സ്റ്റീവനേജ്: ലോകരക്ഷകന്റെ മാനവരക്ഷാകര ത്യാഗയാത്രയെ അനുസ്മരിപ്പിച്ച സ്റ്റീവനേജിലെ വിശുദ്ധവാര ശുശ്രൂഷകൾ ആല്മീയമായ അനുഭവവും ഭക്തിദായകവുമായി.
സ്റ്റീവനേജ് സെന്റ് സേവ്യർ പ്രൊപോസ്ഡ് സീറോ മലബാർ മിഷന്റെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ.അനീഷ് നെല്ലിക്കൽ കാർമികത്വം വഹിച്ച്, വിശുദ്ധവാര സന്ദേശങ്ങൾ നൽകി.
പള്ളിയങ്കണം തിങ്ങി നിറഞ്ഞ വിശ്വാസി സമൂഹത്തിനെ പ്രതിനിധാനം ചെയ്ത ശിഷ്യഗണത്തിന്റെ പാദങ്ങൾ കഴുകി മുത്തിയ ശേഷം അനീഷച്ചൻ നയിച്ച പെസഹാ വ്യാഴ തിരുക്കർമ്മങ്ങളും അനുബന്ധ ശുശ്രുഷകളും കൃപാഭിഷേകമായി. വിശുദ്ധ അന്ത്യത്താഴ വിരുന്നിന്റെ അനുസ്മരണം കുർബാന സ്ഥാപനത്തിനും പൗരോഹിത്യ തിരുനാളിനും ശുശ്രൂഷാവേളയായി. തുടർന്നു നൽകിയ ചിന്തോദ്ധീപകമായ പെസഹാ തിരുനാൾ സന്ദേശം ആല്മീയതീക്ഷ്ണത ജ്വലിപ്പിച്ചു.
വർഷത്തിലൊരിക്കൽ മാത്രം ദേവാലയങ്ങളിൽ നടത്തുന്ന 'തിരുരക്ത' ആരാധനയും, പള്ളിയുടെ മദ്ധ്യത്തിൽ വെള്ളയ്യങ്കിവിരിച്ചലങ്കരിച്ച പാതയിലൂടെ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണവും ഏറെ അനുഗ്രഹസാന്ദ്രവും ആല്മീയനിറവ് പകരുന്നതുമായി.
'ഓരോവ്യക്തികളും തങ്ങളുടെ സാമൂഹിക ജീവിതത്തിൽ പരസ്പര വിനയം, ബഹുമാനം, സാഹോദര്യം, സ്നേഹം, കാരുണ്യം തുടങ്ങിയ നന്മകളിലൂന്നി ലോകരക്ഷകനെ ജീവിതത്തിൽ അനുകരിക്കുവാൻ പ്രതിജ്ഞാബദ്ധരാണെന്ന്' അനീഷച്ചൻ പെസഹാ സന്ദേശത്തിൽ ഓർമിപ്പിച്ചു.
ദുഃഖ വെള്ളിയുടെ തിരുക്കർമ്മങ്ങൾ സ്റ്റീവനേജ് സെന്റ് ഹിൽഡാ ദേവാലയത്തിലാണ് ക്രമീകരിച്ചത്. പീഡാനുഭവ വായനകളിലൂടെ യേശുവിന്റെ ശിക്ഷാവിധിയും പീഡകളും കുരിശു മരണവും സംസ്കാരവും ഹൃദയത്തിന്റെ അകക്കണ്ണിൽ പുനഃസൃഷ്ടിക്കപ്പെട്ടു. കുരിശുരൂപം വണങ്ങി, കയ്പ്പു നീർ പാനം ചെയ്ത്, നേർച്ചക്കഞ്ഞിയും പയറുകറിയും സ്വീകരിച്ചാണ് വിശ്വാസി സമൂഹം തിരുക്കർമ്മങ്ങൾക്ക് ശേഷം പിരിഞ്ഞത്. സുരേഷ് ജോസഫ്, സജൻ, സിജോ, മെൽവിൻ, ജിനേഷ്, ഷിജി, റോയീസ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.
'അനേകരെ രോഗങ്ങളിൽ നിന്നും, മരണത്തിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ച യേശുനാഥൻ, താൻ നേരിടാൻ പോകുന്ന കഠിന പീഡകളിൽ സ്വപിതാവിനോട് അപേക്ഷിച്ചപ്പോളും, പിതാവിന്റെ ഇഷ്ടത്തിനു വിട്ടുകൊടുത്ത ആ മനോഭാവം, പ്രയാസഘട്ടങ്ങളിൽ ഉത്തരം കിട്ടാതെ ഉഴലുമ്പോൾ തുറന്ന മനസോടെ പിതാവിന്റെ ഇഷ്ടമാണെന്നു മനസിലാക്കി വിശ്വാസത്തെ മുറുകെ പിടിച്ചു പ്രതീക്ഷയിലുറച്ചു ജീവിക്കുവാൻ' അനീഷച്ചൻ ദുഃഖവെള്ളി സന്ദേശത്തിൽ വിശ്വാസിസമൂഹത്തെ ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ഉയിർപ്പ് തിരുന്നാളിന്റെ തിരുക്കർമ്മങ്ങൾ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഭക്തിപുരസ്സരം ആഘോഷിച്ചു. മരണത്തെ വിജയിക്കുകയും, അതിലൂടെ പ്രതീക്ഷയുടെയും, പ്ര്യത്യാശയുടെയും പുനരുദ്ധാനത്തിന്റെയും വാഗ്ദാനം ഉറപ്പുനൽകുകയും ചെയ്ത ഉയിർപ്പു തിരുന്നാളിൽ വലിയൊരു വിശ്വാസി സമൂഹമാണ് പങ്കുചേർന്നത്.
യേശുനാഥൻ തന്റെ ഉയിർപ്പിലൂടെ നൽകിയ വാഗ്ദാനമായ പുരുദ്ധാനത്തിന്റെയും, നിത്യജീവന്റെയും, വിശ്വാസത്തിൽ ഉറച്ചു ജീവിക്കുവാനും, സഹനങ്ങളും, പ്രതിസന്ധികളും, രോഗങ്ങളും യേശുനാഥനിലേക്കു ദൃഷ്ടി തിരിക്കുവാനുള്ള വിളിയാണെന്നു മനസ്സിലാക്കുമ്പോൾ, കണ്ണീരിലും വേദനയിലും ചേർന്ന് നില്കുന്ന കാരുണ്യവാനായ ദൈവത്തെ ദർശിക്കാനാവുമെന്നും, പരമമായ ശാശ്വത വിജയത്തിന് ഊന്നൽ നൽകി, മനസ്സിനെ ദൃഢമാക്കുവാൻ നെല്ലിക്കലച്ചൻ തന്റെ ഈസ്റ്റർ സന്ദേശത്തിൽ ഏവരെയും ഓർമ്മിപ്പിച്ചു.
ഹിച്ചിൻ, വെൽവിൻ, ഹാറ്റ്ഫീൽഡ്,ലൂട്ടൻ തുടങ്ങിയ പ്രാന്ത പ്രദേശങ്ങളിൽ നിന്നുമുള്ള ധാരാളംപേർ കോവിഡ് പ്രതിസന്ധിക്കുശേഷം വീണ്ടു കിട്ടിയ ഈ വിശുദ്ധവാര ആചരണ ആല്മീയ അവസരം വിനിയോഗിക്കുവാൻ എത്തി. അൾത്താര ശുശ്രുഷകൾക്കു ബെന്നി ജോസഫ്, എബിൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു. ജെസ്ലിൻജോർജ്ജ് ടീം നയിച്ച ഗാന ശുശ്രുഷ വലിയാഴ്ചയിലെ ആചരണത്തിനു സ്വർഗയാനുഭൂതി പകരുന്നതായി. ക്യാറ്റക്കിസം ടീച്ചിങ് പരിശീലനം പൂർത്തിയാക്കിയ അദ്ധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ തഥവസരത്തിൽ അനീഷച്ചൻ വിതരണം ചെയ്തു. ജോയ് ഇരുമ്പൻ നേതൃത്വം വഹിച്ചു. വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ച ഫാ. അനീഷിനുള്ള സ്റ്റീവനേജ് സീറോ മലബാർ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ ഈസ്റ്റർ സ്നേഹോപഹാരം, കമ്മിറ്റി അംഗം തോമസ് അഗസ്റ്റിൻ അച്ചനു കൈമാറി.
സാംസൺ ജോസഫ് (ട്രസ്റ്റി) വിശുദ്ധ വാരാചരണത്തിൽ സഹകാരിയായി മുഖ്യനേതൃത്വം വഹിച്ചു. വിശുദ്ധവാര ആചരണം ഏറെ ഭംഗിയാക്കുന്നതിലും, വിജയിപ്പിക്കുന്നതിലും സഹകരിച്ച ഏവർക്കും അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിക്കുകയും, അവധിക്കു നാട്ടിലേക്ക് പോകുന്ന അച്ചന് ഹൃദ്യമായ യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു.
അപ്പച്ചൻ കണ്ണഞ്ചിറ
|