വിയന്ന: യൂറോപ്പിൽ മഞ്ഞുകാലത്തിന്‍റെ വരവറിയിച്ച നവംബറിന്‍റെ ആദ്യ ദിനങ്ങളിൽ പ്രവാസ ലോകത്ത് പുതിയ മുന്നേറ്റത്തിന്‍റെ നിറവസന്തം വിരിയിച്ച് ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്‍റെ ദ്വിദിന സമ്മേളനത്തിന് വർണോജ്ജ്വല പരിസമാപ്തി. ഓസ്ട്രിയയിലെ 50 വർഷത്തെ മലയാളികുടിയേറ്റ ചരിത്രത്തിലെ ആദ്യ ലോകമഹാസമ്മേളനം കൂടിയായി മാറിയ ഡബ്ല്യഎംഎഫ് കണ്‍വൻഷൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അതിഥികളുടെ അവിസ്മരണീയമായ കൂടിക്കാഴ്ചക്കും വേദിയായി.
സമാപനദിനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുരേഷ്ഗോപി എംപി മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ വിയന്നയിലെ ഇന്ത്യൻ മിഷന്‍റെ സ്ഥാനപതി രേണുപാൽ, പീറ്റർ ഫ്ളോറിയാൻഷുട്സ് (പ്രസിഡന്‍റ്, വിയന്ന സ്റ്റേറ്റ് കമ്മീഷൻ ഫോർ യൂറോപ്യൻ ആൻഡ് ഇന്‍റർനാഷണൽ അഫയേഴ്സ്), ഡോ. ക്രിസ്റ്റോഫ് മാത്സ്നെറ്റെർ (പ്രസിഡന്‍റ്, ഓസ്ട്രിയൻ ഫെഡറേഷൻ ഓഫ് ബിസിനസ്മെൻ), ഡോ. ഹെറാൾഡ് ട്രോഹ് (എം.പി, ഓസ്ട്രിയ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഘോഷയാത്രയായി വേദിയിലെത്തിയ വിശിഷ്ടാതിഥികളെ കണ്‍വൻഷൻ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, കണ്‍വീനർ വർഗീസ് പഞ്ഞിക്കാരൻ എന്നിവർ സ്വീകരിച്ചു. തുടർന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും അതിഥികളെ പ്രതിനിധികരിച്ച് ബീന തുപ്പത്തിയുടെ നേതൃത്വത്തിൽ ഭൂപ്രതിഷ്ഠയും ദീപപ്രതിഷ്ഠയോടേയും ഒൗപചാരികചടങ്ങുകൾ ആരംഭിച്ചു. ഗ്ലോബൽ കോർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ സ്വാഗതം ആശംസിച്ചു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. എൻ.കെ അബ്ദു റഹിമാൻ, കേരളം (സോഷ്യൽ റെസ്പോണ്‍സിബിലിറ്റി ആൻഡ് കോർപ്പറേറ്റീവ് ബാങ്കിംഗ്) അഡ്വ. മുസ്തഫ സഫീർ, ദുബായ് (ലീഗൽ ഇന്നൊവേഷൻ എക്സ്പെർട്ടീസ്), ടി. ഹാരിസ്, ലണ്ടൻ (സർവീസ് ഫോർ പ്രവാസി ഇന്ത്യൻസ്), ഡോ. അനീസ് അലി, ഖത്തർ (സർവീസ് ഇൻ മെഡിസിൻ), എസ്. ശ്രീകുമാർ (എൻആർഐ മീഡിയ ഇനിഷ്യറ്റീവ്), ഫാ. സെബാസ്റ്റ്യൻ നാഴിയന്പാറ (റൂറൽ ഡിവലപ്മെന്‍റ്), ആർട്ടക്ക് ബിൽഡേഴ്സ് കേരളം, ബ്രിട്ടോ പെരേപ്പാടൻ, ഡബ്ലിൻ (യൂത്ത് ഐക്കണ്‍), ആഷ മാത്യു, ലണ്ടൻ (ചാരിറ്റി) എന്നിവരെയാണ് പുരസ്കാരം നൽകി ആദരിച്ചത്.
അടുത്ത ഗ്ലോബൽ കണ്‍വൻഷൻ ഇന്ത്യയിലോ, ദുബായിലോ നടക്കുമെന്നും സംഘടനയിലെ വനിതകളുടെ നേതൃത്വത്തിൽ 2018 ഡബ്ല്യുഎംഎഫ് സ്ത്രീശാക്തീകരണ വർഷമായി കണക്കാക്കി കർമപരിപാടികൾ ആവിഷ്കരിക്കുമെന്നും കണ്‍വൻഷൻ കമ്മിറ്റി അറിയിച്ചു. ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ തലത്തിൽ ബന്ധപ്പെട്ടു ഇടപെടേണ്ട ചില വിഷയങ്ങളിലും കണ്‍വൻഷൻ വേദിയിൽ ധാരണയായതായി വർഗീസ് പഞ്ഞിക്കാരൻ അറിയിച്ചു.
വിയന്നയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഡൽഹിയിൽ നിന്നും കൊച്ചിയിലേക്കുള്ള കണക്ഷൻ ഫ്ളൈറ്റിന്‍റെ അഭാവത്തെക്കുറിച്ചു രാജ്യസഭാംഗം സുരേഷ് ഗോപിയുടെ ശ്രദ്ധ ക്ഷണിച്ച ഡബ്ല്യുഎംഎഫ് ഓസ്ട്രിയ പ്രൊവിൻസ് അംഗങ്ങൾക്ക് വിഷയത്തിൽ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നൽകി. നിറഞ്ഞ സദസിൽ പ്രേക്ഷകരെ സംഗീതനൃത്തമാടിച്ച തൈക്കുടം ബ്രിഡ്ജിന്‍റെ ലൈവ് ഷോയോട് കൂടി കണ്‍വൻഷന് സമാപനമായി.
റിപ്പോർട്ട്: ജോബി ആന്‍റണി
|