ന്യൂയോർക്ക്: ’സൃഷ്ടിയുടെ താക്കോലാണ് വാക്ക്. നല്ല വാക്കുകളെ കൂട്ടിയോജിപ്പിച്ച് അടുക്കോടും ചിട്ടയോടും കൂടി പറയുന്പോൾ അതൊരു പ്രസംഗമായി മാറുന്നു. അത്തരം ചില പ്രസംഗങ്ങൾ ലോകത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്. "ഐ ഹാവ് എ ഡ്രീം' എന്ന ഒറ്റ വാചകത്തിലൂടെ പതിനായിരങ്ങളെ ഇളക്കി മറിച്ച മാർട്ടിൻ ലൂഥർ കിംഗിന്റെ പ്രസംഗം ചരിത്രത്തിൽ ഇടം നേടിയതെങ്ങനെയെന്ന് നമുക്കറിയാം’. ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ അഥവാ ’ഓർമ്മ’ ഓണ്ലൈനായി ഒരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ആശംസകളർപ്പിച്ച് പ്രശസ്ത മജീഷ്യനും ഡിഫറന്റ് ആർട് സെന്റർ ഫൗണ്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞ വാക്കുകളാണിത്.
മനോഹരമായി പ്രസംഗിക്കാനറിയുന്ന നിരവധി വിദ്യാർഥികൾ നമുക്കിടയിലുണ്ട്. അവരിലെ കഴിവുകളെ പുറത്തു കൊണ്ടുവരാനായി ’ഓർമ്മ’ ഓണ്ലൈനായി ഒരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഹൈ സ്കൂൾ കോളജ് വിദ്യാർഥികൾക്കുള്ള മത്സരമാണിത്. ഒൻപതാം ക്ലാസ് മുതൽ ഡിഗ്രി ഫൈനൽ ഇയർ വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. 2022 നവംബർ 15 മുതൽ 2023 ആഗസ്റ്റ് 7 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഫെബ്രുവരി 28 വരെ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.
മത്സരത്തിലേക്കുള്ള എൻട്രികൾ വന്നുകൊണ്ടിരിക്കുകയാണ്. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ ഗൂഗിൾ ഫോം ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രസംഗ വീഡിയോ അയച്ചു നൽകണം.www.ormaspeech.comഎന്ന സൈറ്റിൽ ഇതു സംബന്ധിച്ച വിശദമായ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഒന്നാം ഘട്ട പ്രസംഗങ്ങളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ, ഇംഗ്ലീഷ്മലയാളം വിഭാഗങ്ങളിൽ നിന്നായി ഇരുപത് പേരെ വീതവും ഇരു വിഭാഗത്തിൽ നിന്നും ഒന്നു വീതം വൈൽഡ് കാർഡ് ജേതാക്കളെയുമാണ് രണ്ടാം ഘട്ട മത്സരത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇതിൽ നിന്ന് തെരഞ്ഞെടുക്കുപ്പെടുന്നവരെ ഫൈനൽ റൗണ്ടിന് അർഹരാക്കും. ഫൈനൽ റൗണ്ടിൽ നിന്നാണ് പുരസ്കാരങ്ങൾക്കും മെഗാ ക്യാഷ് അവാർഡുകൾക്കുമുള്ള പ്രസംഗകരെ നിശ്ചയിക്കുക.
അന്താരാഷ്ട്ര തലത്തിൽ ’ഓർമ്മ’ നടത്തുന്ന പ്രസംഗ മത്സരത്തിന് ഗോപിനാഥ് മുതുകാടിനൊപ്പം ആശംസകളറിയിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ’ഓർമ്മ’ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിനും അതിലെ മത്സരാർത്ഥികൾക്കും ഭാരവാഹികൾക്കും താൻ വിജയാശംസകൾ നേരുന്നുവെന്ന് ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
നമ്മുടെ നാട്ടിൽ നൃത്തവും പാട്ടുമൊക്കെ പരിശീലിക്കുന്നതിന് ഒട്ടേറെ വേദികളുണ്ട്. എന്നാൽ പ്രസംഗത്തിന് ഇത്തരമൊരു ട്രെയിനിംഗ് ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് പുതിയൊരു അവസരമാണ് ’ഓർമ്മ’ നൽകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾക്ക് മനുഷ്യരെ മാറ്റാനുള്ള ശക്തിയുണ്ടെന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ, ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. വാക്കുകളിലൂടെ മറ്റൊരു മനുഷ്യന്റെ ജീവിതത്തെ തളിർപ്പിക്കാൻ കഴിയുന്പോൾ പ്രസംഗമെന്നത് കലയെക്കാളുപരി ജീവിതമാകണം എന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ പൊസിഷനിൽ എത്താൻ വിദ്യാഭ്യാസ യോഗ്യതകളെക്കാൾ തന്നെ സഹായിച്ചത് കുട്ടിക്കാലത്ത് പരിശീലിച്ച പ്രസംഗമത്സരങ്ങളായിരുന്നുവെന്ന് കമ്മീഷണർ ഓഫ് റൂറൽ ഡെവലപ്മെന്റ് എം ജി രാജ മാണിക്യം ഐഎഎസ് പ്രതികരിച്ചു.
നമ്മുടെ കുട്ടികൾ പല തരത്തിലുള്ള സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കാലത്ത് അവരുടെ ഉള്ളിലെ കഴിവുകൾ കണ്ടെത്തി തനിമയിലേക്ക് തിരിച്ചു വരാൻ അവരെ സഹായിക്കുന്ന ഈയൊരു മത്സരത്തെ താൻ അഭിനന്ദിക്കുന്നുവെന്നായിരുന്നു ഡോ. വിപിൻ റോളാന്റ് പറഞ്ഞത്.
പത്ര പ്രവർത്തകൻ ജോർജ് കള്ളിവയലിൽ, സാഹിത്യ നിരൂപകൻ ഡോ. എംവി പിള്ള, നജീബ് കാന്തപുരം, എംഎൽഎ, ചലച്ചിത്ര താരം മിയാ ജോർജ്, നവ ഗായകൻ ഋതുരാജ് റിച്ചു, സിനിമാ നടൻ ഹരീഷ് പേരടി, മാനേജിങ്ങ് എഡിറ്റർ വെങ്കിടേഷ് രാമ കൃഷ്ണൻ, ലൈഫ് കോച്ച് അനൂപ് ജോണ്, ഷിനോത് മാത്യൂ സവാരി ചാനൽ, ലെജിസ്ലേച്ചർ ഡോ. ആനി പോൾ, മൈന്റ് റ്റിയൂണർ സിഏ റസ്സാക്, കോർപ്പറേറ്റ് ട്രൈനർ അനൂപ് ജോണ്, മുൻ യുഎൻ ഉദ്യോഗസ്ഥൻ സജി ചെരിവിൽ തോമസ്, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളി, ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കലാ, വേൾഡ് മലയാളി കൗണ്സിൽ ഭാരവാഹികളായ മാത്യൂ, അനീഷ് ജെയിംസ്, തങ്കമണി അരവിന്ദത്ത്, എച്ച്ആർഡി കണ്സൽട്ടന്റ് ജോർജ് കരിനാക്കൽ, കോർപറേറ്റ് ട്രെയിനർ കസാക്ക് ബെഞ്ചലി, എഡ്യൂഗാർനെറ്റ് ഡയറക്ടർ കലാ ദീപക്, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജിൻസോമൻ സക്കറിയ തുടങ്ങി നിരവധിയാളുകൾ ഓർമ്മ ഇന്റർനാഷണൽ ക്രമീകരിച്ചിരിക്കുന്ന രാജ്യാന്തര പ്രസംഗ മത്സരത്തിന് വീഡിയോ സന്ദേശത്തിലൂടെ ആശംസകളറിയിച്ചു.
മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ’ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ2023’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപാ സമ്മാനം ലഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി ഒന്നാം സമ്മാന വിജയികൾക്ക് അരലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. കാൽലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നൽകും. ’ഡോ. അബ്ദുൾ കലാം പുരസ്കാര’ത്തിനുള്ള വിദ്യാകലാലയത്തെയും മത്സരത്തിലൂടെ കണ്ടെത്തും. മെഗാ ക്യാഷ് അവാർഡുകൾ നേടാൻ കഴിയാത്തവരും എന്നാൽ മികച്ച പ്രസംഗം കാഴ്ച്ചവയ്ക്കുന്നവരുമായ പ്രസംഗകർക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാർഡുകൾ നൽകും.
ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടർഭാഗമായി, ’ആസാദി കാ അമൃത് മഹോത്സവിനെ’ ആദരിച്ചാണ്, ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം അന്താരാഷ്ട്ര തലത്തിൽ പ്രസംഗ മത്സര പരന്പര ഒരുക്കുന്നത്. 2023 ഓഗസ്റ്റിൽ ഇന്ത്യൻ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ നടക്കുന്ന ഓർമ്മ ഇന്റർനാഷനൽ സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡുകളും പുരസ്കാര ഫലകങ്ങളും പുരസ്കാര പത്രങ്ങളും സമ്മാനിക്കും. നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത വിജയികൾക്ക് സമ്മാനങ്ങൾ അയച്ചു നൽകും.
അമേരിക്കയിൽ ഹൈസ്കൂൾ അദ്ധ്യാപകനും മോട്ടിവേറ്റർ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയർമാനായുള്ള ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറമാണ് മത്സരത്തിന് നേതൃത്വം നൽകുന്നത്. ഡോ. ഫ്രെഡ് മാത്യൂ മുണ്ടയ്ക്കൽ (എറണാകുളം വിസാറ്റ് ആട്സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ), ഷൈൻ ജോണ്സണ് (റിട്ടയേഡ് ഹെഡ് മിസ്ട്രസ്സ് തേവര സേക്രഡ് ഹാർട് ഹയർ സെക്കൻഡറി സ്കൂൾ), കുവൈറ്റിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ ചെസ്സിൽ ചെറിയാൻ കവിയിൽ, കേരളത്തിലെ യുവ സാമൂഹ്യ പ്രവർത്തകനും ഗാന്ധി ഫൗണ്ടേഷൻ ചെയർമാനുമായ എബി ജോസ്, നഴ്സിങ്ങ് രംഗത്ത് പ്രവർത്തന മികവുള്ള ഷിജി സെബാസ്റ്റ്യൻ (കഐസ്എ) എന്നിവരാണ് ഓർമാ ടാലന്റ് പ്രൊമോഷൻ അംഗങ്ങൾ. ജോർജ് നടവയൽ (പ്രസിഡന്റ്), ഷാജി അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോർഡ് ചെയർമാൻ), റോഷിൻ പ്ളാമൂട്ടിൽ (ട്രഷറർ), ഡോ. ജോർജ് എബ്രാഹം (ട്രസ്റ്റീ ബോർഡ് പ്രസിഡന്റ്), ജോയി. പി വി (ട്രസ്റ്റീ ബോർഡ് സെക്രട്ടറി) എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങൾ.
2009ൽ അമേരിക്കയിലെ ഫിലാഡൽഫിയയിലാണ് ഓർമാ ഇന്റർനാഷണൽ എന്ന ഓവർസീസ് റസിഡന്റ് മലയാളീ അസോസിയേഷൻ പ്രവർത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ഓർമ്മയ്ക്ക് ശാഖകൾ ഉണ്ട്. കുടുംബ മൂല്യങ്ങൾക്കും പെരുമാറ്റ മൂല്യങ്ങൾക്കും പ്രാധാന്യം നൽകി, കേരളത്തിനു വെളിയിലുള്ള മലയാളികളെ ഒരു കുടക്കീഴിൽ അണി നിരത്തുകയാണ് ഓർമ്മ എന്ന സംഘടന ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് തോമസ്, എബി ജോസ് (919447702117), ഷാജി അഗസ്റ്റിൻ (919447302306), ജോസ് ആറ്റുപുറം , ഷൈൻ ജോണ്സണ് (919495604251).
|