോംബിംഗ് നടത്തിയെങ്കിലും അവരെ തകര്‍ക്കാനായില്ല. ഈയിടെ ഹാദി കാബിനറ്റ് അംഗങ്ങള്‍ വീണ്ടും ഏഡനില്‍ തിരിച്ചെത്തി. ജൂലൈയില്‍ ഏഡനെ പ്രവിശ്യാ തലസ്ഥാനമാ യി പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.