ലണ്ടൻ: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിലെ ടിക്കറ്റ് വിൽപ്പന സർവകാല റെക്കോഡ് ഭേദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ലോക ചാന്പ്യൻഷിപ്പായി ഇതു മാറുകയാണ്. ഇതിനകം 6,60,000 ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടു കഴിഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് മേളയ്ക്കു തുടക്കമായത്. 2009 ൽ ബർലിനിൽ നടന്ന മേളയിൽ വിറ്റഴിച്ച 4,17,156 ടിക്കറ്റുകളുടെ റെക്കോഡാണ് ഒറ്റ ദിവസത്തിനുള്ളിൽ പഴങ്കഥയായിരിക്കുന്നത്.
ഉസൈൻ ബോൾട്ടിന്‍റെയും മോ ഫറുടെയും അവസാന അന്താരാഷ്ട്ര മത്സരങ്ങൾ എന്ന പ്രത്യേകതയും മേളയ്ക്കുണ്ട്. ഉത്തേജക മരുന്നടിക്കു പിടിക്കപ്പെട്ടവരുടെ മെഡലുകൾ തിരിച്ചു വാങ്ങി അർഹരായവർക്കു നൽകുന്ന ചടങ്ങും ഇതോടനുബന്ധിച്ചു നടത്തുന്നു.
പത്തു ദിവസം നീളുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനു ലണ്ടൻ സർവസജ്ജമാക്കിയതോടെ ഈ വർഷത്തെ ഏറ്റവും വലിയ കായിക മഹാമഹത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം ഏഴരയ്ക്ക് കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിന്‍റെ തിരിതെളിഞ്ഞു. 200 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം കായിക താരങ്ങൾ മേളയിൽ മാറ്റുരയ്ക്കും. ലണ്ടനിലെ പ്രശസ്തമായ സ്ട്രാറ്റ്ഫോഡ് ഒളിന്പിക് സ്റ്റേഡിയത്തിൽ ആരംഭിച്ച ലോകചാന്പ്യൻഷിപ്പിന്‍റെ 16ാം പതിപ്പിന്‍റെ മുദ്രാവാക്യം ’റെഡി ടു ബ്രേക് റിക്കാർഡ്സ്’ എന്നാണ്.
ഉസൈൻ ബോൾട്ട്, മോ ഫറ എന്നീ മഹാരഥൻമാരുടെ അവസാന അന്താരാഷ്ട്ര ഇവന്‍റ് എന്ന പ്രത്യേകതയും ഈ ലോക മീറ്റിനു സ്വന്തമാണ്. മുപ്പത്തിനാലു വർഷത്തെ ചരിത്രത്തിൽ പതിനാറാം മീറ്റാണ് ഇത്തവണ നടക്കുന്നത്. 1983 ൽ ഹെൽസിങ്കിയിലായിരുന്നു തുടക്കം. രണ്ടുവർഷം കൂടുന്പോൾ നടത്തുന്ന മീറ്റിന് കഴിഞ്ഞ തവണ ആതിഥ്യമരുളിയത് ചൈനയിലെ ബീജിംഗ്.
പത്ത് എഡിഷനുകളിൽ യുഎസാണ് മെഡൽ വേട്ടയിൽ മുന്നിലെത്തിയത്. എന്നാൽ, കഴിഞ്ഞ വർഷം കെനിയ ഓവററോൾ ചാന്പ്യൻമാരായി. 2012 ൽ ഒളിംപിക്സ് ഗംഭീരമായി നടത്തിയത് ബ്രിട്ടന്‍റെയും അന്നത്തെ ലണ്ടൻ മേയറും ഇപ്പോൾ രാജ്യത്തിന്‍റെ ഫോറിൻ സെക്രട്ടറിയുമായ ബോറിസ് ജോണ്‍സന്‍റെയും പ്രതിച്ഛായ വളർത്താൻ ഏറെ സഹായകമായിരുന്നു. ഇപ്പോഴും രാജ്യത്തിന് അത്തരം ഒരവസരമായാണ് ജനത ഈ മീറ്റിനെ ഉറ്റുനോക്കുന്നത്.
അമേരിക്കയിൽ നിന്നാണ് ഏറ്റവുമധികം താരങ്ങൾ എത്തുന്നത്, 167പേർ. ആതിഥേയരായ ബ്രട്ടനിൽ നിന്ന് 92 ഉം ജമൈക്കയിൽ നിന്ന് 63 പേരും കെനിയ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് 50 പേരും, ജർമനിയിൽ നിന്ന് 72 പേരും പങ്കെടുക്കുന്നുണ്ട്. വിവാദങ്ങൾക്കു ശേഷം 25 അംഗ ടീമാണ് ഇന്ത്യയെ പ്രതിനിധീകരിയ്ക്കുന്നത്.അഫ്ഗാനിസ്ഥാൻ, അൻഡോറ, അൽബേനിയ, അംഗോള, അർമേനിയ, മാലി, മാൾട്ട, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ അത്ലറ്റുകൾ മാത്രമാണ് പങ്കെടുക്കുന്നത്.
ഉത്തേജക വിവാദത്തിൽ അകപ്പെട്ട റഷ്യയിൽ നിന്ന് ആരും തന്നെ പങ്കെടുക്കുന്നില്ല എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്. ഉദ്ഘാടന ദിവസത്തെ ആദ്യ സ്വർണ്ണം ആതിഥേയരാജ്യമായ ബ്രിട്ടന്‍റെ മോ ഫറാ നേടി. 10000 മീറ്റർ നടത്തിലാണ് മോ സ്വർണ്ണം നിലനിർത്തിയത്. 2011 മുതൽ തുടർച്ചയായി 5,000, 10,000 മീറ്റർ നടത്തത്തിൽ മോ ഫറയാണ് സ്വർണ്ണത്തിന്‍റെ ഉടമ. ഇത്തവണ കാലിൽ ഉണ്ടായ പരിക്കിനെ വെല്ലുവിളിച്ചിറങ്ങിയ മൽസരത്തിലും സർ മോ ഫറ സ്വർണ്ണമണിഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
|