ഹൂസ്റ്റൺ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരള സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.
മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ആഘോഷത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

പ്രൗഢഗംഭീരമായിരുന്ന ചടങ്ങിൽ ആദരണീയരായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ കെ.പട്ടേൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, റവ.ഫാ. എബ്രഹാം തോട്ടത്തിൽ,
ഷുഗർലാൻഡ് സിറ്റി മുൻ കൗൺസിൽമാൻ ടോം എബ്രഹാം, ഗ്ലോറിയ ടോം, കെഎച്ച്എൻഎ പ്രസിഡന്റ് ജി.കെ. പിള്ള, ക്യാപ്സ് പ്രസിഡന്റ് നൈനാൻ മാത്തുള്ള, തോമസ് ചെറുകര (ക്നാനായ കമ്മ്യൂണിറ്റി), സുരേന്ദ്രൻ നായർ,
നാരായണൻ നായർ, ലീലാമ്മ ജോൺ, അറ്റോർണി ജീവാ സുഗതൻ തുടങ്ങിവർ മുഖ്യ സംഘാടക പൊന്നു പിള്ളയോടൊപ്പം ചേർന്ന് നിലവിളക്കു കൊളുത്തി ഓണസംഗമം ഉദ്ഘാടനം ചെയ്തു.
റവ.ഫാ എബ്രഹാം തോട്ടുങ്കലിന്റെ പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജഡ്ജ് കെ.പി. ജോർജ്, മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ എന്നിവർ അവരവരുടെ കൗണ്ടി സിറ്റികളിൽ ചെയ്യുന്ന ജനോപകരപ്രദമായ വിവിധ പ്രവർത്തനങ്ങളെപ്പറ്റി വിവരണം നൽകി.
പങ്കെടുത്ത എല്ലാവർക്കും തന്നെ ഓണാശംസകൾ അറിയിക്കുന്നതിനും നാട്ടിലെ ഓർമകൾ പങ്കിടുന്നതിനും അവസരം ലഭിച്ചു. ടി.എൻ ശാമുവേൽ ആലപിച്ച ഓണ കവിതയും ഫാൻസിമോൾ പള്ളത്തുമഠത്തിന്റെ മാവേലിപ്പാട്ടും ആഘോഷത്തിന് മികവ് നൽകി.

പൊന്നുപിള്ള കേരള സീനിയർസ് ഓഫ് ഹൂസ്റ്റന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെയും ഭാവി പ്രവർത്തനങ്ങളെയും പറ്റി വിവരിച്ചു. 20 വർഷങ്ങളായി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള സീനിയർസ് ഓഫ് ഹൂസ്റ്റൺ.
കേരളത്തിലും ഹൂസ്റ്റണിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് ഹൂസ്റ്റണിലെ കലാ സാംസ്കാരിക വേദികളിൽ എപ്പോഴും നിറസാന്നിധ്യമായിരിക്കുന്ന പൊന്നു പിള്ളയാണ്.
വാവച്ചൻ മത്തായി, ജീമോൻ റാന്നി, ഷിജിമോൻ ജേക്കബ്, ഏബ്രഹാം തോമസ് (അച്ചൻകുഞ്ഞു),ബാബു തെക്കേക്കര, ജീവ സുഗതൻ തുടങ്ങിയവർ രുചിയും സ്വാദും നിറഞ്ഞ ഓണസദ്യയുടെ വിളമ്പലിന് നേതൃത്വം നൽകി.
സുരേഷ് രാമകൃഷ്ണൻ നേതൃത്വം നൽകുന്ന അപ്ന ബസാർ റസ്റ്റോറന്റാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. എല്ലാവരും ചേർന്ന് ഒരു കുടുംബമായി ആസ്വദിച്ച ഈ ഓണാഘോഷം എന്നും ഓർമകളിൽ ഉണ്ടായിരിക്കുമെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.
മൂന്നോട് കൂടി ആഘോഷപരിപാടികൾ പര്യവസാനിച്ചു.
|