ലണ്ടൻ: ചടുലമായ നൃത്തചുവടുകളിൽ മുദ്രകൾ കൈകോർത്തു, അഴകിന്റെ ആഴങ്ങളിൽ ഭാവങ്ങൾ തെളിയിച്ച്, ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്കരിച്ചു നവരസങ്ങൾ ഹൃദയങ്ങളിലേക് പകർന്നാടിയ നിമിഷങ്ങൾ. പത്തു കുട്ടികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ട ആഘോഷരാവായിരുന്നു ഒക്ടോബർ 31 സയന്േറാളജി കമ്മ്യൂണിറ്റി സെന്ററിൽ നടന്ന അരങ്ങേറ്റം 2022ന്ധസംസ്കൃതിന്ധ. ആദ്യാവസാനം വരെ ഏകോപനമായ നൃത്താവിഷ്കാരം കൊണ്ട് വിസ്മയം തീർത്ത പത്തു രത്നങ്ങളാണ് സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിലൂടെ അരങ്ങേറ്റം കുറിച്ചത്. കാരൊലൈൻ എബ്രഹാം, എവെലിൻ എബി, ഗൗരി പ്രദീപ് നന്പൂതിരി, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, നിരഞ്ജന ജിതേഷ് പിള്ള, റിയ നായർ, ഷാരോണ്‍ സൈലോ, സ്വര രാമൻ നന്പൂതിരി, ശ്യാമള ദേവി സഭാപതി, എന്നിവരാണ് അരങ്ങേറ്റം കുറിച്ച ആദ്യ ബാച്ച് കുട്ടികൾ.
ഈ മുഹൂർത്തത്തെ ധന്യമാക്കികൊണ്ട് പ്രശസ്ത നടനും നർത്തകനുമായ വിനീത് മുഖ്യാതിഥി സ്ഥാനം അലങ്കരിച്ചു. അരങ്ങേറ്റം നടത്തിയ കുട്ടികളെ പ്രത്യേകം പ്രശംസിക്കുകയും അനുമോദന പത്രം നൽകുകയും ചെയ്തു. ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര വിശിഷ്ടാഥിതി സ്ഥാനം അലങ്കരിച്ചു.
ഭാരതത്തിന്റെ സംസ്കാര പാരന്പര്യത്തെ വിളിച്ചോതുന്ന രീതിയിലായിരുന്നു അരങ്ങേറ്റത്തിന്റെ ചടങ്ങുകൾ.ശ്രീ അന്നമാചാര്യ ചിട്ടപ്പെടുത്തിയ ബ്രഹ്മം ഒക്കട്ടെ എന്ന അർത്ഥവത്തായ കീർത്തനത്തിന് പ്രീതി പ്രദമായ ചുവടുകളാൽ വിനീത് പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഭദ്രദീപം കൊളുത്തി വിശിഷ്ടാതിഥികൾ വേദിയെ പ്രകാശപൂരിതമാക്കി. മാതാപിതാക്കളെയും, ഗുരുവായ സപ്ത രാമൻ നന്പൂതിരിയേയും ദക്ഷിണ നൽകി നമസ്കരിച്ചു അനുഗ്രഹം വാങ്ങിയതിന് ശേഷം, ഗുരു ശിഷ്യകളുടെ കാലിൽ ചിലങ്ക അണിയിക്കുകയും ചെയ്ത ചടങ്ങ് ഗുരുശിഷ്യബന്ധത്തിന്റെയും ഭാരത സംസ്കാരത്തിന്റെ മഹത്വം വിളിച്ചോതുന്ന അപൂർവ്വ നിമിഷങ്ങളായി മാറി.
തഞ്ചാവൂർ സഹോദര·ാർ ചിട്ടപ്പെടുത്തിയ ഭരതനാട്യം മാർഗം അതിന്റെ പരിപൂർണ സന്പ്രദായമനുസരിച്ചാണ് കുട്ടികൾ അരങ്ങേറിയത്. ശ്ലോകത്തിൽ തുടങ്ങി മംഗളത്തിൽ പര്യവസാനിച്ച മാർഗപരന്പരയിൽ ഒൻപത് ഇനങ്ങളാണ് കാണികൾക്ക് കാഴ്ചവിരുന്നൊരുക്കിയത്.
അയർലണ്ടിലെ പ്രശസ്ത ഗായികമാരായ മംഗള രാജേഷ്, ശ്രേയ സുധീർ, സൗമ്യ സജേഷ് എന്നിവരുടെ സ്വര മാധുര്യവും രോഹിത് സുബ്രമണ്യം വയലിനിൽ തീർത്ത സംഗീതവും ഒപ്പം സപ്തസ്വര സഹോദരിമാരുടെ പ്രത്യേക നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി. സജേഷ് സുധർശന്റെ നന്ദി പ്രകാശനത്തോടെ പ്രൗഢഗംഭീരമായ കലാസന്ധ്യക്കു തിരശീല വീണു.
കുട്ടികളുടെ മികച്ച പ്രകടനത്തെയും ചടങ്ങുകളുടെ ചിട്ടയായ ക്രമീകരണരീതിയെയും നടനും നർത്തകനുമായവിനീത് പ്രത്യേകം അനുമോദിച്ചു.
അരങ്ങേറ്റത്തോടനുബന്ധിച്ചു അടുത്ത ദിവസം നവംബർ ഒന്നിന് താല സയന്േറാളജിയിൽ നൃത്ത സെമിനാർ സങ്കടിപ്പിച്ചു. പദ്മഭൂഷണ്‍ ശ്രിമതി പദ്മ സുബ്രമണ്യം പുനരാവിഷ്കരിച്ച ഭരതനൃത്യം ആയിരുന്നു സെമിനാർ വിഷയം. വിനീത് നയിച്ച നൃത്ത സെമിനാറിൽ നാല്പതോളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു.
ബോധനശാസ്ത്രത്തിൽ പരാമർശിക്കുന്ന നൃത്ത ഹസ്തങ്ങളെ പ്രധാന വിഷയമായി അവതരിപ്പിച്ച രണ്ടര മണിക്കൂർ നീണ്ട സെമിനാർ പങ്കെടുത്തവർക്ക് മതിവരാത്ത നിമിഷങ്ങളായിരുന്നു.
ഓരോ കുട്ടികളിലും നാട്യശാസ്ത്രത്തിന്റെ ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ഭരതനൃത്യത്തെക്കുറിച്ചു കൂടതൽ അറിവ് നേടുവാനുള്ള പ്രചോദനമായിരുന്നു കാഴ്ചക്കും മനസിനും ഏറെ ഹൃദ്യമായ ഈ സെമിനാർ. സാഹിത്യ നഗരമായ ഡബ്ലിനിൽ ഭാരതസംസ്കാരത്തിന്റെ ശ്രേഷ്ഠത വിളിച്ചോതുന്നതായിരുന്നു സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം സംസ്കൃതി 2022. ഈ അരങ്ങേറ്റ പരിപാടിയിൽ ആദ്യാവസാനം വരെ പിന്തുണ നൽകി വിജയിപ്പിച്ച ഓരോ വ്യക്തികൾക്കും പ്രത്യേകിച്ച് പ്രധാന സ്പോണ്സർ ആയ വാട്ടർമാൻ ടൈൽസ് പ്രതിനിധി വിജിത് വിജയൻ , ഉപ സ്പോണ്‍സേർസ് ക്യാമിൽ തായ് ഫുഡ്സ്, ഉമാമി ഏഷ്യൻ സ്റ്റോർ , മറ്റു സ്പോണ്‍സേർസ് ആയ പ്യുർ ഫുഡ്സ്, ഓസ്കാർ ട്രാവൽ, സ്പൈസ് വില്ലേജ്, ട്രെസേർസ് ഓഫ് കേരള, ഹോളി ഗ്രൈൽ, ടെക് ഫൈൻഡർ, നിള ഫുഡ്സ്, നാച്ചുറൽ ഫ്രഷ്, ആസ്പൈർ ഫിനാൻഷ്യൽ സെർവിസ്സ്, സെലെക്ടഷ്യ, എസ്സാർ ഹെൽത്ത് കെയർ, ഗേറ്റ് വേ ഡ്രൈവിംഗ് സ്കൂൾ, ഡി എം എ ചാർട്ടേർഡ് അക്കൗണ്ടന്റ്സ്, ഫിനാൻഷ്യൽ ലൈഫ്, ബോംബെ ബസാർ, കണ്ണൻ അസോസിയേറ്റ്സ്, സ്ട്രൈട് ഫോർവേഡ് റിക്രൂട്ട്മെന്റ്, ലൈവ് അക്കൗണ്ടിംഗ്, കൈറ്റ് ഹാമിലിറ്റൻ , കുമ്മോണ് ലൂക്കൻ എന്നിവർക്കും സംഘാടകർ നന്ദി അറിയിച്ചു.
|