ബെർലിൻ: യുക്രെയ്നിലെ യുദ്ധം ജര്‍മനിയില്‍ വിലക്കയറ്റത്തിന്‍റെ നാളുകളാണ് ഉണ്ടാവുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി, ജര്‍മനിയിലെ ജനങ്ങളുടെ ജീവിത ചെലവ് ക്രമാനുഗതമായി കുതിച്ചുയരുകയാണ്. മഹാമാരിയും യുക്രെയ്നിലെ യുദ്ധത്തിന്‍റെയും പശ്ചാത്തലത്തില്‍, വില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
2021 ല്‍, ജര്‍മനിയിലെ പണപെരുപ്പ നിരക്ക് വര്‍ഷം മുഴുവനും 5.3 ശതമാനത്തിലെത്തി. 1993 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ ഡിസംബറില്‍, ഉപഭോക്തൃ വിലകള്‍ ഏകദേശം 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിൽ എത്തി.
2022 ന്‍റെ ആദ്യ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ചെറുതായി കുറഞ്ഞിട്ടുണ്ടെങ്കിലും ഊര്‍ജ ഉപഭോഗങ്ങളുടെ ഉയര്‍ന്ന ചിലവ്, പകര്‍ച്ചവ്യാധികള്‍, ഭവനക്ഷാമം, വാഹന വ്യവസായത്തിലെ അര്‍ദ്ധചാലക പ്രതിസന്ധി എന്നിവ ഉപഭോക്തൃ വിലകള്‍ വീണ്ടും ഉയരാനിടയാക്കി.
ജനുവരിയില്‍ ഉപഭോക്തൃ മൊത്തവില സൂചിക 4.9 ശതമാനവും ഭവന ചെലവ് 5.2 ശതമാനവും ഗതാഗത, വിനോദ ചെലവുകള്‍ യഥാക്രമം 10.6, 5.4 ശതമാനവും വര്‍ധിച്ചു.
വര്‍ധിച്ച ഊര്‍ജ ചിലവ് വര്‍ധനയ്ക്ക് പിന്നില്‍. ഗതാഗത ചെലവു മുതല്‍ വെയര്‍ഹൗസുകള്‍, ഓഫീസുകള്‍ തുടങ്ങിയ ചൂടുപിടിപ്പിക്കുന്ന സൗകര്യങ്ങളുടെ ചെലവു വരെ ബാധിച്ചു.
ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസിന്‍റെ കണക്കനുസരിച്ച് ഫെബ്രുവരിയില്‍, ഉപഭോക്താക്കള്‍ക്ക് 12 മാസം മുമ്പുള്ളതിനേക്കാള്‍ 5.3 ശതമാനം കൂടുതല്‍ പലചരക്ക് സാധനങ്ങള്‍ക്ക് നല്‍കേണ്ടി വന്നു. കൂടാതെ, വലിയ ജര്‍മ്മന്‍ മദ്യനിര്‍മാണശാലകള്‍ നിരവധി വില വര്‍ധനവ് പ്രഖ്യാപിച്ചു, ടോയ്ലറ്റ് പേപ്പര്‍ നിര്‍മാതാക്കള്‍, ബീഫ്, പൗള്‍ട്രി, തക്കാളി തുടങ്ങിയ ഉത്പന്നങ്ങളുടെ വില വളരെ കൂടി.
വര്‍ധിച്ചുവരുന്ന ജീവിതചെലവിനു പ്രതികരണമായി, സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുന്നതിനായി ജര്‍മനിയുടെ സഖ്യ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ 13 ബില്യണ്‍ യൂറോയുടെ ദുരിതാശ്വാസ പാക്കേജ് അംഗീകരിച്ചു.
റിലീഫ് ബില്ലിലെ ചില നടപടികളില്‍ ജൂലൈ മുതല്‍ ജര്‍മന്‍ നിവാസികള്‍ക്കുള്ള ഹരിത വൈദ്യുതി ലെവി നിര്‍ത്തലാക്കുന്നതും യാത്രക്കാര്‍ക്ക് നികുതിയിളവ് ലഭിക്കുന്ന യാത്രയുടെ ഉയര്‍ന്ന നിരക്കും ഉള്‍പ്പെടുന്നു.
റഷ്യ ജര്‍മനിയുടെ പ്രധാന ഊര്‍ജ വിതരണക്കാരായതിനാല്‍, പ്രതിസന്ധി ഗ്യാസിന്‍റെയും എണ്ണയുടെയും വില വര്‍ധിച്ചു.
പെട്രോള്‍, ഡീസല്‍ വില ജര്‍മ്മനിയില്‍ റിക്കാർഡ് ഉയരത്തിലെത്തി, സൂപ്പര്‍ ഇ 10 ലിറ്ററിന്‍റെ ശരാശരി വില 1.965 യൂറോയായും ഡീസല്‍ 1.984 യൂറോയായും ഉയര്‍ന്നു.
2019 ല്‍ ജര്‍മ്മനിയില്‍ വിറ്റഴിച്ച ഡീസലിന്റെ 15 ശതമാനവും റഷ്യന്‍ റിഫൈനറികളില്‍ നിന്നാണ് വന്നത്, കഴിഞ്ഞ ആഴ്ച മുതല്‍ വില വര്‍ധിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മനി നടപ്പില്‍ വരുത്തുകയും പിന്നീട് 2011 ല്‍ നിര്‍ത്തലാക്കുകയും ചെയ്ത നിര്‍ബന്ധിത സൈനിക സേവനം വീണ്ടും രാജ്യത്ത് കൊണ്ടുവരികയാണ്. രാജ്യത്തിന്റെ സൈന്യത്തെ ശക്തിപ്പെടുത്താനായി 85 ബില്യണ്‍ പൗണ്ടിന്റെ പുതിയ പദ്ധതി ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രഖ്യാപിച്ച്തിനു പിന്നാലെയാണ് പുതിയ നീക്കം. നിര്‍ബന്ധിത സൈനിക സേവന നിയമം തിരികെ കൊണ്ടുവരുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്തു.
18 വയസിനു മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നിര്‍ബന്ധിത സൈനിക സേവനം നിലവില്‍ കൊണ്ടുവരാനാണ് ജര്‍മ്മനി ശ്രമിക്കുന്നത്.
ജോസ് കുന്പിളുവേലി
|