ലണ്ടൻ: നോർത്ത് വെയിൽസിലെ ബാങ്കോറിൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ച ജെജോ ജോസ് കാളാംപറന്പിലിന്റെ മൃതദേഹം കരയാംപറന്പു സെന്റ് ജോസഫ്സ് ദേവാലയ സെമത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.
മാഞ്ചസ്റ്ററിൽ നിന്നും നെടുന്പാശേരി എയർപോർട്ടിൽ എത്തിച്ച മൃതദേഹം കുടുംബാംഗങ്ങളും, ബന്ധു മിത്രാദികളും ഏറ്റുവാങ്ങി കരയാംപറന്പിൽ സ്വവസതിയിൽ എത്തിക്കുകയും തുടർന്ന് വീട്ടിൽ പൊതുദർശനത്തിനു അവസരം ഒരുക്കുകയും ചെയ്തു.
കഴിയുന്ന എല്ലാ ചികിത്സകളും നടത്തിയിട്ടും, പ്രതീക്ഷകളും, സ്വപ്നങ്ങളും തല്ലിക്കെടുത്തിയ മരണത്തിൽ ഹൃദയം തകർന്നു വിതുന്പി നിൽക്കുന്ന ഭാര്യയെയും മക്കളെയും സമാശ്വസിപ്പിക്കുവാനാവാതെ മാതാപിതാക്കളും സഹോദരരും വ്യസനിക്കുന്ന അവസ്ഥ ഭവനത്തിലും പള്ളിയങ്കണത്തിലും ഏറെ വേദനയിലാഴ്ത്തി.
ഫാ.ആൻറ്റോ കാളാംപറന്പിൽ ഒപ്പീസു ചൊല്ലുകയും വികാരി ഫാ. കുര്യാക്കോസ് വർഗീസിന്റെ നേതൃത്വത്തിൽ പ്രാരംഭ ശുശ്രുഷകൾ ഭവനത്തിൽ നടത്തി. തുടർന്ന് കരയാംപറന്പ് സെന്റ് ജോസഫ് ദേവാലയത്തിൽ മൃതദേഹം എത്തിച്ചു അന്ത്യോപചാര തിരുക്കർമ്മങ്ങൾ നടത്തി കുടുംബ കല്ലറയിൽ സംസ്കരിച്ചു.
ഫാ.പോൾ കാരാച്ചിറ, ഫാ.സെബാസ്റ്റ്യൻ കൂട്ടുങ്ങൽ, ഫാ.കുരിയൻ കട്ടക്കയം, ഫാ.പോൾ അന്പൂക്കൻ, ഫാ.പോൾ പന്പറായി, ഫാ.ബേബി ഇടടഞ , ഫാ. ജെൻസണ് കൂട്ടുങ്ങൽ, ഫാ.ജോയ് പൂനോലി, ഫാ. മാർട്ടിൻ കുരുവിലമാക്കൽ, ഫാ.ജോമോൻ സങ്കുരിമാക്കൽ, ഫാ. അനിൽ കല്ലറക്കൽ, ഫാ.ജോബി കാച്ചപ്പള്ളി തുടങ്ങിയ വൈദികർ ശുശ്രുഷകളിൽ പങ്കു ചേർന്നു.
എംഎംവി ബ്രദേഴ്സ് (ജീവോദയ വൃദ്ധ സദനം), സിസ്റ്റേഴ്സ് (കൃപാസദൻ വൃദ്ധ സദനം) തുടങ്ങിയവർ സംസ്ക്കാര ശുശ്രുഷകളിൽ ഭാഗഭാക്കായി.
എക്സ് എംഎൽഎ പി.ജെ ജോയി, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് അടക്കം വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ ഭവനം സന്ദർശിച്ചു അനുശോചനം അറിയിക്കുകയും ശുശ്രുഷകളിൽ പങ്കു ചേരുകയും ചെയ്തു.
യുകെയിൽ നിന്നും ഭാര്യ നിഷ ജെജോ, മക്കളായ ജോഷ്വാ (13) ജൊഹാൻ (9) ജ്യുവൽ മരിയ (7 )എന്നിവരോടൊപ്പം സ്റ്റീവനേജിൽ താമസിക്കുന്ന സഹോദരൻ സിജോ ജോസും തലേദിവസം തന്നെ നാട്ടിൽ എത്തിയിരുന്നു.
മറ്റത്തൂർ പാലാട്ടിൽ ബാബുവിന്റെയും ഉഷയുടെയും മകളാണ് നിഷ ജെജോ. അങ്കമാലിക്കടുത്ത് കരയാംപറന്പിൽ, കാളാംപറന്പിൽ വർക്കി ജോസ്, ജെസി ജോസ് എന്നിവരുടെ മകനാണ് ജെജോ ജോസ് (46). സിജോ ജോസ് (സ്റ്റീവനേജ്,യു കെ), സുജ റോബിൻ എന്നിവർ സഹോദരരാണ്.
ജെജോയുടെ ശവസംസ്കാര ചടങ്ങിൽ പങ്കു ചേരുവാനും, അനുശോചനം അറിയിക്കുവാനും യുകെയിൽ നിന്നടക്കം നിരവധിപേർ സന്നിഹിതരായിരുന്നു.
|