ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ ഉത്തമ സാഹിത്യ സൃഷ്ടികൾ പരിചയപ്പെടുത്തുവാനും ചർച്ച നടത്തുവാനുമുള്ള വേദിയായ ഫിലഡൽഫിയ മലയാള സാഹിത്യവേദിയിൽ പ്രശസ്ത സാഹിത്യകാരിയും നോവലിസ്റ്റുമായ എം.പി. ഷീല മഹാഭാരത കഥയെ അധികരിച്ചു രചിച്ച മൂന്നാമൂഴം നോവലിന്‍റെ ആസ്വാദനവും ചർച്ചയും സംഘടിപ്പിച്ചു. സൂം ഫ്ളാറ്റ്ഫോമിലാണ് ചർച്ച നടന്നത്.
അമേരിíയിലെയും കാനഡയിലെയും സാഹിത്യകുതുകികളായ ഡോ. സുകുമാർ, ജോണ്‍ മാത്യു, നീന പനക്കൽ, ലൈല അലക്സ്, നിർമ്മല തോമസ്, അനിത പണിക്കർ, ജോർജ് നടവയൽ, അനിൽലാൽ ശ്രീനിവാസൻ, ഫിലിപ്പ് തോമസ്, രാജു പടയാട്ടി, ജോർജുക്കുട്ടി ലുക്കോസ്, ജോർജ് ഓലിക്കൽ, ജോസഫ് നന്പിമഠം, റഫീക് തറയിൽ, ജെയിംസ് കുരിക്കാട്ടിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മാർച്ച് 26 നു ചേർന്ന സമ്മേളനത്തിൽ പ്രഫ. കോശി തലíൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റും നോവലിസ്റ്റുമായ നീന പനയ്ക്കൽ മൂന്നാംമൂഴത്തിന്‍റെ രചയിതാവ് എം.പി. ഷീലയെ പരിചയപ്പെടുത്തി. സെക്രട്ടറി അനിത പണിക്കർ ആമുഖ പ്രഭാഷണം നടത്തി ചർച്ചയെ നിന്ത്രിച്ചു. ജോർജ് ഓലിക്കൽ നോവലിന്‍റെ ആദ്യ അധ്യായം വായിച്ച് ചർച്ചയ്ക്കും ആസ്വാദനത്തിനുമുള്ള വാതായനം തുറന്നു.
എം.പി. ഷീലയുടെ അസാധരണമായ രചനാവൈഭവം പ്രകടമാക്കുന്ന സൃഷ്ടിയാണ് മൂന്നാമൂഴം. വ്യാസ ഹൃദയത്തെ ആഴത്തിൽ അനാവരണം ചെയ്യാൻ കഴിഞ്ഞ എഴുത്തുകാരിയുടെ തപസ്യയെ അഭിനന്ദിക്കുകയാണ്. ആദ്യ അദ്ധ്യയത്തിലെ വിവരണങ്ങൾ വായനക്കാരനെ കഥയുടെ ഉള്ളറകളിലേക്കു കൂട്ടിക്കൊണ്ടു പോകാൻ പ്രേരിപ്പിക്കുന്നു. കാവ്യഭംഗി നിറഞ്ഞു നിൽക്കുന്ന ആഖ്യാനത്തിലൂടെ മഹാഭാരത പുരാണത്തിന്‍റെ പുനരാഖ്യാനം എന്നു വിശേഷിപ്പിക്കാവുന്ന ഉത്തമ കൃതിയാണിതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രഫ. കോശി തലയ്ക്കൽ പറഞ്ഞു.
എം.പി. ഷീല വലിയൊരു തപസിലായിരുന്നു. അതിന്‍റെ അന്ത്യം വലിയൊരു യാഗത്തിൽ കലശിച്ചു, അതിന്‍റെ പരിണിത ഫലമാണ് മൂന്നാമൂഴം എന്ന നോവൽ. വായിച്ചുപോകാൻ വളരെ സുഖമുള്ള നോവലും അതിലെ ഭാഷയും മനോഹരമായിരിക്കുന്നു. വ്യാസ മുനിയുടെ മഹാഭാരത പുരാണത്തിലെ ഒരു കഥാപാത്രത്തെയെടുത്ത് മാനുഷികമായ ഭാവങ്ങൾ നൽകി അവതരിപ്പിച്ചിരിക്കുകയാണ് കഥാകാരി. പ്രണയ സുരഭിലമായ ഒരു സ്ത്രീയുടെ മാനസിക വ്യാപരങ്ങൾ തന്മയത്വമായി അവരിപ്പിക്കുന്ന ഈ നോവൽ ഭാവിയിൽ ഏറെ ചർച്ചചെയ്യപ്പെടുമെന്ന് ജനനി മാസികയുടെ പത്രാധിപരും മലയാള ഭാഷയുടെ പ്രചാരകനുമായ ജെ. മാത്യൂസ് അഭിപ്രായപ്പെട്ടു.
"മൂന്നാമൂഴം' വായിച്ചു കഴിഞ്ഞപ്പോൾ മൂന്നാമൂഴം എന്നല്ലാതെ ഒരു പേരും ഈ നോവലിന് ചേരില്ല എന്നു തോന്നി. ഒരു പരിധിവരെ രണ്ടാംമൂഴത്തേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതായും തോന്നി. നോവലിന്‍റെ ചട്ടക്കുടിൽ അതിന്‍റെ പരിണാമഗുപ്തിയിലേക്കാണ് ഷീല നമ്മളെ കൊണ്ടു പോകുന്നത്. ഏറെ പ്രിയകരമായ ഒരു പക്ഷെ ഉത്കണ്ഠ ഉണർത്തുന്ന ആത്മാന്വേഷണ പാതയിലൂടെ പുരാണ കഥകളുടെ ഊടും പാവും ആഴത്തിൽ തിരിച്ചറിഞ്ഞാസ്വദിച്ച ഒരു വയനക്കാരിയുടെ ജന്മസാഫല്യമെന്നാണ് ഈ നോവലിനെ വിശേഷിപ്പിക്കുവാൻ ആഗ്രഹിക്കുന്നതെന്ന് .ഭാഷ സ്നേഹിയും നിരുപകനുമായ ഡോ. സുകുമാർ പറഞ്ഞു.
എതു കഥയാണെങ്കിലും കഥപാത്രങ്ങൾ സത്യമല്ല, ഭാവനാണ്, അമാനുഷികമാണ്, ആ അമാനുഷികതയിലൂടെയാണ് മനുഷ്യ സ്വഭാവത്തിന്‍റെ സുക്ഷ്മ വശങ്ങൾ അതിസുക്ഷ്മമായി ചർച്ചചെയ്യപ്പെടുവാൻ കഴിയുക. ആ പ്രക്രിയയാണ് നോവലിസ്റ്റ് മൂന്നാമൂഴം എന്ന നോവലിലൂടെ വിവരിച്ചിരിക്കുന്നതെന്ന് കഥാകൃത്തും സാഹിത്യ പ്രവർത്തകനുമായ ജോണ്‍ മാത്യു പറഞ്ഞു.
ഈ നോവലിൽ ഏറ്റവും ആകർഷകമായത് ഭാഷയുടെ കാവ്യഭംഗിയാണ് അതോടൊപ്പം കഥയുടെ കാലത്തിന് യോജിച്ച ഒരു പ്രകൃതി സൃഷ്ടിക്കുന്നതിൽ തുടക്കം മുതൽ അവസാനം വരെ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട് കഥാകരിയും നോവലിസ്റ്റുമായ നിർമ്മല തോമസ് പറഞ്ഞു.
തുടക്കത്തിൽ കുന്തിദേവിയെ പ്രതി സ്ഥാനത്ത് നിർത്തി ആക്ഷേപഹാസ്യ പ്രധാനമായൊരു ചെറുകഥയായിരുന്നു മനസിൽ. എന്നാൽ ഇതിനു വേണ്ടി മഹാഭാരത പുരാണത്തിലേക്കു വായന നീങ്ങിയപ്പോഴാണ് പുതിയൊരു ആശയം മനസിൽ ആവിർഭവിച്ചതും അങ്ങനെ ദ്രൗപതിയും കൃഷ്ണനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചു പുരാണത്തിൽ വായിച്ചപ്പോൾ തുടങ്ങിയ പഠനത്തിനും ഗവേഷണത്തിനുമെടുവിൽ ഏഴരവർഷം കൊണ്ടു പുർത്തിയാക്കിയതാണ് ഈ നോവലെന്നും എം.പി ഷീല പറഞ്ഞു,
നോവൽ ചർച്ചയിലും, ആസ്വാദനത്തിലും പങ്കെടുത്ത സഹൃദയർക്കും, സംഘടിപ്പിച്ച ഫിലഡൽഫിയ സാഹിത്യവേദിക്കും എം.പി. ഷീല നന്ദി പറഞ്ഞു. ജോർജ് ഓലിക്കൽ
|