ബെർലിൻ: ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ 180 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഐസിഐജെ പുറത്തുവിട്ടു. ഇതിൽ കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിൻഹ, ബിജെപി എംപി ആർ.കെ. സിൻഹ, അമിതാഭ് ബച്ചൻ എന്നിവരുൾപ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. 19 നികുതി രഹിത രാജ്യങ്ങളിലായി നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്കാണ് പുറത്തായത്. പട്ടികയിൽ കേന്ദ്രമന്ത്രിയും ബിജെപി പ്രമുഖരുൾപ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളുണ്ട്. പട്ടികയിൽ ഇന്ത്യ പത്തൊന്‍പതാം സ്ഥാനത്താണ്.
ജർമനിയിലെ മുഖ്യധാര ദിനപത്രമായ ഡ്യൂഡ് ഡോയ്റ്റ്ഷെ സൈറ്റ്യൂങും (Sued Deutsche Zeitung), അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്റനാഷണൽ കണ്‍സോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ), 96 മാധ്യമ സ്ഥാപനങ്ങളുമായി ചേർന്നു നടത്തിയ സംയുക്ത അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. പാരഡൈസ് പേപ്പേഴ്സ് എന്ന പേരിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. മുന്‍പ് പനാമ പേപ്പർ വിവരങ്ങൾ പുറത്തുവിട്ടതും ഐസിഐജെ തന്നെയായിരുന്നു.
ഞായറാഴ്ച രാത്രിയിൽ മൊത്തം വിവരങ്ങളുടെ ചുരുളഴിക്കുന്ന പട്ടിക പുറത്തുവന്നതോടെ ലോകം ഞെട്ടി. ആകെ 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
ഈ കന്പനിയുടെ ഉപഭോക്താക്കളിൽ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്. ആഗോള തലത്തിൽ ആപ്പിൾ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാർ ഇന്ത്യക്കാരാണ്. വിദേശങ്ങളിൽ 118 വ്യത്യസ്ത സ്ഥാപനങ്ങളായി നിലനിൽക്കുന്ന ഇന്ത്യൻ കന്പനികൾ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടേതാണ്. ഇവരുടെ സാന്പത്തിക കാര്യങ്ങൾ കൈകാര്യങ്ങൾ ചെയ്തിരുന്നത് ആപ്പിൾബൈ കന്പനിയായിരുന്നുവെന്ന് രേഖകളിൽ നിന്ന് വ്യക്തമാവുന്നു.
ഇന്ത്യയിലെ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലുള്ള കോർപ്പറേറ്റുകളും പാരഡൈസ് പേപ്പേഴ്സിൽ ഉൾപ്പെട്ടിട്ടുണ്ട്. അതായത് സണ്‍ ടിവി, എസാർ ലൂപ്, എസ്എൻസി ലാവ്ലിൻ, സിക്വിസ്റ്റ് ഹെൽത്ത് കെയർ, അപ്പോളോ ടയേഴ്സ്, ജിൻഡാൽ സ്റ്റീൽസ്, ഹാവെൽസ്, ഹിന്ദുജ, എമാർ എംജിഎഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷൻ, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജിഎംആർ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോർപ്പറേറ്റുകളുടെ പേരുകളും പുറത്തുവന്ന പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്സ് വിൽബർ റോസ്, ജോർദാൻ രാജ്ഞി നൂർ അൽ ഹുസൈൻ എന്നിവരുടെ വിവരങ്ങളും പട്ടികയിൽ പരാമർശിച്ചിട്ടുണ്ട്.
ജർമനിയിലെ നിരവധി കന്പനികളും വ്യക്തികളും ബാങ്കുകളും പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്.
ബർമുഡ ആസ്ഥാനമായ ആപ്പിൾബൈ (Appleby) നിയമ സ്ഥാപനത്തിൽ നിന്നുളള രേഖകളാണ് പുറത്തുവിട്ടതിൽ കൂടുതലും. 119 വർഷം പഴക്കമുണ്ട് ഈ കന്പനിയ്ക്ക്. 100 മില്യണ്‍ ഡോളർ വിറ്റുവരവുള്ള ഓഫ്ഷോർ ബിസിനസ് കന്പനിയിൽ 470 ജോലിക്കാരാണുള്ളത്. അഭിഭാഷകർ, അക്കൗണ്ടന്റുമാർ, ബാങ്കേഴ്സ് തുടങ്ങിയവരുടെ ആഗോള നെറ്റ്വർക്കാണ് കന്പനി ഉപയോഗപ്രദമാക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
|