അബുദാബി : മരുഭൂമിക്ക് നടുവിൽ കൃത്രിമ തടാകവും, കളിക്കളങ്ങളും താമസകേന്ദ്രങ്ങളുമായി മറ്റൊരു വിനോദ കേന്ദ്രത്തിനു അബുദാബിയിൽ തുടക്കമായി. രാത്രി താമസത്തിനുള്ള ടെൻറ്റ് സൗകര്യം വരെ ഒരുക്കിയിട്ടുള്ള അൽ വത്ബ ലേക്ക് ക്യാന്പാണ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്.
കോവിഡ് പ്രതിരോധങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിനോദ കേന്ദ്രങ്ങൾ തേടുന്ന സഞ്ചാര പ്രിയർക്കു മുൻപിൽ അബുദാബി മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഒരുക്കുന്ന ആകർഷകമായൊരു പിക്നിക്ക് സ്പോട്ട് ആകുകയാണ് അൽ വത്ബ ലേക്ക് ക്യാന്പ്.
മരുഭൂമിക്കു നടുവിൽ കൃത്രിമ തടാകം, സൈക്കിൾ ട്രാക്ക്, ഇരിപ്പിടം, കളിക്കളം, ബാർബിക്യൂ സൗകര്യം, വിശ്രമ കേന്ദ്രം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് അബുദാബി നഗരസഭ ഒരുക്കിയത്. രാത്രി ഇവിടെ തങ്ങാനും അനുമതിയുണ്ട്. ഗാഫ് മരങ്ങൾ തണൽ വിരിക്കുന്ന മരുഭൂമിയിലാണ് മനുഷ്യനിർമിത തടാകം ഒരുക്കിയിരിക്കുന്നത്. ദേശാടന പക്ഷികളും, അരയന്നങ്ങളും ബഹുവർണ മത്സ്യങ്ങളും, സന്ദർശകരെ ആകർഷിക്കുന്നു. തടാകത്തിനു നടുവിൽ വെള്ളത്തിന് മുകളിലായി നടപ്പാതയുമുണ്ട്. തടാകത്തിനു ചുറ്റുമായി 120 പേർക്കു താമസിക്കാവുന്ന 13 ടെന്റുകളും രാത്രി താമസത്തിനായി ലഭിക്കും. 3000 ചതുരശ്ര മീറ്റർ സ്ഥലത്ത് കളിക്കാനും ഒത്തുചേരാനും സൗകര്യമുണ്ട്.
1,400 മീറ്റർ നടപ്പാത, 1,200 മീറ്റർ സൈക്കിൾ ട്രാക്ക്, 2 വോളിബോൾ കോർട്ട്, 7 കളിസ്ഥലങ്ങൾ, 2 നിരീക്ഷണ ഡെക്കുകൾ, ഫുഡ് ട്രക്കുകൾ, വിശാലമായ പാർക്കിംഗ്, പ്രഥമ ശുശ്രൂഷാ യൂണിറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. അബുദാബി നഗരത്തിൽ നിന്ന് 45 മിനിറ്റ് യാത്ര ചെയ്താണ് അൽ വത്ബയിൽ എത്തേണ്ടത്.
അനിൽ സി. ഇടിക്കുള
|