സൂറിച്ച്: വിമാനങ്ങളുടെ സമയസമയനിഷ്ഠയുടെ കാര്യത്തിൽ നോർത്ത് അമേരിക്കൻ എയർലൈൻസായ ഹവായിൻ, ലാറ്റിൻ അമേരിക്കൻ എയർലൈൻസായ കോപ്പ, ഡച്ച് എയർലൈൻസായ കെഎൽഎം എന്നീ എയർലൈൻസുകളാണ് ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ. ഏവിയേഷൻ, ട്രാവൽ ന്യൂസ് സർവീസായ ലണ്ടനിലെ ലുട്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒഎജി ഏവിയേഷൻ വേൾഡ്വൈഡ് വിമാനകമ്പനികളെയും എയർപോർട്ടുകളെയും കുറിച്ച് നടത്തിയ പഠനത്തിലെ ആദ്യ 20 സ്‌ഥാനങ്ങളിൽ ഇന്ത്യയിൽ നിന്നും വിമാനകമ്പനികളോ, എയർപോർട്ടുകളോ ഇടം കണ്ടില്ല.
ലോകത്തൊട്ടാകെ 5.4 കോടി വിമാന ഷെഡ്യുളുകളാണ് (പ്രതിദിന ശരാശരി 1.48 ലക്ഷം ഫ്ളൈറ്റുകൾ) പോയ വർഷം ചാർട്ട് ചെയ്തിരുന്നത്. ഇതിൽ 15 മിനിറ്റിൽ കൂടുതൽ വ്യത്യാസത്തിൽ ലാൻഡ് ചെയ്ത ഷെഡ്യുളുകളെയാണ് സമയകൃത്യത പാലിച്ചിട്ടില്ലാത്ത ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്യാൻസലായ ഫ്ളൈറ്റുകളെയും പഠനത്തിൽ ഉൾപ്പെടുത്തി. 2015 ലെ റാങ്ക് 12 ൽ നിന്നാണ് കെഎൽഎം പോയ വർഷത്തെ മൂന്നാം സ്‌ഥാനത്തേയ്ക്ക് മുന്നേറിയത്.
ക്വാണ്ടാസ് എയർവെയ്സ് (4), ജപ്പാൻ എയർലൈൻസ്(5), ഫ്ളൈബെ(6), അലാസ്ക എയർലൈൻസ്(7), ഐബിരിയ(8), മൊണാർഹ് എയർലൈൻസ്(9), സിംഗപുർ എയർലൈൻസ്(10) എന്നിങ്ങനെയാണ് തുടർന്നുള്ള സ്‌ഥാനങ്ങൾ. ആദ്യ 20 സ്‌ഥാനങ്ങളിൽ യൂറോപ്പിൽ നിന്നും ഓസ്ട്രിയൻ എയർലൈൻസ്, ഫിൻഎയർ, ട്രാൻസാവിയ, ഏർലിംഗുസ്, ജെറ്റ് 2.കോം എന്നിവയും ഇടം പിടിച്ചു. ഡെൽറ്റ എയർലൈൻസും ഗൾഫ്എയറും ആദ്യ 20 ൽ സ്‌ഥാനം കണ്ടെത്തി.
എയർപോർട്ടുകളെ പ്രതിദിനം പുറപ്പെടുന്ന ഫ്ളൈറ്റുകളിലെ സീറ്റുകളുടെ അടിസ്‌ഥാനത്തിൽ സ്മോൾ, മീഡിയം, ലാർജ്, മേജർ എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയതെന്ന് ഒഎജി ഏവിയേഷൻ വേൾഡ്വൈഡ് വ്യക്‌തമാക്കി. ടോക്കിയോ, സാവോപോളോ, ഡിട്രോയിറ്റ് എയർപോർട്ടുകൾക്കാണ് മേജർ വിഭാഗത്തിലെ ആദ്യ മൂന്ന് സ്‌ഥാനങ്ങൾ. മ്യൂണിക്(9), ഫ്രാങ്ക്ഫർട്ട്(15), മാഡ്രിഡ്(16), ആംസ്റ്റർഡാം(20) എന്നിവയാണ് സമയനിഷ്ഠയിൽ മികച്ച ആദ്യ 20 ൽ വരുന്ന മറ്റു യൂറോപ്യൻ എയർപോർട്ടുകൾ.
ഇന്തോനേഷ്യയിലെ സുരഭയ എയർപോർട്ട്, ലാർജ് എയർപോർട്ടുകളുടെ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം നേടിയപ്പോൾ, ഏഥൻസ്, കോപ്പൻഹേഗൻ, ഹെൽസിങ്കി, ഓസ്ലോ, വിയന്ന എയർപോർട്ടുകൾ യൂറോപ്പിൽ നിന്നും ആദ്യ 20 ൽ ഇടം പിടിച്ചു. യുകെയിലെ ന്യുകാസിൽ, ബർമിംഗ്ഹാം എയർപോർട്ടുകൾക്കാണ് സ്മോൾ, മീഡിയം വിഭാഗങ്ങളിലെ ഒന്നാം സ്‌ഥാനങ്ങൾ.
റിപ്പോർട്ട്: ടിജി മറ്റം
|