ബര്‍ലിന്‍: ജര്‍മനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവും, പരിഭാഷകനും മൈനെവേള്‍ഡ് മാസികയുടെ ചീഫ് എഡിറ്ററുമായ ജോസ് പുന്നാംപറമ്പില്‍ ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ ക്രോസ് ഓഫ് മെറിറ്റ് അവാര്‍ഡിന് അര്‍ഹനായി. ജര്‍മനിയില്‍ പൊതുനന്മയ്ക്കായുള്ള ഓണററി സേവനങ്ങള്‍ക്കുള്ള അംഗീകാരമായ ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ ക്രോസ് ഓഫ് മെറിറ്റ് ഓഫ് ദി ഓര്‍ഡര്‍ (Verdienstorden der Bundesrepublik Deutschland) പുരസ്കാരത്തിനാണ് തെരഞ്ഞെടുത്തത്.
ജര്‍മ്മനിയിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ജീവകാരുണ്യ, ബൗദ്ധിക മേഖലകളിലെ പൊതുജനനന്മ ലക്ഷ്യമിട്ടുള്ള സേവനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്നതും ഒരേയൊരു അംഗീകാരവുമാണ് ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ ക്രോസ് ഓഫ് മെറിറ്റ് അവാര്‍ഡ്. ഇന്‍ഡ്യന്‍ സമൂഹത്തില്‍ നിന്ന് പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ നിന്നൊരു വ്യക്തി ആദ്യമായാണ് ഇത്തരമൊരു പുരസ്ക്കാരം നേടുന്നത്.അതുകൊണ്ടുതന്നെ 1960 ള്‍ തൊട്ട് ജര്‍മനിയില്‍ കുടിയേറിയ മലയാളി സമൂഹത്തിന് ഇതൊരു വലിയ അംഗീകാരവും ആദരവുമായി.
(ഒമ്പത് രീതിയിലുള്ള പ്രത്യേക പതിപ്പില്‍ ഗ്രാന്‍ഡ് ക്രോസ് ഉള്‍പ്പെടെ എട്ട് തലങ്ങളിലാണ് ഓര്‍ഡര്‍ നല്‍കുന്നത്. ബ്രെമനും ഹാംബര്‍ഗും ഒഴികെയുള്ള എല്ലാ ജര്‍മ്മന്‍ സംസ്ഥാനങ്ങളും അവരുടെ സ്വന്തം മെഡലുകള്‍ നല്‍കുന്നുണ്ട്., ഇതില്‍ രണ്ടാമത്തെ ഘട്ടത്തിള്ളതാണ് ജോസ് പുന്നാംപറമ്പിലിന് നല്‍കുന്നത്.)
ഫെബ്രുവരി 24 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് റൈന്‍ലാന്റ്ഫാല്‍സിലെ എസ്ജിഎന്‍ നോര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മന്‍ റിപ്പബ്ളിക് പ്രസിഡന്റ് ഡോ.ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയര്‍, റൈന്‍ലാന്റ് ഫാല്‍സ് മുഖ്യമന്ത്രി മാലു ഡ്രേയര്‍ എന്നിവര്‍ക്കു വേണ്ടി സ്ട്രക്ചര്‍ ആന്‍ഡ് അപ്രൂവല്‍ ഡയറക്ടറേറ്റ് നോര്‍ത്ത് പ്രസിഡന്റ് വോള്‍ഫ്ഗാങ് ട്രീസ് സമ്മാനിക്കും. ക്രോസ് ഓഫ് മെറിറ്റ് അവാര്‍ഡ് നേടിയ ജര്‍മനിയിലെ മലയാളി സമൂഹത്തിന് സമര്‍പ്പിക്കുന്നതായി പുരസ്കാര ജേതാവായ ജോസ് പുന്നാംപറമ്പില്‍ ദീപികയോട് പറഞ്ഞു.
ജോസ് പുന്നാംപറമ്പില്‍ മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്ത് 2016 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു.30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന പുരസ്കാരം കേരള സാംസ്ക്കാരിക വകുപ്പു മന്ത്രി ഏ.കെ.ബാലനില്‍ നിന്നും ഏപ്രില്‍ 10 ന് തൃശൂരില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയിരുന്നു.
1986 ല്‍ ജര്‍മനിയില്‍ നടന്ന ലോക മലയാള സമ്മേളനം മുതല്‍ മലയാള ഭാഷയെ വിദേശങ്ങളില്‍ പുഷ്ടിപ്പെടുത്താന്‍ പുന്നാംപറമ്പില്‍ നടത്തിയ ശ്രമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2015 ഒക്ടോബര്‍ ഒന്‍പതിന് ജര്‍മനിയിലെ പഴക്കമേറിയ യൂണിവേഴ്സിറ്റിയായ ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയില്‍ ഒരു മലയാളം ചെയര്‍ (ഗുണ്ടര്‍ട്ട് ചെയര്‍) സ്ഥാപിതമായത്.
എണ്‍പത്തിയഞ്ചന്റെ നിറവില്‍ നില്‍ക്കുന്ന ജോസ് പുന്നാംപറമ്പില്‍ ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരന്‍ എന്നതിലുപരി ജര്‍മനിയിലെ മലയാളികളുടെ വഴികാട്ടിയായി നാളിതുവരെ നടത്തിയ പരിശ്രമങ്ങള്‍ ഒരിയ്ക്കലും വിസ്മരിയ്ക്കാനാവില്ല. 1994 മുതല്‍ കാരിത്താസിന്റെ ലേബലില്‍ ജര്‍മനിയില്‍ നിന്നും ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിയ്ക്കുന്ന മൈനെ വേല്‍റ്റ്(എന്റെ ലോകം) മാസികയുടെ മുഖ്യപത്രാധിപര്‍ കൂടിയാണ് പുന്നാംപറമ്പില്‍.
1966 ല്‍ അദ്ദേഹം ആദ്യമായി ജര്‍മനിയില്‍ എത്തിയതുമുതല്‍ അദ്ധ്യാപകന്‍, ലക്ചറര്‍, പത്രപ്രവര്‍ത്തകന്‍, ക്ളറിക്കല്‍ അഡൈ്വസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ്, വകുപ്പ് തലവന്‍, എഡിറ്റര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോസ് പുന്നാംപറമ്പില്‍ ഇത്രയും കാലത്തെ അനുവഭങ്ങളുടെ ഉള്‍ക്കാഴ്ചകളും തിരിച്ചറിവുകളും മറ്റുള്ളവരുമായി പങ്കുവെച്ചും "സമൃദ്ധിയില്‍ ഒറ്റയ്ക്ക്" എന്ന പുസ്തക രചനയിലൂടെ വിശകലനം ചെയ്തിരിയ്ക്കുന്ന നേര്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്‍റെ പ്രവാസ ജീവിതത്തിന്റെ ആകെത്തുകയാണ്.
കൂടാതെ ജര്‍മനിയില്‍ 1960 മുതല്‍ കുടിയേറിയ മലയാളി നഴ്സുമാരുടെ അന്നത്തെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും പിന്നീട് അവര്‍ ജര്‍മനിയില്‍ മുഖ്യധാരയിലേയ്ക്ക് എത്തിയതും കോര്‍ത്തിണക്കി 2014 ല്‍ "ട്രാന്‍സ്ലേറ്റഡ് ലൈവ്സ്" എന്ന പേരിലും, 1960 മുതല്‍ ജര്‍മനിയില്‍ എത്തി ആതുരസേവനരംഗത്ത് സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി അറിയപ്പെടാത്ത ജീവിതങ്ങള്‍ എന്ന പേരിലും ഓരോ ഡോക്കുമെന്ററിയും തയ്യാറാക്കാന്‍ സാധിച്ചത് പുന്നാംപറമ്പിലിന്റെ മറ്റൊരു നേട്ടത്തിന്റെ വിശേഷണമാണ്.
കര്‍മ്മാനുഭവങ്ങളുടെ വ്യാപ്തി അടിസ്ഥാനമാക്കി ഏറ്റവും പ്രധാനപ്പെട്ട ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ നൈപുണ്യം ഒന്നു വേറെതന്നെയാണ്. ഇന്തോ ജര്‍മന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനും ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കി വര്‍ണ്ണിച്ച് കേരളത്തെയും ജര്‍മനിയെയും മാറ്റുന്നതിനും ജോസ് എഴുതിയ ഗ്രന്ഥങ്ങള്‍ ഏറെ പ്രശംസയര്‍ഹിയ്ക്കുന്നു. മലയാളത്തിലും ഇംഗ്ളീഷിലും മലയാള എഴുത്തുകാരുടെ പ്രത്യേകിച്ച് സഖറിയ, സച്ചിതാനന്ദന്‍ തുടങ്ങിയവരുടെ കവിതകളും നോവലുകളും മൊഴിമാറ്റം നടത്തി ജര്‍മനിയിലെ സാഹിത്യപ്രേമികള്‍ക്ക് പരിചയപ്പെടുത്തിയതിന്റെ നേട്ടവും ജോസ് പുന്നാംപറമ്പിലിന് മാത്രം സ്വന്തമാണ്.ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ന്റെ 2016 ലെ സാഹിത്യപുരസ്കാരവും ജോസ് പുന്നാംപറമ്പിലിന് ലഭിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തില്‍ 1936 മെയ് 10 ന് ജനിച്ച ജോസ് പുന്നാംപറമ്പില്‍ ജര്‍മന്‍ മലയാളികളുടെ വിശേഷണത്തില്‍ പറഞ്ഞാല്‍ പുന്നാംപറമ്പില്‍ ജോസേട്ടന്‍, മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ളീഷ് ലിറ്ററേച്ചറില്‍ ബിരുദാനന്തരബിരുദം നേടിയാണ് ജര്‍മനിയില്‍ കുടിയേറുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും പരിശീലനം നേടിയിരുന്ന കാലത്ത് മുംബെയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും കോളേജ് അദ്ധ്യാപകനായും ജോലി ചെയ്തു.
ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി ജര്‍മനിയില്‍ അഞ്ചുവര്‍ഷം ജോലി നോക്കി. കഴിഞ്ഞ 19 വര്‍ഷമായി ഇന്‍ഡോ ജര്‍മന്‍ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങള്‍ ജര്‍മന്‍ ഭാഷയിലും രണ്ടു പുസ്തകങ്ങള്‍ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോണ്‍ നഗരത്തിനടുത്ത് ഉങ്കലിലാണ് താമസം. നഴ്സിംഗ് ജോലിയില്‍ നിന്നും വിരമിച്ച ശോശാമ്മയാണ് ഭാര്യ. മക്കള്‍:നിഷ, അശോക്.
ജോസ് കുമ്പിളുവേലില്‍
|