ട്യൂബിംഗന്‍: ജര്‍മനിയിലെ ട്യൂബിംഗന്‍ എബര്‍ഹാര്‍ഡ് കാള്‍സ് യൂണിവേഴ്സിറ്റിയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിതമായതിന്റെ ഭാഗമായി രണ്ടാം ദിവസമായ ഒക്ടോബര്‍ 10നു (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം ആറു വരെ ആര്‍ക്കിയോളജി വകുപ്പിന്റെ ഗോപുരസര്ക്കിള് പാലസില്‍ (റുണ്ട്റ്റൂര്മ് ഷ്ളോസ്) നടന്ന മലയാളം സിമ്പോസിയം ജര്‍മന്‍ കുടിയേറ്റത്തിന്റെ കഴിഞ്ഞകാല സംഭവങ്ങളിലെ ഓര്‍മകുറിപ്പുകളുടെ അയവിറക്കലായി.
മലയാളികളുടെ 'ജര്‍മന്‍ കുടിയേറ്റവും കുടിയേറ്റ ജീവിതവും' എന്ന സെഷനില്‍ ജര്‍മനിയിലെ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മലയാളികളായ ജോസ് പുതുശേരി, ജോസഫ് വെള്ളാപ്പള്ളില്‍, ജോളി തടത്തില്‍, മോളി പോണാട്ട്, ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ പങ്കെടുത്തു.
കൊളോണ്‍ കേരള സമാജം പ്രസിഡന്റും ജര്‍മനിയിലെ അസോസിയേഷനുകളുടെ കേന്ദ്രകമ്മിറ്റി ചെയര്‍മാനും നമ്മുടെ ലോകം മാസികയുടെ മാനേജിംഗ് എഡിറ്ററുമായ ജോസ് പുതുശേരി മോഡറേറ്ററായിരുന്നു. ജര്‍മനിയിലാണെങ്കിലും ജന്മനാടിന്റെ സാംസ്കാരിക വൈശിഷ്ട്യം അതേപടി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ജര്‍മനിയിലെ മലയാളികള്‍ ശ്രമിക്കുന്നുണ്ടെന്ന ആമുഖത്തോടുകൂടിയാണ് മോഡറേറ്റര്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടത്.
ഡബ്ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റും ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ ജോസഫ് വെള്ളാപ്പള്ളില്‍ ജര്‍മനിയില്‍ എത്തിയ മലയാളികളുടെ ആദ്യനാളുകളിലെ അനുഭവങ്ങള്‍ പ്രതിപാദിച്ചു. എന്നാല്‍ ഏതു ബുദ്ധിമുട്ടുകളേയും ചങ്കൂറ്റത്തോടെ തരണം ചെയ്യുന്ന മലയാളിയുടെ പ്രത്യേക കഴിവില്‍ ജര്‍മനിയില്‍ നട്ടുപിടിപ്പിച്ച ജീവിതത്തില്‍ കൃതാര്ഥയും അഭിമാനവും സംതൃപ്തിയും കണ്ടെത്തിയെന്ന് സ്ഥാപിച്ചാണ് വിഷയം അവസാനിപ്പിച്ചത്.
ജര്‍മന്‍ മലയാളി സമൂഹത്തിലെ ബിസിനസ് മാഗ്നെറ്റും വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്മാന്, ഇന്തോ ജര്‍മന്‍ സൌഹൃദവേദി ചെയര്മാന്, ഷ്വെല്‍മ് സിറ്റി കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജോളി തടത്തില്‍, ജര്‍മനിയിലെ സമൂഹവുമായി ഇടപഴകാന്‍ കിട്ടുന്ന അവസരങ്ങള്‍ ജീവിതത്തിന്റെ പുതിയ മേഖലകളിലേയ്ക്കുള്ള ചവിട്ടുപടിയായെന്നു മാത്രമല്ല അവ നല്ലതുപോലെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്നു പറഞ്ഞു. ജീവിതം മെച്ചപ്പെടുത്തുമ്പോള്‍ യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടുക മാത്രമല്ല രണ്ടാം തലമുറയ്ക്ക് നല്ലൊരു അടിത്തറ പാകാനും ജര്‍മന്‍ മലയാളി സമൂഹം വ്യഗ്രത കാണിക്കുന്നതായി ജോളി തടത്തില്‍ അഭിപ്രായപ്പെട്ടു.
ജര്‍മനിയില്‍ ജീവിക്കുമ്പോള്‍ പലപ്പോഴും ഉണ്ടാകുന്ന ഗൃഹാതുരത്വത്തിന്റെ ദുഃഖവും നാട്ടിലെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും സ്വന്തം പ്രയത്നത്തിലെ നേട്ടത്തിന്റെ ഫലം നല്‍കുന്നതും ആതുരസേവന രംഗത്തെ അനുഭവങ്ങളും ജര്‍മന്‍ സമൂഹത്തിലെ നല്ലവശങ്ങളും ഒക്കെ ഒരു ചലച്ചിത്രത്തിലെന്ന പോലെ വരച്ചുകാട്ടിയാണ് ഹാഗനിലെ ഇന്തോ ജര്‍മന്‍ സൊസൈറ്റി അംഗം മോളി പോണാട്ട് വിഷയത്തിന്റെ സവിശേഷത അവതരിപ്പിച്ചത്.
മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഓണ്‍ലൈന്‍ പോര്‍ട്ടലും പ്രവാസികളെ ഏറ്റവും കൂടുതല്‍ ഫോക്കസു ചെയ്തു ദിവസേന അപ്ഡേഷനുള്ള പ്രവാസി മലയാളികളുടെ സുപ്രഭാതമായി മാറിയ പ്രവാസി ഓണ്‍ലൈന്‍ ഡോട്ട്കോമിന്റെ മുഖ്യപത്രാധിപരും കൊളോണ്‍ കേരള സമാജം കള്‍ച്ചറല്‍ സെക്രട്ടറിയും വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജണ്‍ ജനറല്‍ സെക്രട്ടറിയുമായ ജോസ് കുമ്പിളുവേലില്‍, ഓണ്‍ലൈന്‍ മീഡിയയുടെ പ്രസക്തി പ്രത്യേകിച്ച് പ്രവാസികളില്‍ ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തെ അധികരിച്ച് നടത്തിയ അവതരണം, ഒരവലോകനത്തിനു പുറമെ പ്രവാസികള്‍ ഓണ്‍ലൈന്‍ മീഡിയയോടു പുലര്‍ത്തുന്ന അഭിനിവേശവും ഗൃഹാതുര ലോകത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളില്‍ നിന്നും കരകയറാനുള്ള ഉപാധിയുമാണെന്നു അസന്നിഗ്ധമായി വരച്ചുകാട്ടി.
അച്ചടിലോകത്തിന്റെ പരിമിതമായ ചുറ്റുവേലികള്‍ ഇളക്കിമാറ്റി ഒരു ക്ളിക്കില്‍ വാര്‍ത്തകളുടെ അനന്തമായ ഒരു ലോകം ഇനിയുള്ള കാലങ്ങളില്‍ വായനക്കാര്‍ക്ക് ഇഷ്ടഭാജ്യമായി മാറുന്നത് സ്ക്രീന്‍ വായനയുടേതാണെന്നും കുറഞ്ഞ ചെലവില്‍ കൂടുതല്‍ റീച്ച് എന്ന സങ്കല്പ്പത്തിലൂടെ വാര്‍ത്തകള്‍ മാത്രമല്ല, അതിനെ അടിസ്ഥാനമാക്കിയുള്ള വാണിജ്യവും വരും നാളുകളില്‍ കുതിച്ചുയരുമെന്നും ഞൊടിയിടകൊണ്ട് കൈവിരല്‍ത്തുമ്പില്‍ ലോകം ലഭ്യമാകുന്ന ആധുനിക യുഗത്തില്‍ അതായത് സൈബര്‍ ലോകത്തില്‍, ഒന്നാം തലമുറയെ പിന്നിലാക്കി നമ്മുടെ രണ്ടാം തലമുറയാവട്ടെ ഒരു പടികൂടി മുന്നിലെത്തി എന്തിനും ഏതിനും നെറ്റില്‍ തെരയുന്ന ന്യൂജനറേഷന്റെ വികാരം അവരുടെ പ്രവൃത്തിയുടെ കണ്ണാടിയായി മാറുന്നുവെന്നും നൂറു ശതമാനം പരിസ്ഥിതി സൌഹൃദമാണ് വെബ് ലോകമെന്നും അതുവഴി ലോകത്തില്‍ മുഴുവനായി ഒരു വായനാ സംസ്കാരത്തിന്റെ പുതിയൊരു വിപ്ളവം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും ഓണ്‍ലൈന്‍ സൈറ്റുകളുടെ സ്റാറ്റിസ്റിക്കല്‍ സമ്മറിയും ഓര്‍മിപ്പിച്ചുകൊണ്ടാണ് വിഷയത്തിന്റെ സമാപ്തിയിലെത്തിയത്.
പ്രവാസത്തിനായി എന്തിനു ജര്‍മനി തെരഞ്ഞെടുത്തു എന്ന മോഡറേറ്ററുടെ ചോദ്യത്തിന് 'ജനിച്ച നാട് പെറ്റമ്മയും ജീവിക്കുന്ന നാട് പോറ്റമ്മയും' എന്ന തത്വം വളരെ അര്‍ഥവത്താക്കി ജര്‍മനിയിലെ പ്രവാസ ജീവിതത്തിന്റെ പൊരുള്‍ മനസിലാക്കി ഇവിടെയെത്തിയ ഓരോ മലയാളിയും തന്റേതായ ജീവിതാന്തസു സുസ്ഥിരപ്പെടുത്തിയതായി പൊതുചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി, കേരള സമാജം കൊളോണ്‍), സുധ വെള്ളാപ്പള്ളില്‍ (മലയാളി ജര്‍മന്‍ അസോസിയേഷന്), ശോശാമ്മ പുന്നാംപറമ്പില്‍, എല്‍സി വടക്കുംചേരി, ഡോ.ജോസ് പോണാട്ട് (ഇന്തോ ജര്‍മന്‍ സൊസൈറ്റി),മേഴ്സി തടത്തില്‍ (ജനറല്‍ സെക്രട്ടറി, വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്),തോമസ് ചക്യാത്ത്(ചീഫ് എഡിറ്റര്‍, രശ്മി ദൈവാരിക), ജയിംസ് കടപ്പള്ളി (എഡിറ്റര്‍ ഇന്‍ ചീഫ് നമ്മുടെ ലോകം മാസിക), മാത്യു ജോസഫ്, എഡ്വേര്‍ഡ് നസ്രേത്ത് (നമ്മുടെ ലോകം മാസിക), ബാബു നാല്‍പ്പതാംകളം, ബേബി കലയംകേരി, ജോസഫ് ഞാറപ്പറമ്പില്‍, വിനോദ് ബാലകൃഷ്ണ, വര്‍ഗീസ് കാച്ചപ്പള്ളി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന സെഷനില്‍ 'ജര്‍മനിയിലെ രണ്ടാം തലമുറ' എന്ന വിഷയത്തില്‍ മൈനെവേല്റ്റ് എന്ന ജര്‍മന്‍ മാസികയുടെ പ്രതാധിപസമിതിയംഗവും ഓബര്വിന്റര് സാമൂഹ്യസാംസ്കാരിക സംഘടനാ അംഗവും ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയുമായ നിഷ പുന്നാംപറമ്പില്‍ മോഡറേറ്ററായിരുന്നു.
മായമോള് ദേവസ്യാ ഡെമ്മിംഗ് റാറ്റിംഗന്(അല്ലിയാന്‍സ് ട്രെയിനിംഗ് സെന്റര്‍), ജാനാ കോശി (എഴുത്തുകാരി, ഇന്ഡോളജിസ്റ്, മാനവസാംസ്കാര ഗവേഷക), അശോക് പുന്നാംപറമ്പില്‍ (പ്രസിഡന്റ്, ഓബര്വിന്റര് സാമൂഹ്യ സാംസ്കാരിക സമാജം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റഡീസ് വിഭാഗം ഡയറക്ടറും കോഓര്‍ഡിനേറ്ററുമായ പ്രഫ. ഡോ. ഹൈക്കെ ഓബര്‍ലിന്‍ (പ്രിയമോള്) സ്വാഗതവും മലയാളി പരിപാടികളുടെ കോഓര്‍ഡിനേറ്ററും മാധ്യമപ്രവര്‍ത്തകനുമായ ജോസ് പുന്നാംപറമ്പില്‍ നന്ദിയും പറഞ്ഞു.
ഇരുസെഷനിലും തുഞ്ചത്ത് എഴുത്തച്ചന് മലയാളം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍, ജര്‍മനിയിലെ ഗുണ്ടര്‍ട്ട് ചെയര്‍ പ്രഫ. ഡോ.സ്കറിയ സഖറിയ, മലയാളികളെ കൂടാതെ ജര്‍മന്‍കാരും പങ്കെടുത്ത സിമ്പോസിയം ഡോ.ഹെര്‍മാന്‍ ഗുണ്ടര്‍ട്ടിനോടുള്ള ആദരവുകൂടിയാണ് വെളിപ്പെടുത്തുന്നത്.
|