പ്രസ്റ്റൺ: ഓരോ ഡിസംബർ 25–ാം തീയതിയും ലോകം മുഴുവനും ഉണ്ണീശോയുടെ പിറവിതിരുനാൾ അനുസ്മരിക്കുകയും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് ഈ ലിറ്റർജിക്കൽ ആഘോഷം ആരംഭിച്ചത്.
ദൈവപുത്രന്റെ മനുഷ്യാവതാരം മിശിഹാരഹസ്യത്തിന്റെ ആരംഭമാണ്. ബേത്ലഹേമിലെ പുൽക്കൂട്ടിൽ ഉണ്ണീശോ ജനിച്ചത് ഒരു ചരിത്രസംഭവമാണ്. പിറവിത്തിരുനാൾ ശരിയായി ആഘോഷിക്കുവാൻ അതിന്റെ ചരിത്രപരമായ വസ്തുതകളിൽ നിന്ന് ദൈവത്തിന്റെ തന്നെ രഹസ്യത്തിലേക്ക് നീങ്ങണം. ചരിത്രപരമായി മറിയത്തിൽ നിന്ന് ജനിക്കുന്ന ഈശോ, ജനിച്ചുവീഴുന്നത് തന്നെ ദാരിദ്രത്തിലേക്കും ഏകാന്തതയിലേക്കും ആരും സഹായിക്കാൻ ഇല്ലാത്ത അവസ്‌ഥയിലേക്കുമാണ്. ഭൂരിപക്ഷം മനുഷ്യരും ഒരു ഭവനത്തിലോ ആശുപത്രിയിലോ ആണ് ജനിച്ചിരിക്കുന്നത്. എന്നാൽ മനുഷ്യർക്കുവേണ്ടി മനുഷ്യരോടൊപ്പം എന്നേക്കുമായി എത്തുന്ന ദൈവം, എമ്മാനുവേൽ, ജനിച്ചുവീഴുന്നത് ഒരു പുൽക്കൂട്ടിലാണ്, മൃഗങ്ങളുടെ ഇടയിലാണ്, ആടുകളുടെ ഇടയിൽ മറ്റോരു കുഞ്ഞാടായാണ്. ഈ ജനനം തന്നെ സൂചിപ്പിക്കുന്നത് ദാവീദിന്റെ പട്ടണത്തിൽ നമുക്കായി ജനിക്കുന്ന ശിശു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ് എന്നുള്ളതാണ്. സുവിശേഷം നമ്മെ പഠിപ്പിക്കന്നത് രക്ഷകനായ ഈശോ മിശിഹാ ജനിച്ചിരിക്കുന്നു എന്നാണ്. (ലൂക്കാ 2,11). ഈശോ ബേത്ലഹേമിൽ ജനിക്കുമ്പോൾ തന്നെ സ്വർഗീയ സൈന്യത്തെ, ആട്ടിടയരെ, കിഴക്കുനിന്നു വന്ന ജ്‌ഞാനികളെ ആകർഷിക്കുന്നു. ഈശോ പിന്നീട് നമ്മെ പഠിപ്പിക്കുന്നുണ്ട് ഞാൻ കുരിശിൽ ഉയർത്തപ്പെട്ടുകഴിയുമ്പോൾ എല്ലാവരെയും ഞാൻ ആകർഷിക്കും. ഇന്നും ഈശോ വിശുദ്ധ കുർബാനയിലൂടെ തന്റെ ആകർഷണം തുടരുന്നു. ശിശുവായ ഈശോ എല്ലാവരെയും ആകർഷിക്കുന്നതിന് കാരണം എളിമയിൽ, നിസാരതയിൽ, ബലഹീനതയിൽ ഈ ശിശുവിലൂടെ ദൈവം സ്വയം വെളിപ്പെടുത്തുന്നതുകൊണ്ടാണ്. ഉണ്ണീശോയുടെ ജനനം നമ്മെ പഠിപ്പിക്കുന്ന കാര്യം മനുഷ്യചരിത്രം ദൈവീകപദ്ധതിയുടെ ശുശ്രൂഷയ്ക്കുള്ളതാണ് എന്നാണ്. അഗസ്റ്റസ് സീസറിന്റെ ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കണം എന്ന കല്പനപോലും മിശിഹായുടെ ജനനമെന്ന അസാധാരണ സംഭവത്തെ ശുശ്രൂഷിക്കുന്നു, സഹായിക്കുന്നു.
ദൈവീകപദ്ധതിപ്രകാരം മറിയത്തിൽ നിന്ന് ബേത്ലഹേമിൽ ജനിക്കുന്ന രക്ഷകൻ എല്ലാവർക്കുംവേണ്ടിയാണ് ജനിച്ചിരിക്കുന്നത്. ഈ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള തിരുവചനങ്ങൾ ഏശയ്യാപ്രവാചകന്റെ പുസ്തകത്തിൽ നമ്മുക്കു കാണാം ‘നമ്മുക്ക് ഒരു ശിശു ജനിച്ചിരിന്നുന്നു. നമ്മുക്ക് ഒരു പുത്രൻ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും, വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്‌തമായ ദൈവം നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ് അവന്റെ സമാധാനം അനന്തവും നീതിയിലും ധർമ്മത്തിലും എന്നേക്കും അത് സ്‌ഥാപിച്ചു പരിപാലിക്കാൻ തന്നെ. സൈന്യങ്ങളുടെ കർത്താവിന്റെ തീക്ഷണത ഇത് നിറവേറ്റും’ (ഏശയ്യാ 9, 6–7)
രക്ഷകനാണ് പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉറവിടം. ഇവയെല്ലാമായിരിക്കണം പിറവിതിരുനാളിന്റെ സ്വഭാവസവിശേഷതകൾ. പ്രത്യേകിച്ചും സന്തോഷമായിരിക്കണം പ്രഥമ സ്വഭാവ സവിശേഷത. ഒരാളുടെയോ രണ്ടാളുകളുടെയോ സന്തോഷമല്ല ജനങ്ങളുടെ മുഴുവൻ സന്തോഷമാണ്. സന്തോഷത്തിന്റെ അടിവേരുകൾ നമ്മൾ കാണേണ്ടത് സുവിശേഷത്തിന്റെ വാക്കുകളിലാണ്. ‘രക്ഷകൻ, മിശിഹാ കർത്താവ് ദാവീദിന്റെ നഗരമായ ബേത്ലഹേമിൽ’. രക്ഷിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു. ദുഃഖത്തിൽ നിന്ന്, ഭയത്തിൽ നിന്ന്, തിന്മയിൽ നിന്ന്, യുദ്ധത്തിൽ നിന്ന്, വെറുപ്പിൽ നിന്ന്, മരണത്തിൽ നിന്ന് രക്ഷകനായ ഈശോ മിശിഹാ നമ്മെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവരുന്നു. അപ്പോഴാണ് ജീവിതത്തിന് അർഥവും പ്രത്യാശയും ഉണ്ടാകുന്നത്. നമ്മൾ ജീവിക്കുന്ന വ്യക്‌തിപരമായ അനുഭവങ്ങളെക്കാൾ മനോഹരമാണ് ജീവിതം. പ്രത്യേകിച്ചും ദുഃഖകരമായ സംഭവങ്ങളേക്കാൾ. എല്ലാം മനോഹരമാകുന്നത് രക്ഷകനായ മിശിഹാകർത്താവിനോടുകൂടിയാണ്. നമ്മെ നയിക്കാൻ, പരിപാലിക്കാൻ ഒരാളുണ്ട്. ഇത് ദൈവത്താൽ അയക്കപ്പെട്ട മിശിഹായാണ്. മനുഷ്യവംശത്തെ രക്ഷിക്കുന്ന ദൗത്യമാണ് ദൈവം മിശിഹായെ ഏൽപ്പിച്ചിരിക്കുന്നത്.
ജീവൻ, സന്തോഷം, ക്രിയാത്മകത, പ്രത്യാശ, വാത്സല്യം, സുഹൃദ്ബന്ധം, സ്നേഹം ഇതാണ് പിറവിതിരുനാൾ പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനം ചരിത്രത്തെയും മനുഷ്യാനുഭവനങ്ങളെയും രൂപാന്തരപ്പെടുത്തുന്നു. മനുഷ്യന്റെ നേർക്കുള്ള ദൈവത്തിന്റെ അവിശ്വസനീയമായ സ്നേഹത്തിന്റെ വലിയ സന്തോഷമാണ് പിറവിത്തിരുനാളിന്റേത്. വലിയ സന്തോഷമാണ്, ദൈവസ്നേഹമാണ് ചരിത്രത്തെ മാറ്റിമറിക്കുന്നത്. ആട്ടിടയരോടാണ് വലിയ സന്തോഷവാർത്ത ആദ്യം പ്രഖ്യാപിക്കുന്നത്. അന്നത്തെ സമൂഹത്തിലെ അവസാനത്തെ ആളുകളായിരുന്നു അവർ. സുവിശേഷവിവരണത്തിലെ മുഖ്യകഥാപാത്രങ്ങളായ മാലാഖാമാർ, ഇടയന്മാർ, ജ്‌ഞാനികൾ ഇവരെല്ലാവരും ഈ വലിയ സന്തോഷത്തിൽ പങ്കെടുക്കുന്നു.
ജ്‌ഞാനികൾ ഈശോയിലേക്ക് നയിക്കപ്പെടുന്നത് നക്ഷത്രത്താൽ മാത്രമല്ല വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകളാലുമാണ്. ജറുസലേമിൽ വച്ച് നക്ഷത്രത്തെ നോക്കാതെ, തിരുവചനം ധ്യാനിക്കാതെ ഹേറോദോസിലേക്ക് നോക്കുന്ന ജ്‌ഞാനികൾക്ക് പ്രതിസന്ധിയുണ്ടാകുന്നു.
ഇന്നും ഈശോയിലെത്താൻ നമ്മെ ഏറ്റവും അധികം സഹായിക്കുന്നത് തിരുവചനമാണ്. സുവിശേഷമാണ്. ശരിയായി ക്രിസ്മസ് ആഘോഷിക്കുവാൻ സുവിശേഷവത്കരണം അനിവാര്യമാണ്. ശരിയായ ക്രിസ്മസ് ആഘോഷം സുവിശേഷവത്കരണത്തെ വീണ്ടും ശക്‌തിപ്പെടുത്തുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സ്‌ഥാപിതമായതിനുശേഷമുള്ള ആദ്യത്തെ പിറവിതിരുനാളാണ് നാം ഈ വർഷം ആഘോഷിക്കുന്നത്. സുവിശേഷകന്റെ ജോലി ചെയ്യുക എന്ന തിരുവചനമാണ് എന്നെ അജപാലനശുശ്രൂഷയിൽ നയിക്കുന്നത്. ഉണ്ണീശോയുടെ ജനനം എന്ന ചരിത്രവസ്തുതയിൽ നിന്ന് അതിന്റെ ദൈവീക രഹസ്യങ്ങളിലേക്ക് പ്രവേശിക്കുവാനാണ് ഈ ആഘോഷത്തിനായി ഒരുങ്ങുമ്പോൾ, അതിൽ പങ്കെടുക്കുമ്പോൾ നമ്മൾ പരിശ്രമിക്കേണ്ടത്. പ്രത്യേകിച്ച് ഉണ്ണീശോ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായാണ് എന്ന സത്യം നമ്മൾ പൂർണ്ണമായി മനസ്സിലാക്കണം. ഭൂമിയിൽ ജനിച്ചിട്ടുള്ള മറ്റെല്ലാ ശിശുക്കളും സൃഷ്ടികളാണെന്നും എന്നാൽ ഉണ്ണീശോ സൃഷ്ടിയല്ലായെന്നും നമ്മൾ ഗ്രഹിക്കണം. വിശ്വാസ പ്രമാണത്തിൽ നമ്മൾ ചൊല്ലുന്നത് ഇപ്രകാരമാണ് ‘ദൈവത്തിന്റെ ഏക പുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പു പിതാവിൽ നിന്നു ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു’. ഉണ്ണീശോ പിതാവിൽനിന്ന് ജനിക്കുകയാണ്. സൃഷ്ടിക്കപ്പെടുകയല്ല. ഉണ്ണീശോ ഒരേ സമയം സൃഷ്ടാവിന്റെയും ദാസന്റെയും സാദൃശ്യത്തിലാണ്.
ഡിസംബർ 25 –ാം തീയതി ആരുടെ ജന്മദിനമാണ് ആഘോഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഉണ്ണീശോയുടെ ചൈതന്യത്തിന് ചേർന്നതരത്തിൽ പ്രത്യേകിച്ചും ലാളിത്യത്തിലും എളിമയിലും ക്രിസ്മസ് ആഘോഷിക്കാൻ സാധിക്കണം. നിശബ്ദതയിൽ വചന പാരായണത്തിലും ധ്യാനത്തിലും പ്രത്യേകിച്ചും ലൂക്കാ 1,2 അധ്യായങ്ങൾ, മത്തായി 1,2 അധ്യായങ്ങൾ യോഹന്നാൻ ഒന്നാം അധ്യായവും ഏശയ്യാപ്രവാചകന്റെ പുസ്തകവും ധ്യാനിച്ചുകൊണ്ട് ക്രിസ്മസ് ആഘോഷത്തിനായി ഒരുങ്ങാം. ബേത്ലഹേമിലെ ഉണ്ണീശോ നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെയെന്നും ഞാൻ ഹൃദയപൂർവം ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
|