ഹൂസ്റ്റണ്‍: ജനാധിപത്യമുള്ളിടത്തേ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം സാധ്യമാകൂ. അതുപോലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം സാധിക്കുന്നില്ലെങ്കില്‍ അവിടെ ജനാധിപത്യമില്ലെന്ന് കേരള നിയമ സഭാ സ്പീക്കർ എം.ബി. രാജേഷ്. ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) പുതിയ ഭരണസമിതിയുടേയും ഹൂസ്റ്റണ്‍ ചാപ്റ്ററിന്റേയും പ്രവര്‍ത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംപി ആയിരിക്കെ പ്രസ്ക്ലബ് സമ്മേളനത്തില്‍ താന്‍ മുമ്പ് വന്നത് മാധ്യമ അവാര്‍ഡ് നൽകാനായിരുന്നുവെന്ന് സ്പീക്കര്‍ രാജേഷ് ചൂണ്ടിക്കാട്ടി. അന്ന് അവാര്‍ഡ് സ്വീകരിച്ച വീണ ജോര്‍ജ് ഇന്നു മന്ത്രിയാണ്. താന്‍ സ്പീക്കറും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, നിയമസഭയിലെ മറ്റു സഹപ്രവര്‍ത്തകര്‍ തുടങ്ങി പലരും പ്രസ്ക്ലബ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനും ഇപ്പോള്‍ എംപിയുമായ ജോണ്‍ ബ്രിട്ടാസ് മുഖേനയാണ് താന്‍ പ്രസ്ക്ലബിനെപ്പറ്റി അറിഞ്ഞത്.
കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന് ഇത്രയധികം തുണയാകുന്ന മറ്റൊരു സംഘടനയുമില്ല. മാധ്യമ അവാര്‍ഡിനേക്കാള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള സ്റ്റെപ് പദ്ധതിയും സ്കോളര്‍ഷിപ്പുമൊക്കെയാണ് താന്‍ കൂടുതല്‍ വിലമതിക്കുന്നത്.
പ്രസ്ക്ലബിന്റെ ഉയര്‍ന്ന സാമൂഹിക പ്രതിബദ്ധത പ്രളയകാലത്ത് കണ്ടതാണ്. ഒരു സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായിയേയും പ്രതിപക്ഷത്തുനിന്നുള്ള ഉമ്മന്‍ചാണ്ടിയേയും പങ്കെടുപ്പിച്ചത് കണ്ടു. കക്ഷി രാഷ്ട്രീയത്തിനതീതമായ സംഘടനയാണിതെന്ന് വ്യക്തമാക്കുന്ന നടപടിയായിരുന്നു അത്.
ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകരില്‍ നല്ലൊരു പങ്ക് മലയാളികളാണ്. അതു കഴിഞ്ഞ് ബംഗാളികളും. മലയാളികള്‍ക്ക് പത്രവായന രക്തത്തില്‍ അലിഞ്ഞതാണ്. റോബിന് ജഫ്രി ഇതിനെ 'പത്രവിശപ്പ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യയില്‍ നാലു ശതമാനം മാത്രമുള്ള കേരളത്തില്‍ 6471 പ്രസിദ്ധീകരണങ്ങളുണ്ട്. അതായത് മാധ്യമ സാന്ദ്രത ഏറ്റവും കൂടുതല്‍ കേരളത്തില്‍. സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവുകൂടിയാണിത്.
1956നു മുമ്പ് മൂന്നായി കിടന്നിരുന്ന ഭൂവിഭാഗത്തെ ഏകീകൃത കേരളമായി കണക്കിലെടുത്താണ് അന്നത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. കേരളം, മലയാളി എന്നൊക്കെ പേര് കൊടുക്കാനുള്ള ദീര്‍ഘദൃഷ്ടി അന്നു മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. പിന്നീടാണ് കേരളം ഒന്നാകുന്നത്.
സ്പീക്കര്‍ എന്നതാണ് തന്റെ സ്ഥാനമെങ്കിലും നിയമസഭയില്‍ സംസാരിക്കാനേ പറ്റില്ല. സംസാരിക്കുന്നവരെ നിയന്ത്രിക്കുകയാണ് തന്റെ ജോലി. കോവിഡ് കാലത്ത് പ്രസംഗിക്കാന്‍ അവസരവും ഇല്ലാതായി. ചുരുക്കത്തില്‍ താന്‍ അടക്കമുള്ള രാഷ്ട്രീയക്കാര്‍ക്ക് 'പ്രസംഗ വിശപ്പ്' അനുഭവവേദ്യമായി.
അടിയന്തരാവസ്ഥയിലെ പ്രശസ്തമായ ചൊല്ല് എല്ലാ കാലത്തും പ്രസക്തമാണ്. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയാനാണ് മാധ്യമങ്ങള്‍ തയാറായതെന്നത് ഇന്നും കളങ്കം തന്നെ.
തൊണ്ണൂറുകളില്‍ സ്ഥിതി മാറി. മൂലധനത്തിന്റേയും വര്‍ഗീയതയുടേയും പിടിയിലായി മാധ്യമ രംഗം. എന്‍.എസ് മാധവന്റെ തിരുത്ത് എന്ന കഥ പ്രസക്തമാണ്. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ എഡിറ്റര്‍ പനി പിടിച്ചു കിടക്കുകയാണ്. പകരം ചുമതലയുള്ള സുഹ്റ എന്ന സബ് എഡിറ്റര്‍ മന്ദിരം തകര്‍ത്തു എന്നു തലക്കെട്ട് കൊടുത്തു. രോഗക്കിടക്ക വിട്ട് വന്ന എഡിറ്റര്‍ തലക്കെട്ട് തിരുത്തി ബാബ്റി മസ്ജിദ് തകര്‍ത്തു എന്നു തന്നെയാക്കി. അത്തരം നിലപാടുകളാണ് ഇപ്പോള്‍ കൈമോശം വരുന്നത്.
വിട്ടുവീഴ്ചയില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ പതാകവാഹകരാകട്ടെ ഇന്ത്യാ പ്രസ്ക്ലബിന്റെ പ്രവര്‍ത്തകര്‍. നിര്‍ഭയമായ മാധ്യമ പ്രവര്‍ത്തനം നമുക്ക് തുടരാം സ്പീക്കര്‍ രാജേഷ് പറഞ്ഞു. ഭദ്രദീപം കൊളുത്തി അദ്ദേഹം ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു.
സ്റ്റാഫോര്‍ഡിലെ അണ്ഫോര്ഗറ്റബിള് മെമ്മറീസ് ഹാളിലെ നിറഞ്ഞ സദസില്‍ നടന്ന ചടങ്ങില്‍ ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്, മിസോറി സിറ്റി മേയര്‍ റോബിന് ഇലക്കാട്ട്, ഫോര്‍ട്ട് ബെന്‍ഡ് കോർട്ട് ഓഫ് ലോ3 ജഡ്ജ് ജൂലി മാത്യൂസ്, സ്റ്റാഫോര്‍ഡ് പ്രോടേം മേയര്‍ കെന്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്പീക്കര്‍ രാജേഷിനേയും, വിശിഷ്ടാതിഥികളേയും ഹാളിലേക്കാനയിച്ചു. അനില്‍ ആറന്മുള, മഞ്ജു മേനോൻ എന്നിവരായിരുന്നു എം.സിമാര്‍. യുവാല്‍ഡേ സ്കുളില്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവര്‍ക്കും, അന്തരിച്ച മറിയാമ്മ പിള്ളയ്ക്കും ചടങ്ങിൽ അനുശോചനം അറിയിച്ചു. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ അനുസ്മരിക്കുന്ന മെമ്മോറിയല്‍ ഡേ പ്രമാണിച്ച് ധീര സൈനികരേയും അനുസ്മരിച്ചു.
ആമുഖ പ്രസംഗത്തിൽ പ്രസ്ക്ലബ് ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ നാട്ടിലെ പത്രപ്രവര്‍ത്തകരുമായി ഉറ്റബന്ധമാണ് പുലർത്തുന്നതെന്നും കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഏറ്റവും വലിയ അവാര്‍ഡാണ് ഇന്ത്യാ പ്രസ്ക്ലബ് നല്‍കുന്നതെന്നും ഐപിസിഎന്‍എ ജനറല്‍ സെക്രട്ടറി രാജു പള്ളത്ത് പറഞ്ഞു.
സ്വാഗതമാശംസിച്ച പ്രസിഡന്റ് സുനില്‍ തൈമറ്റം ഒന്നര പതിറ്റാണ്ടിലേറെയായി പ്രസ്ക്ലബ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം വിവരിച്ചു. പ്രളയമുണ്ടായപ്പോഴും നാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ വിഷമാവസ്ഥയില്‍പ്പെടുമ്പോഴും സഹായഹസ്തവുമായി എത്താന്‍ പ്രസ്ക്ലബ് മുന്നിലുണ്ടായിരുന്നു. എന്നാല്‍ അവയൊക്കെ ജനശ്രദ്ധയില്‍ കൊണ്ടുവരാനോ എന്തെങ്കിലും നേട്ടത്തിനോ പ്രസ്ക്ലബോ, ഭാരവാഹികളോ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നതാണ് മറ്റു സംഘടനകളില്‍ നിന്നു തങ്ങളെ വ്യത്യസ്തരാക്കുന്നത്. പബ്ലിസിറ്റി തങ്ങളുടെ ലക്ഷ്യമല്ലെന്നും പറഞ്ഞു.
അഡ്വൈസറി ബോർഡ് ചെയർ ബിജു കിഴക്കേക്കുറ്റ് ആശംസകൾ നേർന്നു.
എം.ബി രാജേഷ് സ്പീക്കറാകുന്നതിനു മുമ്പ് ഏറ്റവും പ്രായംകുറഞ്ഞ സ്പീക്കര്‍ 1961ല്‍ സി.എച്ച് മുഹമ്മദ് കോയ ആയിരുന്നെന്ന് ഗൂഗിള്‍ സേര്‍ച്ചില്‍ കണ്ടെന്ന് മേയര്‍ റോബിന് ഇലക്കാട്ട് പറഞ്ഞു. വിവിധ മാധ്യമങ്ങള്‍ തനിക്ക് നല്കിയ പിന്തുണ വിവരിച്ച അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ ഏകീകൃത ശക്തിയായി മാറണമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
തന്റെ പ്രൈമറി ഇലക്ഷനില്‍ ഏഴോ എട്ടോ ശതമാനം മലയാളികള്‍ മാത്രമാണ് വോട്ട് ചെയ്തത്. അത് ഖേദകരമാണ്. ഇക്കാര്യത്തെപ്പറ്റി ബോധവത്കരണം നടത്താന്‍ മാധ്യമങ്ങള്‍ക്കാണ് കഴിയുക എന്ന് ജഡ്ജ് കെ.പി ജോര്‍ജ് പറഞ്ഞു. ടെക്സസ് സ്റ്റേറ്റില്‍ പത്താമത്തെ വലിയ കൗണ്ടിയാണ് ഫോര്‍ട്ട് ബെന്‍ഡ്. എന്നാല്‍ സാമ്പത്തികാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്താണ് കൗണ്ടിഅദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം അമേരിക്കന്‍ ഭരണഘടനാ ശില്പികൾക്ക് വ്യക്തമായി അറിയാമായിരുന്നെന്ന് ജഡ്ജി ജൂലി മാത്യു ചുണ്ടാക്കാട്ടി. ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കവും അവര്‍ വിവരിച്ചു. 2018ല്‍ തന്റ് ഇലക്ഷന് മാധ്യമങ്ങള്‍ നല്കിയ പിന്തുണ ചൂണ്ടിക്കാട്ടിയ അവര്‍ ഈവര്‍ഷത്തെ റീ ഇലക്ഷനും ഈ പിന്തുണ അഭ്യര്‍ഥിച്ചു.
മാധ്യമങ്ങള്‍ ചെയ്യുന്ന വലിയ സേവനങ്ങള്‍ക്ക് കെൻ മാത്യു നന്ദിപറഞ്ഞു. അങ്കിളിനൊപ്പം പത്രവിതണത്തിന് പോയ കാര്യങ്ങളും കെന്‍ മാത്യു വിവരിച്ചു.
ട്രഷറർ ഷിജോ പൗലോസ്, പ്രസിഡന്റ്ഇലക്ട് സുനിൽ ട്രൈസ്റ്റാർ, ജോയിന്റ് സെക്രട്ടറി സുധ ജോൺ, ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ, ഓഡിറ്റർ ജോർജ് ചെറായിൽ, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല, ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു, ഹൂസ്റ്റൺ ട്രഷറർ മോട്ടി മാത്യു എന്നിവരും വേദി പങ്കിട്ടു.
ഹൂസ്റ്റൺ ചാപ്റ്റർ അധികാര കൈമാറ്റത്തിന്റെ സൂചനയായി മുൻ പ്രസിഡന്റ് ശങ്കരൻ കുട്ടിയിൽ നിന്ന് ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല ഭദ്രദീപം ഏറ്റുവാങ്ങി. സ്പോൺസർമാരായ ഡബിൾ ഹോഴ്സ്, ഗ്രേസ് സപ്ലൈ, ജോൺ ഡബ്ല്യു വർഗീസ്, ജി.കെ. പിള്ള, ശശിധരൻ നായർ, ഡോ. ഫ്രീമു വർഗീസ്, ഉമ്മൻ തോമസ് റോയൽ ട്രാവൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഫാ. ജിക്കു സക്കറിയ, രാജേഷ് വർഗീസ് (മാഗ്), എബ്രഹാം ഈപ്പൻ (ഫൊക്കാന), മാത്യു മുണ്ടക്കൻ (ഫോമാ), എസ് .കെ. ചെറിയാൻ (വേൾഡ് മലയാളി കൗൺസിൽ), ജിൻസ് മാത്യു (വേൾഡ് മലയാളി കൗൺസിൽ) എന്നിവർ ആശംസകൾ നേർന്നു. ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു നന്ദി പറഞ്ഞു.
റിവ മേരി വർഗീസ്, സൊനാലി പ്രകാശ്, സജി പുല്ലാട് എന്നിവർ സംഗീതം ആലപിച്ചു. പൂർണിമ, വിദ്യ, സ്വാതി, ശരൺ മോഹൻ (അസി ഡയറക്ടർ, സ്പാർക്ക്) എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു
ഫോർട്ട് ബൻഡിൽ ജഡ്ജ് സ്ഥാനാർഥി മലയാളിയായ സുരേന്ദ്രൻ പട്ടേൽ, ഡാൻ മാത്യു, ജിജു കുളങ്ങര, എ.സി. ജോർജ്, എഴുത്തുകാരനായ കുര്യൻ മ്യാലിൽ, നേർകാഴ്ച എഡിറ്റർ സൈമൺ വാളാച്ചേരിൽ, ആഴ്ചവട്ടം എഡിറ്റർ ഡോ. ജോർജ് കാക്കനാട്ട്, ജോർജ് ജോസഫ് മെറ്റ്ലൈഫ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|