ഫ്രാങ്ക്ഫർട്ട്: ഇന്ത്യൻ സ്പോർട്സ് ആൻഡ് ഫാമിലിയൻ ക്ളബ് ഗോൾഡൻ ജൂബിലി ആഘോഷത്തോടുനുബന്ധിച്ചു നടന്ന ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു. ഒക്ടോബർ 15 ന് ഫ്രാങ്ക്ഫർട്ട് എണ്‍സ്ററ് റോയിട്ടർ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മൽസര മാമാങ്കത്തിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ട്, കൊളോണ്‍, ബോഹും കൂടാതെ ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുമായി 10 ടീമുകൾ പങ്കെടുത്തു. മൽസരത്തിനെത്തിയ ടീം അംഗങ്ങളെയും കാണികളെയും ക്ലബ് പ്രസിഡന്റ് ജോസഫ് ഫിലിപ്പോസ് വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു.
രാവിലെ 11ന് രണ്ടു ഗ്രുപ്പുകളിലായി ആരംഭിച്ച മത്സരങ്ങൾ കളിക്കാർക്കും കാണികൾക്കും ഒരുപോലെ ആവേശം പകർന്നു. കിടിലൻ സ്മാഷുകൾ സ്റ്റേഡിയത്തെ പ്രകന്പനം കൊള്ളിച്ചുകൊണ്ടു കാണികൾക്കു വോളിബോളിന്റെ മാസ്മര ലഹരി പകർന്നു. ആദ്യപാദ മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ഐഎസി വിയന്ന, ടീം ബോഷ് ബോഹും, ബ്ളോക്ക് ബാസ്റേറഴ്സ് ബാസൽ, ടീം മ്യൂണിക് എന്നിവർ സെമിഫൈനലിൽ ഇടംനേടി. വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ വിജയിച്ച ഐഎസി വിയന്ന, ടീം ബോഷ് ബോഹും ഫൈനലിൽ ഏറ്റുമുട്ടി. തുടർച്ചയായ രണ്ടു ഗെയിമുകൾ നേടി ഐഎസി വിയന്ന ഗോൾഡൻ ജൂബിലി ട്രോഫി കരസ്ഥമാക്കി. ഉന്നത നിലവാരം പുലർത്തിയ മത്സരങ്ങൾ കാണികൾക്കു ദിവസം മുഴുവൻ കായിക വിരുന്നായി. സമാനമായ മത്സരങ്ങൾ വരും വർഷങ്ങളിലും ഉണ്ടാകണമെന്ന് കളിക്കാരും കാണികളും ഒരുപോലെ താത്പര്യം പ്രകടിപ്പിച്ചു. പ്രസിഡന്റ് ജോസഫ് പീലിപ്പോസ്, സിറിയക് മുണ്ടയ്ക്കത്തറപ്പേൽ, മെറിൻ കുളത്തിൽ,അരുണ്‍ കുമാർ നായർ, സിബോ മാത്യു മുൻ വോളീബോൾ താരങ്ങളായ ഫ്രാൻസിസ് വട്ടക്കുഴി കൊളോണ്‍, സോബിച്ചൻ ചേന്നങ്കര ബോഹും തുടങ്ങിവർ ട്രോഫികൾ സമ്മാനിച്ചു.
പുതിയ തലമുറക്കാരായ അരുണ്‍കുമാർ നായർ, സിബോ മാത്യു, സന്തോഷ് കോറോത് എന്നിവരടങ്ങുന്ന കോർ കമ്മിറ്റിയാണ് ഈ ടൂർണമെന്റിന്റെ ആസൂത്രകർ. ടൂർണമെന്റിന്റെ പ്രധാന ജൂറി ആൻഡ്രൂസ് ഓടത്തുപറന്പിൽ മത്സരങ്ങൾ നിയന്ത്രിച്ചു. ജോയിച്ചൻ പുത്തൻപറപ്പിൽ, ആന്റണി തേവർപാടം, മാഹീൽ ലംപേർട് എന്നിവരെ കൂടാതെ വിവിധ ടീമുകളിൽ നിന്നുള്ളവർ മത്സരങ്ങളുടെ റഫറിമാരായിരുന്നു.
ഫ്രാങ്ക്ഫർട്ടിലെ മാതൃദീപ്തി ഒരുക്കിയ നടൻ പലഹാരങ്ങൾ, കേക്ക്, പാനീയങ്ങൾ സ്പോർട്സ് ക്ലബ് വക ഡിന്നർ എന്നിവയും കാണികളും കളിക്കാരും നന്നായി ആസ്വദിച്ചു.
സേവ്യർ പള്ളിവാതുക്കൽ കളിക്കാർക്കും കാണികൾക്കും നന്ദി രേഖപ്പെടുത്തി. ഒക്ടോബർ 22 ന് ഫ്രാങ്ക്ഫർട്ട് സാൽബൗ ഹൗസ് നിഡയിൽ ഗോൾഡൻ ജൂബിലി സമാപനം, വിവിധ കലാപരിപാടികളോടെ അരങ്ങേറി.
|