വിയന്ന: യാക്കോബായ സിറിയൻ ഓർത്തോഡോക്സ് സഭയിൽ പൗരോഹിത്യ സന്യസ്ത സമർപ്പണ ജീവിതത്തിന്റെ 10 വർഷങ്ങൾ പിന്നിടുന്ന ഫാ. ജോഷി വെട്ടിക്കാട്ടിലിന്റെ പൗരോഹിത്യത്തിന്റെ പത്താം വാർഷികാഘോഷം വിയന്ന സെന്റ് മേരിസ് സിറിയൻ ഓർത്തോഡോക്സ് ഇടവകയിൽ നടന്നു.
ഓസ്ട്രിയയിലെ സാൽസ്ബുർഗ് യൂണിവേഴ്സിറ്റിയിൽ സിറിയക് തിയോളോജിയിൽ ഉപരിപഠനം ചെയ്തുകൊണ്ടിരിക്കുന്ന റവ. ഗബ്രിയേൽ റന്പാച്ചൻ, ഫാ. യാസിർ അത്തല്ല, ഫാ. റിനോ ജോണ്, ഡീക്കൻ നോഹ മാർക്കോസ് എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷെവലിയാർ കുര്യാക്കോസ് തടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി ചേലപ്പുറത്ത്, ജോളി തുരുത്തുമ്മേൽ, പ്രദീപ് പൗലോസ് എന്നിവർ പ്രസംഗിച്ചു. തുടർന്നു ഇടവകയിലെ ഭക്ത സംഘടനകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ പള്ളിയുടെ സ്നേഹോപഹാരം, ഇടവകയുടെ പ്രധാന ശുശ്രുഷകനായിരിക്കുന്ന എൽദോ പാല്പാത് ഫാ. ജോഷിക്കു സമ്മാനിച്ചു. ഗബ്രിയേൽ റന്പാച്ചനും യാക്കോബ് പടിക്കകുടിയും പൊന്നാടകൾ അണിയിച്ചു. വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന സ്നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിച്ചു.
2007 മാർച്ച് നാലിനാണ് ഫാ. ജോഷി മലബാർ ഭദ്രാസനത്തിനുവേണ്ടി ഇടവക മെത്രാപ്പോലിത്ത ഡോ. യൂഹാനോൻ മോർ ഫിലക്സിനോസിൽ നിന്നും പൗരോഹിത്യ ജീവിതത്തിലേക്ക് ഉയർത്തപ്പെട്ടത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അച്ചൻ മാത്തമാറ്റിക്സിൽ ബിരുദം നേടുകയും കുറച്ചുകാലം പ്രീ സെമിനാരിയൻ ആയി വണ്ടിപ്പെരിയാറിനടുത്ത് വാളാർഡി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഫാ. സക്കറിയ തോറാന്പിലിനോടൊപ്പം (ഇപ്പോഴത്തെ മോർ പീലക്സിനോസ് സക്കറിയ മെത്രാപ്പോലീത്ത, ഡയറക്ടർ, തൂത്തൂട്ടി, മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രം, കോട്ടയം) ശുശ്രൂഷ ചെയ്യുകയും തുടർന്ന് 2002 മുതൽ 2006 വരെയുള്ള കാലയളവിൽ മുളന്തുരുത്തി, വെട്ടിക്കൽ സെമിനാരിയിൽ നിന്നും ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
2007 മാർച്ച് നാലിന് മാതൃ ഇടവകയായ അന്പുകുത്തി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്തായിൽ നിന്നും ശെമ്മാശ പട്ടവും കശീശ പട്ടവും സ്വീകരിച്ചു. 2007 മുതൽ 2010 വരെ കണ്ണൂർ ജില്ലയിലെ കുടിയാ·ല, വഞ്ചിയം, ഉളിക്കൽ, പാലിയാട്, തലശേരി എന്നീ ഇടവകകളിലും 2010 മുതൽ 2013 വരെ മലബാർ ഭദ്രാസനത്തിലെ മാനന്തവാടി, പയ്യംപള്ളി, മാണിക്കോട, മീനങ്ങാടി എന്നീ ഇടവകകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
വയനാട് അന്പലവയൽ വെട്ടിക്കാട്ടിൽ മർക്കോസ് മേരി ദന്പതികളുടെ രണ്ടു മക്കളിൽ മൂത്ത മകനാണ് ഫാ. ജോഷി. 2014 മുതൽ വിയന്ന സെന്റ് മേരീസ് സിറിയൻ ഓർത്തോഡോക്സ് പള്ളിയിൽ വികാരിയായിരിക്കുന്നതോടൊപ്പം വിയന്ന യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ബിരുദവും സാൽസ്ബുർഗ് യൂണിവേഴ്സിറ്റിയിൽ സിറിയക് തീയോളജിയിൽ ബിരുദാനന്തര ബിരുദത്തിലും പഠനങ്ങൾ നടത്തുകയാണ് ഫാ. ജോഷി.
റിപ്പോർട്ട്: ജോബി ആന്റണി
|