പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് യൂറോപ്പിലെ അടുത്ത സഖ്യകക്ഷിയായ ജര്‍മനിയും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ്. യൂറോപ്യന്‍ യൂണിയന്‍ എന്ന സങ്കല്‍പ്പത്തിനു പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ് ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍ മാര്‍ച്ചെ.
മരീന്‍ ലെ പെന്നിന്‍റെ വലതുപക്ഷ പാര്‍ട്ടിയാകട്ടെ, കടുത്ത യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളും വച്ചു പുലര്‍ത്തുന്നു. ഈ വ്യത്യാസം തന്നെയാണ് ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ ജര്‍മനിക്ക് സവിശേഷമായ താത്പര്യം ജനിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഐക്യത്തിനായി ജര്‍മനി ഏറ്റവും കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്ന രാജ്യം ഫ്രാന്‍സാണ് എന്നതു തന്നെ കാരണം.
അംഗല മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലറായിരിക്കുമ്പോള്‍ മാക്രോണുമായി വളരെ അടുത്ത സൗഹൃദവും ഔദ്യോഗിക ബന്ധവുമാണ് പുലര്‍ത്തിയിരുന്നത്. യൂറോപ്പിന്റെ നേതൃനിരയില്‍ അനിഷേധ്യസാന്നിധ്യമായിരുന്നു ഇവര്‍ ഇരുവരും. യൂറോപ്പിലെ ഒന്നാമത്തെയും രണ്ടാമത്തെയും വലിയ സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള ഐക്യം യൂറോപ്പിന്‍റെ ഐക്യത്തിലും നിര്‍ണായകമാണ്.
സിഡിയു പ്രതിനിധിയായ മെര്‍ക്കലിനു ശേഷം എസ്പിഡി പ്രതിനിധി ഒലാഫ് ഷോള്‍സാണ് ചാന്‍സലറായതെങ്കിലും ഫ്രാന്‍സുമായുള്ള ബന്ധം അദ്ദേഹവും ഊഷ്മളമായാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. ചാന്‍സലറായ ശേഷം ഷോള്‍സ് നടത്തിയ ആദ്യ വിദേശ നയതന്ത്ര സന്ദര്‍ശനവും ഫ്രാന്‍സിലേക്കായിരുന്നു.
ശക്തമായ യൂറോപ്പാണ് ഫ്രാന്‍സ് ആഗ്രഹിക്കുന്നതെന്നും, അതില്‍ ഫ്രഞ്ച് ജര്‍മന്‍ സഖ്യം നിര്‍ണായകമാണെന്നും മാക്രോണ്‍ ടെലിവിഷന്‍ സംവാദത്തില്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന് അനുകൂലമാണോ പ്രതികൂലമാണോ ഫ്രഞ്ച് ജനത എന്നുകൂടി നിര്‍ണയിക്കുന്നതിനുള്ളതാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പെന്നും മാക്രോണ്‍ തുറന്നടിച്ചു.
റഷ്യ യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ കാര്യത്തിലും ഇതുവരെ സംയുക്ത നിലപാടാണ് ജര്‍മനിയും ഫ്രാന്‍സും സ്വീകരിച്ചു പോന്നിട്ടുള്ളത്. എന്നാല്‍, വലതുപക്ഷ നിലപാടും റഷ്യന്‍ ആഭിമുഖ്യവുമുള്ള മരീന്‍ ലെ പെന്‍ പ്രസിഡന്‍റായാല്‍ ഫ്രാന്‍സിന്‍റെ യുക്രെയ്ന്‍ നിലപാടില്‍ മാറ്റം വരുമെന്ന് ഉറപ്പാണ്. ജര്‍മനി തീര്‍ച്ചയായും ഇത് ആഗ്രഹിക്കുന്നുമില്ല.
ലെ പെന്‍ ആണ് പ്രസിഡന്‍റാകുന്നതെങ്കില്‍ ബ്രിട്ടന്‍റെ വഴിയേ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള സാധ്യത പോലും തള്ളിക്കളയാന്‍ കഴിയില്ല. യൂറോപ്യന്‍ യൂണിയനുള്ള ഫ്രഞ്ച് സംഭാവന ഗണ്യമായി വെട്ടിക്കുറയ്ക്കണമെന്ന് ഇപ്പോള്‍ തന്നെ ആവശ്യപ്പെടുന്ന നേതാവാണ് മരീന്‍.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മനസ് തുറക്കാതെ ഫ്രഞ്ച് ജനത
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ഞായറാഴ്ച നടക്കാനിരിക്കെ, മനസിലിരിപ്പ് അഭിപ്രായ സര്‍വേകളില്‍ പൂര്‍ണമായി വെളിപ്പെടുത്താതെ പൗരന്‍മാര്‍. 12 പേര്‍ മത്സരിച്ച ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ നിലവിലുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വലതുപക്ഷ നേതാവ് മരീന്‍ ലെ പെന്നുമാണ് രണ്ടാം ഘട്ടത്തില്‍ ഏറ്റുമുട്ടുന്നത്.
മിക്ക സര്‍വേകളിലും മാക്രോണിനു തന്നെയാണ് മരീനെക്കാള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍, സര്‍വേകളില്‍ പങ്കെടുത്തവരില്‍ വലിയൊരു വിഭാഗം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്നു പറയുന്നത് അനിശ്ചിതത്വത്തിന് കാരണമാകുന്നു. ഇവരുടെ തീരുമാനത്തില്‍ അധിഷ്ടിതമായിരിക്കും തെരഞ്ഞെടുപ്പ് ഫലം.
സാമൂഹിക ക്ഷേമ പദ്ധതികള്‍, പെന്‍ഷന്‍ പരിഷ്‌കരണം, റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം, കാലാവസ്ഥാ വ്യതിയാനു, ഇസ്ലാമോഫോബിയ തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പ് വിഷയങ്ങളായി. മാക്രോണും മരീനും ടെലിവിഷന്‍ സംവാദങ്ങളില്‍ ഇക്കാര്യങ്ങളില്‍ തീവ്രമായ വാഗ്വാദങ്ങള്‍ തന്നെ നടത്തുകയും ചെയ്തു.
പ്രകൃതിഭംഗി നശിപ്പിക്കുന്നതാണ് കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളെന്നും, കാറ്റാടി യന്ത്രങ്ങളെല്ലാം തകര്‍ത്തു കളയണമെന്നുമാണ് മരീന്‍ ലെ പെന്‍ പറയുന്നത്. പിന്നെ എവിടെനിന്ന് വൈദ്യുതി എത്തിക്കണമെന്നാണ് പറയുന്നതെന്ന് മാക്രോണിന്റെ മറുചോദ്യം. വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നും മരീന്‍ ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു നേതാക്കളും ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. 22 ശതമാനത്തോളം വോട്ടര്‍മാര്‍ക്കു മേല്‍ ഇടതുപക്ഷത്തിന് സ്വാധീനമുള്ളതായാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ നിലപാടും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.
കനത്ത വെല്ലുവിളി ഉയര്‍ത്തി
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനു കടുത്ത വെല്ലുവിളിയായി മാറുന്നു തീവ്ര വലതുപക്ഷ പ്രതിനിധി മരീന്‍ ലെ പെന്‍.
അഭിപ്രായ സര്‍വേകളുടെ ആദ്യ ഘട്ടത്തില്‍ മുന്നിലായിരുന്ന മാക്രോണിന് ജനപിന്തുണ ക്രമേണ കുറഞ്ഞു വരുന്നതായാണ് ദൃശ്യമായാത്. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ മാക്രോണും മരീനും അടുത്ത ഘട്ടത്തിലേക്കു യോഗ്യത നേടി. എന്നാല്‍, മരീനു മേല്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് മാക്രോണിന് ഇപ്പോഴുള്ളത്.
ഏപ്രില്‍ 24ലാണ് രണ്ടാം വോട്ടെടുപ്പ്. ഇതില്‍ പ്രതിപക്ഷ ഐക്യം സാധ്യമായാല്‍ മാക്രോണിന്റെ നില പരുങ്ങലിലാകും.
2017ലെതിനെക്കാള്‍ ഇരു സ്ഥാനാര്‍ഥികളും പ്രകടനം മെച്ചപ്പെടുത്തിയ ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ നാലു പോയന്‍റാണ് മാക്രോണിന് ലീഡ്. മാക്രോണ്‍ 27.8 ശതമാനം വോട്ടു നേടിയപ്പോള്‍ ലീ പെന്‍ 23.3 ശതമാനവും സ്വന്തമാക്കി. ഒരാള്‍ക്കും 50 ശതമാനത്തിലേറെ വോട്ടു ലഭിക്കാതെ വന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്കു നീങ്ങിയത്.
കൂടുതല്‍ വോട്ടുപിടിച്ച രണ്ടു പേര്‍ മാത്രമായിരിക്കും അടുത്ത ഘട്ടത്തില്‍ ഏറ്റുമുട്ടുക. ഈ ഘട്ടത്തില്‍ ഇരുവരുടെയും എതിരാളികളില്‍ പലരും ഇരുവര്‍ക്കുമായി പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.
2017ലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും മാക്രോണും മരീനും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു.ആദ്യഘട്ട വോട്ടെടുപ്പില്‍ മാക്രോണ്‍ 28.1 മുതല്‍ 29.5% വരെ വോട്ടും ലെ പെന്‍ 23.3 മുതല്‍ 24.4% വോട്ടും നേടിയിരുന്നു. 2002ല്‍ ജാക് ഷിറാക്കിനു ശേഷം ഫ്രഞ്ച് പ്രസിഡന്റുമാര്‍ ആരും ഭരണത്തുടര്‍ച്ച നേടിയിട്ടില്ല. എന്നാല്‍, അഭിപ്രായ സര്‍വേ ഫലങ്ങള്‍ ഇക്കുറി മാക്രോണ്‍ ഭരണം നിലനിര്‍ത്താനുള്ള നേരിയ സാധ്യതകളാണ് ചൂണ്ടിക്കാണിക്കുന്നത്.
വാഗ്‌വാദങ്ങള്‍ ഇങ്ങനെ
അതിതീവ്ര വലതുപക്ഷ നിലപാടുകളുള്ള മറൈന്‍ ലി പെന്‍ ഹിജാബ് ചര്‍ച്ചാവിഷയമാക്കി, താന്‍ അധികാരത്തില്‍ എത്തിയാല്‍ ഹിജാബ് നിരോധിക്കും എന്നാണ് ലീ പെന്‍ പറയുന്നത്. ഇസ്ലാമിസ്റ്റുകള്‍ നിര്‍ബന്ധമാക്കിയ യൂണിഫോമാണ് ഹിജാബ് എന്നായിരുന്നു ലീ പെന്‍ ഒരു ടെലിവിഷന്‍ സംവാദത്തില്‍ പറഞ്ഞത്. താന്‍ ഇസ്ലാമിനെതിരെയല്ല യുദ്ധം ചെയ്യുന്നതെന്നും, പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് എതിരെയാണെന്നും അവര്‍ വ്യക്തമാക്കി.
മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് പല യുവതികളും ഇത് ധരിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍ ഫ്രാന്‍സ് കടുത്ത ആഭ്യന്തര യുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രൊണ്‍ ഇതിനെ തിരിച്ചടിച്ചു.
എന്നാല്‍ ഒരിക്കലും മത വസ്ത്രങ്ങള്‍ നിരോധിക്കുകയില്ല എന്ന് മാക്രോണ്‍ വ്യക്തമാക്കി. തീവ്ര ഇസ്ലാമിക സംഘടനകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നിരവധി മോസ്‌കുകളും ഇസ്ലാമിക പാഠശാലകളും മാക്രോണ്‍ അടച്ചുപൂട്ടിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്.
ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിന്‍റെ മണ്ണില്‍ നിന്നും തുടച്ചു നീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇതെന്നു പരക്കെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.. ഇസ്ലാമിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനുള്ള നീക്കത്തിനെതിരെ കഴിഞ്ഞവര്‍ഷം മാക്രോണ്‍ ഭരണകൂടം ഒരു വിവാദ നിയമം കൊണ്ടു വരികയും ചെയ്തിരുന്നു.
ലെ പെന്‍
മറൈന്‍ ലെ പെന്‍ (മരിയോണ്‍ ആനി പെറിന്‍ ലെ പെന്‍, ഓഗസ്റ്റ് 5, 1968ന് ന്യൂല്ലിസുര്‍സീനില്‍ ജനിച്ചു) ഒരു ഫ്രഞ്ച് അഭിഭാഷകയും തീവ്ര വലതുപക്ഷ റാസ്സെംബ്ലെമെന്‍റ് നാഷണല്‍ (ആര്‍എന്‍) പാര്‍ട്ടിയുടെ നേതാവുമാണ്.
2011 ജനുവരിയില്‍, അവരുടെ പിതാവ് ജീന്‍മേരി ലെ പെന്നിന്‍റെ പിന്‍ഗാമിയായി എഫ്എന്‍ന്‍റെ പ്രസിഡന്‍റായി. 2012, 2017, 2022 വര്‍ഷങ്ങളിലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചു; 2017ലും 2022ലും അവള്‍ ഇമ്മാനുവല്‍ മാക്രോണിനെതിരെ റണ്ണൊഫിലായിരുന്നു. ദീര്‍ഘകാലം യൂറോപ്യന്‍ പാര്‍ലമെന്റിലും അംഗമായിരുന്ന അവര്‍ 2017 ജൂണ്‍ മുതല്‍ ഫ്രഞ്ച് നാഷണല്‍ അസംബ്ലിയില്‍ അംഗമാണ്.
ജോസ് കുമ്പിളുവേലില്‍
|